വെറ്റക്കറയോലും ചിരിയുമായിട്ടതാ
മുറ്റത്തുനിക്കുന്നൂ മൂത്താശാരി.
എന്തിനാണേതിനാണിപ്പൊഴീവരവെന്നു
കൗതുകംകൂറുന്നു കല്യാണിപ്പൂവുകൾ.
കെട്ടിവളയ്ക്കാതെ കാര്യം പറയട്ടെ..
കൂടൊന്നു പണിയേണം,കുറ്റമറ്റിരിക്കേണം.
ഉമ്മറത്തിണ്ണയിൽത്തൂക്കിയിടാനല്ല,
ഉള്ളിൽപ്പറന്നുനടക്കാനിടംവേണ്ട,
എത്ര ചിറകിട്ടടിച്ചാലുമിളകാത്ത-
പ്പൊൻകാതലിൽത്തീർത്ത കൂടായിരിക്കണം.
നീളവും വട്ടവും നിശ്ചയിച്ചോളുക
നിന്നുതിരിയാനൊരൽപ്പമിടം മതി.
കൊഞ്ചുംകിളിക്കല്ല,പാടും മാടത്തയ്ക്കല്ല
വാക്കുംകൊറിച്ചെൻെറ വരുതിയിൽനിൽക്കാതെ,
വിളിച്ചാൽത്തിരിഞ്ഞൊന്നു നോക്കുവാൻ കൂട്ടാക്കാതെ,
തോന്നിയമട്ടിൽച്ചിലച്ചും ചിലമ്പിയും
ഒരിടത്തിരിക്കാതെയുൻമാദംപിടിച്ചപോൽ
ഉഴറിനടക്കുമെൻ ചിത്തമാം കിളിക്കാണ്..