ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് സംബന്ധിച്ചു യുഎസ് നടത്തിയ അഭിപ്രായ പ്രകടനത്തിൽ പ്രതിഷേധിക്കാൻ ഡൽഹിയിലെ യുഎസ് എംബസി ആക്ടിങ് ഡപ്യൂട്ടി ചീഫ് ഗ്ലോറിയ ബെർബെനയെ വിദേശകാര്യ മന്ത്രാലയം (എം ഇ എ) വിളിച്ചു വരുത്തി.
കെജ്‌രിവാളിനു 'നീതിപൂർവവും സുതാര്യവും കൃത്യവുമായ' നിയമ പ്രക്രിയ ഉറപ്പാക്കണം എന്നു യുഎസ് വിദേശകാര്യ വകുപ്പിന്റെ വക്താവ് അഭിപ്രായപ്പെട്ടിരുന്നു.
മന്ത്രാലയത്തിൽ ബെർബെനയുമായുള്ള കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടു. യുഎസ് പരാമർശങ്ങളോടുള്ള ശക്തമായ പ്രതിഷേധം ഇന്ത്യ അറിയിച്ചുവെന്നു എം ഇ എ പറഞ്ഞു. "രാജ്യങ്ങൾ മറ്റു രാജ്യങ്ങളുടെ പരമാധികാരവും ആഭ്യന്തര വിഷയങ്ങളും ആദരവോടെ കാണണമെന്നത് നയതന്ത്ര മര്യാദയാണ്. അത് അവഗണിച്ചാൽ അനാരോഗ്യകരമായ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കപ്പെടും.
"മറ്റു ജനാധിപത്യ രാജ്യങ്ങളോട് ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം."
ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ എം ഇ എ ന്യായീകരിച്ചു. അതിന്റെ സ്വാതന്ത്ര്യവും അർപ്പണബോധവും ആദരിക്കപ്പെടുന്നു. വേഗത്തിൽ നീതി നടപ്പാക്കുകയും ചെയ്യുന്നു. "അക്കാര്യത്തിൽ സംശയങ്ങൾ ഉയർത്തുന്നത് അനാവശ്യമാണ്."
നേരത്തെ പൗരത്വ നിയമത്തെ (സി എ എ) കുറിച്ച് യുഎസ് ആശങ്ക ഉയർത്തിയിരുന്നു. ആ ആശങ്ക അസ്ഥാനത്തും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലും ഉള്ളതാണ്. അനാവശ്യവുമാണെന്ന് എം ഇ എ ചൂണ്ടിക്കാട്ടി.
കെജ്‌രിവാളിന്റെ അറസ്റ്റ് ഉന്നയിച്ച ജർമനിയുടെ നയതന്ത്ര പ്രതിനിധിയെയും എം ഇ എ വിളിച്ചു വരുത്തിയിരുന്നു.
India rejects US comments on Kejriwal arrest