Image

കാൽവരിയിൽ  നിന്ന്! (കവിത: ജയൻ  വർഗീസ്)

Published on 29 March, 2024
കാൽവരിയിൽ  നിന്ന്! (കവിത: ജയൻ  വർഗീസ്)

(കഠിന  പീഡനങ്ങൾ   ഏറ്റുവാങ്ങിക്കൊണ്ട്   കുരിശുമരണത്തിലേക്ക്   നടന്നടുക്കുന്ന   അരുമപ്പുത്രനെ   അകലെ നിന്ന്  വീക്ഷിക്കുന്ന   അമ്മമനസ്സിന്റെ   തേങ്ങലുകളാണ്  ഈ  കവിത.)

 

പൊന്നോമൽകരളേ   നിൻ 

ചെന്നിണപൂമേനിയിൽ 

ഒന്നുമ്മ  വയ്‌ക്കാൻ   പോലും 

അമ്മക്കിന്നാവില്ലല്ലോ ?

 

ചമ്മട്ടി   വീശാൻ   മാത്രം 

തെമ്മാടിക്കൂട്ടം  നിന്റെ -

യുള്ളിലെ  സ്നേഹത്തിന്റെ 

കിളിയെ  കശക്കുന്പോൾ ,

 

തറഞ്ഞ   മുള്ളിൽ  നിന്നും 

കിനിഞ്ഞ   ചോരത്തള്ളി 

പരന്നു   വീണിട്ടേവ -

മുഴന്നു   നീ   നോക്കുന്പോൾ ,

 

ചുമലിൽ   നീ   പേറുന്ന 

കുരിശിൻ   ഭാരത്താലേ 

കുനിഞ്ഞു  പോകും  നിന്റെ -

യുടലിൽ  നീ  വീഴുന്പോൾ,

 

ഒന്നടുത്തെത്താൻ   കൂലി -

പ്പടയെ   രൗദ്രത്തിന്റെ  

ചെങ്കനൽത്തീയിൽ   തള്ളി 

നിന്നെ   വീണ്ടെടുക്കുവാൻ,

 

അമ്മതൻ  മോഹം  പറ-

നടുത്തെത്തുന്നൂ   പക്ഷെ,

ഒന്നുമാവാതെ   തക -

ർന്നടിഞ്ഞു   വീണീടുന്നു!

 

എന്തപരാധം   നിന്നെ 

കൊലക്കു   കൊടുക്കുവാൻ?

ചിന്തയിൽ   സ്നേഹത്തിന്റെ 

മുന്തിരി   നിറച്ചതോ?

 

അദ്ധ്വന   ഭാരം   പേറി -

ത്തളർന്ന  മനുഷ്യനോ -

രത്താണിയായി   ത്തീർന്നീ 

സത്യങ്ങൾ   പറഞ്ഞതോ?

 

പാപ  പുസ്തകത്തിന്റെ 

താളുകൾ   കീറിക്കീറി 

പാപിനിപ്പെണ്ണിൻ   ജീവൻ 

ഏറിൽ   നിന്നണച്ചതോ ?

 

കടലും,  കാറ്റും,  പിന്നെ 

വയലിൽപ്പൂവും,  മീനും,  

ഇടയപ്പാട്ടും,  വിത -

ക്കിറങ്ങാ  പ്പക്ഷികുഞ്ഞും,

 

ഒരുപോൽ   കരളിലെ 

കനവായ്   പേറിത്തനി -

തെരുവിലലയുന്ന 

തെണ്ടിയായ്   നടന്നതോ?

 

തല  ചായ്‌ക്കുവാൻ   പോലു -

മിടമില്ലാതെ   യൊറ്റ-

തുണിയിൽ   വിശപ്പിന്റെ 

വേദന  യറിഞ്ഞതോ?

 

xxxx…….xxxx………xxxx

 

മാനവ   സമൂഹത്തിൻ 

നീതി   ശാസ്ത്രങ്ങൾ   നിന്നെ -

യാണിയിൽ   തറക്കുന്പോ -

ളൊന്നവരറിഞ്ഞില്ലാ ,

 

കാലമാകുന്നൂ   വധി -

ച്ചൊടുക്കാൻ   കഴിയാത്ത 

ഭാവമാകുന്നൂ   വീണ്ടും 

ജനിക്കാനിരിക്കുന്നു !

 

ഏതു   കാലത്തും   പീലാ -

ത്തോസുമാരുയിർക്കുന്നൂ ,

നീതി  ശാസ്ത്രത്തിൻ   കഴു -

മരങ്ങളുയർത്തുന്നു !

 

പിടഞ്ഞു   പിടഞ്ഞു   നീ 

കുരിശിൽ   മരിക്കുന്പോൾ,

ഇരുളിൽ   പുലരിയായ് 

ഇനിയുമുയിർക്കുന്നു !!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക