Image

കവിയൂര്‍ പീഡനം: പെണ്‍കുട്ടിയെ പിതാവ്‌ പീഡിപ്പിച്ചതിന്‌ തെളിവില്ലെന്ന്‌ സിബിഐ

Published on 17 December, 2018
കവിയൂര്‍ പീഡനം: പെണ്‍കുട്ടിയെ പിതാവ്‌ പീഡിപ്പിച്ചതിന്‌ തെളിവില്ലെന്ന്‌ സിബിഐ
കൊച്ചി: കവിയൂര്‍ പീഡന കേസില്‍ വീണ്ടും സിബിഐയുടെ നിലപാട്‌ മാറ്റം. കോടതിയില്‍ സമര്‍പ്പിച്ച നാലാമത്തെ റിപ്പോര്‍ട്ടില്‍ ആണ്‌ ഇത്‌.

കവിയൂരിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്‌ സ്വന്തം പിതാവ്‌ തന്നെ ആണെന്നതിന്‌ തെളിവുകള്‍ ഒന്നും ഇല്ലെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. പിതാവ്‌ പീഡിപ്പിച്ചിരിക്കാനുള്ള സാധ്യത മാത്രമാണ്‌ ഉള്ളത്‌ എന്നാണ്‌ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്‌.

കവിയൂര്‍ കേസില്‍ ഇത്‌ സിബിഐയുടെ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ട്‌ ആണ്‌. ആദ്യത്തെ മൂന്ന്‌ റിപ്പോര്‍ട്ടുകളും കോടതി തള്ളിയിരുന്നു. എന്നാല്‍ ആദ്യത്തെ മൂന്ന്‌ റിപ്പോര്‍ട്ടുകളിലും പിതാവ്‌ തന്നെ ആണ്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്‌ എന്നായിരുന്നു ഉണ്ടായിരുന്നത്‌. ശാസ്‌ത്രീയ പരിശോധനകളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നേരത്തെ ഈ റിപ്പോര്‍ട്ടുകള്‍ തള്ളിയത്‌.

2004 സെപ്‌തംബര്‍ 28 ന്‌ ആയിരുന്നു കവിയൂര്‍ ശ്രീവല്ലഭക്ഷേത്രം മേല്‍ശാന്തി നാരായണന്‍ നമ്‌ബൂതിരിയേയും കുടുംബത്തേയും ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌.

ഭാര്യയും മൂന്ന്‌ കുട്ടികളും വിഷം കഴിച്ച്‌ മരിച്ച നിലയിലും നാരായണന്‍ നമ്‌ബൂതിരി തൂങ്ങി മരിച്ച നിലയിലും ആണ്‌ കാണപ്പെട്ടത്‌. അന്ന്‌ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്‌ കിളിരൂര്‍ പീഡന കേസിലെ പ്രതി ലത നായര്‍ ആയിരുന്നു.

നാരായണന്‍ നമ്‌ബൂതിരിയുടെ മകളെ സിനിമയില്‍ അഭിനയിപ്പിക്കാം എന്ന്‌ പറഞ്ഞ്‌ ലത നായര്‍ പലര്‍ക്കും കാഴ്‌ച വച്ചിരുന്നു എന്നായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക