Image

കുഞ്ഞിനെ കൊന്ന് മലയാളി തൂങ്ങിമരിച്ച സംഭവം; കുടുംബ കലഹമെന്ന് സംശയം

Published on 16 December, 2018
കുഞ്ഞിനെ കൊന്ന് മലയാളി തൂങ്ങിമരിച്ച സംഭവം; കുടുംബ കലഹമെന്ന് സംശയം
ജിദ്ദ : മലയാളി നഴ്‌സിന്റെ ഭര്‍ത്താവും ഏഴു മാസം പ്രായമുള്ള ആണ്‍കുഞ്ഞും സൗദിയിലെ ജിദ്ദയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. അടൂര്‍ പഴകുളം ആലുംമൂട് സരോവരത്തില്‍ ശശിയുടെ മകന്‍ ശ്രീജിത്തും (30) കുഞ്ഞുമാണു മരിച്ചത്. ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയിലും കുഞ്ഞിനെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയിലും കണ്ടെത്തിയെന്നാണു നാട്ടില്‍ ലഭിച്ച വിവരം.

ജിദ്ദ സുലൈമാനിയയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണു നാടിനെ നടുക്കിയ സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നു ശ്രീജിത് കുഞ്ഞിനെ എടുത്ത് ഭിത്തിയില്‍ അടിക്കുകയായിരുന്നെന്നും ഭാര്യ അനീഷ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നുമാണു സൗദിയില്‍നിന്നുള്ള റിപ്പോര്‍ട്ട്. കുഞ്ഞ് മരിച്ചതറിഞ്ഞ് അബോധാവസ്ഥയിലായ അനീഷ ആശുപത്രിയില്‍ ചികിത്സയിലാണ്. പിന്നീട് ഫ്‌ളാറ്റിലെത്തിയവരാണ് ശ്രീജിത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആലപ്പുഴ നൂറനാട് സ്വദേശിയും ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി നഴ്‌സുമാണ് അനീഷ. നാട്ടിലായിരുന്ന ശ്രീജിത്ത് 3 മാസം മുന്‍പാണ് വിസിറ്റിങ് വീസയില്‍ ജിദ്ദയിലേക്ക് പോയത്. ഇരുവരുടെയും വഴക്ക് മൂര്‍ഛിച്ചതിനാല്‍ അനീഷ അടിയന്തര ലീവെടുത്ത് മൂന്നുപേരും ഇന്നു നാട്ടിലേക്കു വരാനിരിക്കെയാണ് ദുരന്തം. മഹജര്‍ ആശുപത്രിയിലുള്ള മൃതദേഹങ്ങള്‍ നാട്ടിലെത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

ബന്ധുക്കള്‍ കൂടിയായ ശ്രീജിതും അനീഷയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവാഹത്തിന് ശേഷം ഇരുവരും തമ്മില്‍ കുടുംബ വഴക്ക് പതിവായിരുന്നുവത്രെ. അനീഷ ജിദ്ദയിലായിരുന്നു മകനെ പ്രസവിച്ചത്. അനീഷയുടെ അമ്മയും കൂടെയുണ്ടായിരുന്നു. സംഭവ ദിവസവും ശ്രീജിതും അനീഷയും തമ്മില്‍ തര്‍ക്കമുണ്ടായതായാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവം സൗദിയിലെ മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിപ്പിച്ചു. ജിദ്ദ നഗരത്തിലെ സുലൈമാനിയ എന്ന സ്ഥലത്തായിരുന്നു അനീഷ താമസിച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക