ദേവികുളം:അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനില്‍ക്കുന്ന എംഎല്‍എയെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സിപിഐ ഇടുക്കി ജില്ലാ കെ സെക്രട്ടറി കെ കെ ശിവരാമന്. പദവിക്ക് യോജിക്കാത്ത വാക്കുകളാണ് എംഎല്‍എയുടെ ഭാഗത്ത് നിന്നുണ്ടായത്. മോശമായ രീതിയില്‍ സംസാരിക്കുന്ന എംഎല്‍എയെ നിയന്ത്രിക്കണം. പഞ്ചായത്ത് നിയമത്തെ വെല്ലുവിളിക്കുന്നതായിട്ടും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണം തടയുന്നതിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതിന്റെ പേരില്‍ സബ് കളക്ടര്‍ ഡോ. രേണു രാജിനെ പരസ്യമായി വ്യക്തിഹത്യ നടത്തിയ എസ്. രാജേന്ദ്രന് എം.എല്‍.എയുടെ നടപടി വിവാദമായിരുന്നു. സംഭവത്തില്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. എംഎല്‍എയുടെ നടപടിക്കെതിരെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കുമെന്നും തുടര്‍ന്ന് മറ്റ് നടപടിയെടുക്കുമെന്നും രേണു രാജ് അറിയിച്ചിരുന്നു.
സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും കെട്ടിട നിര്‍മ്മാണം നടത്തിയ മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഹൈക്കോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജിയും റിപ്പോര്‍ട്ടും നല്‍കുമെന്ന് സബ് കളക്ടര്‍ വ്യക്തമായി. 2010ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള ജില്ലാ കളക്ടറുടെ എന്‍.ഒ .സി ഇല്ലാതെയാണ് നിര്‍മ്മാണം നടക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് വനിതാ വ്യവസായകേന്ദ്രത്തിന്റെ പണി നിര്‍ത്തിവയ്ക്കാന്‍ സബ് കളക്ടര്‍ ഉത്തരവിട്ടത്. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിനോട് ചേര്‍ന്നാണ് നിര്‍മ്മാണം നടക്കുന്നത്. സബ് കളക്ടറുടെ ഉത്തരവ് ലംഘിച്ചതോടെ നിര്‍മ്മാണം തടയുന്നതിനും മേല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും പൊലീസ് സന്നാഹവുമായി റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയത്.
ഈ സംഘത്തെ ഇടുക്കി എം.എല്‍.എ എസ്. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ദേവികുളം സബ് കളക്ടറെയും സംഘത്തെയും മോശമായ ഭാഷയില്‍ അവഹേളിച്ച് സംസാരിച്ചു. റവന്യൂ വകുപ്പിന്റെ അനുമതി പഞ്ചായത്തിന്റെ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമില്ലെന്ന് വിചിത്ര നിലപാടാണ് എംഎല്‍എ സ്വീകരിച്ചത്. 'അവളാണോ ഇത് തീരുമാനിക്കേണ്ടത്.ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും. അവള്, ആ വന്നവള്‍ക്ക് ബുദ്ധിയില്ലെന്നു പറഞ്ഞ്, ഒരു ഐ.എ.എസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേയെന്നും ' എംഎല്‍എ പറഞ്ഞു. പ്രതിഷേധം കാരണം നടപടിയെടുക്കാതെ റവന്യൂ സംഘം മടങ്ങുകയായിരുന്നു.