ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിനെത്തുടർന്ന് മലയാളം ഒടിടി ആപ്പായ യെസ്മ ഉള്‍പ്പടെ 18 ഒടിടി അപ്പുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം.
ഇതോടൊപ്പം 19 വെബ്‌സൈറ്റുകള്‍, 10 ആപ്പുകള്‍ (ഏഴ് എണ്ണം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും 3 എണ്ണം ആപ്പിള്‍ ആപ്പ്‌സ്റ്റോറില്‍ നിന്നും) 57 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും നിരോധിച്ചു. 2000 ലെ ഐടി നിയമത്തിലെ സെക്ഷന്‍ 67, 67എ, ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷന്‍ 292, 1986 ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുടെ ലംഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
സിനിമകളും ഹ്രസ്വചിത്രങ്ങളുമാണ് ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ സ്ട്രീം ചെയ്തിരുന്നത്. എന്നാല്‍ ഈ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തിന്റെ ഒരു പ്രധാന ഭാഗം അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ ചിത്രീകരിക്കുന്നതുമാണെന്ന് അധികൃതര്‍ കണ്ടെത്തി. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം, അവിഹിത കുടുംബ ബന്ധങ്ങള്‍ എന്നിങ്ങനെ അനുചിതമായ വിവിധ സന്ദര്‍ഭങ്ങളില്‍ നഗ്‌നതയും ലൈംഗിക പ്രവര്‍ത്തനങ്ങളും ഇവയില്‍ ചിത്രീകരിക്കുന്നുവെന്നും നിരോധനത്തിനുള്ള കാരണമായി ഐടി മന്ത്രാലയം പറയുന്നു.
അതേസമയം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും പേരില്‍ അശ്ലീലവും ചൂഷണവും അനുവാദിക്കാനാകില്ലെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി.
നിരോധിക്കപ്പെട്ട ആപ്പുകള്‍
ഡ്രീംസ് ഫിലിംസ്
വൂവി
യെസ്മ
അണ്‍കട്ട് അഡ്ഡ
ട്രൈ ഫ്‌ളിക്‌സ്
എക്‌സ് പ്രൈം
നിയോണ്‍ എക്‌സ് വിഐപി
ബേഷരംസ്
ഹണ്ടേഴ്‌സ്
റാബിറ്റ്
എക്‌സ്ട്രാ മൂഡ്
ന്യൂഫ്‌ളിക്‌സ്
മൂഡ്‌എക്‌സ്
മോജ്ഫ്‌ളിക്‌സ്
ഹോട്ട് ഷോട്ട്‌സ് വിഐപി
ഫുജി
ചിക്കൂഫ്‌ളിക്‌സ്
പ്രൈം പ്ലേ