ഗാസയിലെ പലസ്തീൻകാർക്ക് അടിസ്ഥാന ആവശ്യത്തിനുള്ള ഭക്ഷണവും മറ്റു അടിസ്ഥാന ആവശ്യങ്ങളും എത്തിക്കാൻ വേണ്ടതെല്ലാം ചെയ്യണമെന്ന് ഹേഗിൽ അന്താരാഷ്ട്ര കോടതി (ഐ സി ജെ) വ്യാഴാഴ്ച ഉത്തരവിട്ടു.
ഭക്ഷണം, വെള്ളം, വൈദ്യുതി, പാർപ്പിടം, വസ്ത്രങ്ങൾ, ശുചിത്വത്തിനുള്ള വസ്തുക്കൾ, മരുന്നുകൾ എന്നിവ ഗാസയിൽ എത്തിക്കാൻ അനുവദിക്കണമെന്നു കോടതി പറഞ്ഞു. ചികിത്സ ലഭ്യമാക്കാനും സൗകര്യം നൽകണം. ആവശ്യമുള്ള കാലത്തോളം ഈ സൗകര്യങ്ങൾ അനുവദിക്കണം.
ഗാസയിൽ വംശഹത്യ തടയണമെന്ന് ജനുവരി 26നു സൗത്ത് ആഫ്രിക്കയുടെ അപേക്ഷ പരിഗണിച്ച കോടതി ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ തുടർച്ചയാണ് ഈ വിധി. യുഎൻ ആഭിമുഖ്യത്തിലുള്ള കോടതിയുടെ ഉത്തരവുകൾ കേൾക്കുന്ന പതിവ് ഇസ്രയേലിനില്ല.
ജനുവരി 26 ഉത്തരവിനു ശേഷം ഗാസയിലെ മാനുഷികാവസ്ഥ കൂടുതൽ ദയനീയമായി എന്നു കോടതി ചൂണ്ടിക്കാട്ടി. ദീർഘകാലമായി ഭക്ഷണവും മറ്റു അടിസ്ഥാന ആവശ്യങ്ങളും പലസ്തീൻകാർക്കു നിഷേധിക്കപ്പെട്ടതാണ് കാരണം. ഗാസയിൽ പട്ടിണി എത്തിക്കഴിഞ്ഞുവെന്നും കോടതി ചൂണ്ടിക്കാട്ടി.
കുട്ടികളെ വെടിവച്ചു കൊന്നു
പത്തു ദിവസമായി ഗാസയിലെ അൽ ഷിഫാ ആശുപത്രിയിൽ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രയേലി സേന ഐ ഡി എഫ് 10 കുട്ടികളെ നേരിട്ടു വെടിവച്ചു കൊന്നതായി മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. അതൊരു യുദ്ധക്കുറ്റം ആണെന്നു യൂറോ-മെഡ് ചൂണ്ടിക്കാട്ടി.
നാലു മുതൽ 16 വരെ പ്രായമുള്ള കുട്ടികളെയാണ് വധിച്ചത്. ഇക്കാര്യത്തിൽ പൊരുത്തപ്പെടുന്ന സാക്ഷ്യം പലരും നൽകി.
ICJ orders Israel to allow aid into Gaza