Image

രൂപേഷ്-ഷൈന ദമ്പതികളുടെ മക്കളായ ആമിക്കും സവേരക്കും ചെന്നിത്തലയുടെ കത്ത്

Published on 04 July, 2015
രൂപേഷ്-ഷൈന ദമ്പതികളുടെ മക്കളായ ആമിക്കും സവേരക്കും  ചെന്നിത്തലയുടെ  കത്ത്

തിരുവനന്തപുരം: രൂപേഷ്-ഷൈന ദമ്പതികളുടെ മക്കളായ ആമിക്കും സവേരക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്.

ആമിക്കും സവേരക്കും ഒരു തുറന്ന കത്ത്

നമ്മുടെ സമൂഹത്തെ ഗുരുതരമായി ബാധിച്ചു കൊണ്ടിരിക്കുന്ന അഴിമതിയെന്ന മാരക വിപത്തിനെക്കുറിച്ചാണ് കഴിഞ്ഞ തവണ ഞാന്‍ എന്‍്റെ ബ്ളോഗിലെഴുതിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ സമാധാന ജീവിതം നശിപ്പിച്ച് ഗറില്ലാ സമരത്തിലൂടെ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മാവോയിസ്റ്റ് തീവ്രവാദം ഉയര്‍ത്തുന്ന ആശങ്കകളോടൊപ്പം മാതാ പിതാക്കളില്‍ നിന്ന് വേര്‍പെട്ട് അവരുടെ സാമീപ്യവും, സ്നേഹവും , കരുതലും ലഭിക്കാതെ പോകുന്ന രണ്ടു പാവം പെണ്‍കുട്ടികളുട ജീവിതത്തെക്കുറിച്ചുള്ള വേദനയുമാണ് ഇത്തവണ എന്‍റെ ബ്ളോഗിലൂടെ പങ്കുവയ്കാന്‍ ഞാനാഗ്രഹിക്കുന്നത്.

മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്‍റെയും , ഷൈനയുടെയും മക്കളായ ആമി, സവേര എന്നിവരെക്കുറിച്ചാണ് രണ്ട് പാവം പെണ്‍കുട്ടികള്‍ എന്ന് ഞാന്‍ ഉദ്ദേശിച്ചത്. അവരോട് സ്നേഹത്തോടെയും വാല്‍സല്യത്തോടെയും ചിലത് കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മാതാപിതാക്കളുടെ സാമിപ്യവും, സ്നേഹവും, പിന്തുണയും ഏറ്റവുമധികം ആവിശ്യമുള്ള പ്രായത്തില്‍ നിങ്ങള്‍ക്കത് ലഭിക്കാതെ വരുന്നതില്‍ ഞാന്‍ ദുഖിതനാണ്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്നതിലുപരി രണ്ട് കുട്ടികളുടെ പിതാവ് എന്ന നിലയില്‍ നിങ്ങള്‍ നേരിടുന്ന അതീവ വിഷമകരമായ ഈ അവസ്ഥയെപ്പറ്റി ഞാന്‍ ബോധവാനും ആശങ്കാകുലനുമാണ്. മാതാപിതാക്കള്‍ കൈക്കൊള്ളുന്ന തെറ്റായ മാര്‍ഗങ്ങള്‍ക്കും, സമീപനങ്ങള്‍ക്കും കുട്ടികളായ നിങ്ങള്‍ ഒരിക്കലും ഉത്തരവാദികളല്ലന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.

അത് മൂലം ഈ രണ്ട് പെണ്‍കുട്ടികളുടെയും ജീവിതത്തില്‍ കരിനിഴല്‍ വീഴരുതെന്നും ഞാന്‍ ആഗ്രഹിക്കുന്നു. പൊള്ളയായ പ്രചരണങ്ങളിലും, അസത്യ പ്രഘോഷണങ്ങളിലും നിങ്ങള്‍ രണ്ടു പെണ്‍കുട്ടികളും വീണു പോകരുത്. വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, പഠിച്ച് മിടുക്കികളായി സമൂഹത്തിനും, രാജ്യത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നവരായി നിങ്ങള്‍ മാറണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്നെ സമീപിക്കാം, നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് എന്നോട് സംസാരിക്കാം. ആയുധങ്ങളുടെയും, ആക്രമങ്ങളുടെയും പാത ആരെയും എവിടെയും കൊണ്ടു ചെന്നത്തെിക്കുകയില്ല.

നിങ്ങളുടെ മാതാപിതാക്കള്‍ നടന്നുപോയ പാതകളെ മഹത്വവല്‍ക്കരിക്കാനും, നിങ്ങള്‍ രണ്ടുപേരെയും അതുവഴി നയിക്കാനും ഒരു പക്ഷെ ആളുകളുണ്ടായേക്കാം. എന്നാല്‍ ആ പാത തിരഞ്ഞെടുക്കുകയോ, അതുവഴി ചരിക്കുകയോ ചെയ്യരുത്. നശിപ്പിക്കലല്ല, പടുത്തയര്‍ത്തലാണ് മഹത്തായ കര്‍മ്മം, വെറുക്കുന്നതല്ല, സ്നേഹിക്കുക എന്നതാണ്മാനവിക ധര്‍മ്മം, അതിലൂടെ മാത്രമ പുതിയൊരു സമൂഹസൃഷ്ടി സാധ്യമാവുകയുള്ളു.

നിരോധിത സംഘടനയായ സി പി എം എല്‍ മാവോയിസ്റ്റ് ഏങ്ങിനെയാണ് നമ്മുടെ ജനാധിപത്യ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും, ആ ശ്രമം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ദുരന്തമായി മാറുന്നതെങ്ങിനെയെന്നും നമുക്ക് പരിശോധിക്കാം.

രൂപേഷിന്‍്റെയും ഷൈനയുടെയും , ഇവരുടെ സഹപ്രവര്‍ത്തകരായ ചില മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ എന്നിവരുടെ അറസ്റ്റ് മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ വഴിയൊരു നാഴികക്കല്ലാണെന്ന വസ്തുത ഞാന്‍ നേരത്തെ കേരളത്തിലെ പ്രമുഖ അച്ചടി മാധ്യമങ്ങളില്‍ എഴുതിയ ലേഖനത്തിലൂടെ ജനങ്ങളുമായി പങ്കുവച്ചിരുന്നു. കേരളത്തിലെ മാവോയിസ്റ്റ് ഗറില്ലാ പ്രസ്ഥാനങ്ങളുടെ പ്രമുഖ നേതാവായ രൂപേഷിന്‍റെയും സഹപ്രവര്‍ത്തകരുടെയും അറസ്റ്റിലൂടെ പശ്ചിമഘട്ടമേഖലയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റ് ഗറില്ലാ സംഘടനയുടെ പ്രവര്‍ത്തനത്തെ കാര്യമായി ക്ഷീണിപ്പിക്കുകയും ജനാധിപത്യമാര്‍ഗങ്ങളിലൂടെ സമാധാനവും പുരോഗതിയും വികസനവും കാംക്ഷിക്കുന്ന കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷങ്ങളില്‍ മാവോയിസ്റ്റ് ആക്രമണങ്ങള്‍ മൂലം രാജ്യത്താകമാനം പതിനയ്യായിരം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ മൂവായിരത്തോളം സുരക്ഷാ ഭടന്‍മാരും ഉള്‍പ്പെടുന്നു.

2010 ഫെബ്രുവരിയില്‍ പശ്ചിമ ബംഗാളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മാവോയിസ്റ്റ് ഗറില്ലകള്‍ നടത്തിയ ആക്രമണങ്ങളില്‍ ഈസ്റ്റേണ്‍ ഫ്രണ്ടിയര്‍ റൈഫിള്‍സിലെ 24 സുരക്ഷാഭടന്‍മാരാണ് കൊല്ലപ്പെട്ടത്. കിഷന്‍ജിയെന്ന് പേരില്‍ അറിയപ്പെടുന്ന മാവോയിസ്റ്റ് നേതാവാണ് ഈ ആക്രമം സംഘടിപ്പിച്ചത്. 2010 ഏപ്രില്‍ 6 ന് ചത്തീസ് ഗഡില്‍ 75 സി ആര്‍ പി എഫ് ഭടന്‍മാരെ പതിയിരുന്നുള്ള ആക്രമണത്തിലൂടെ അവര്‍ വകവരുത്തി. കേന്ദ്ര സര്‍ക്കാരിന്‍്റെ നക്സല്‍ വിരുദ്ധ നീക്കമായ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിന് പ്രതികാരമെന്ന നിലയിലാണ് ഈ കൊടുംക്രൂരത അരങ്ങേറിയത്. 2013 മെയ് 25 ന് ബസ്തര്‍ ജില്ലയില്‍ മാവോയിസ്റ്റ് ഭീകരവാദികള്‍ നടത്തിയ ആക്രമണം മനുഷ്യത്വത്തിന്‍റെ എല്ലാ സീമകളെയും അതിലംഘിക്കുന്നതായിരുന്നു.

കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ വിദ്യാചരണ്‍ ശുക്ള, പാര്‍ട്ടി നേതാക്കളായ മഹേന്ദ്ര കര്‍മ, നന്ദകുമാര്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ള 27 ഓളം പേരെ പതിയിരുന്ന് നടത്തിയ മൃഗീയക്രമണത്തിലൂടെ അവര്‍ കൊലപ്പെടുത്തി. കൊല്ലപ്പെട്ട വിദ്യാചരണന്‍ ശുക്ള ഉള്‍പ്പെടെയുള്ള നേതാക്കളുമായി എനിക്ക് വളരെ അടുത്ത വ്യക്തി ബന്ധമാണുണ്ടായിരുന്നത്. എന്‍റെ മനസിനെ അതിയായ വേദനിപ്പിച്ച സംഭവം കൂടിയായിരുന്നു അത്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയാണ് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനമെന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് വെളിപ്പെടുത്തിയതും ഈ പശ്ചാത്തലത്തിലാണ്. കേരളത്തില്‍ എഴുപതുകളില്‍ ശക്തിപ്രാപിച്ച മാവോയിസ്റ്റ് പ്രവര്‍ത്തനത്തെ തുടച്ച് നീക്കാന്‍ കഴിഞ്ഞത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന ലീഡര്‍ കെ കരുണാകന്‍റെ ശക്തവും, തന്ത്രപരവുമായ നീക്കങ്ങളിലൂടെയായിരുന്നു. മാവോയിസ്റ്റ് ഭീഷണിയുടെ രൗദ്രത കേരളീയര്‍ക്ക് അത്ര കണ്ട് അനുഭവപ്പെടാതെ പോയത് ഇത് മൂലമാണ്.

കഴിഞ്ഞ ദിവസം മാവോയിസ്റ്റുകള്‍ എന്ന് പറയപ്പെടുന്ന ചില കേന്ദ്രങ്ങളില്‍ നിന്ന് ആഭ്യന്തര മന്ത്രിക്കുള്ള മറുപടി എന്ന പേരില്‍ ചില ഊമക്കത്തുകള്‍ പ്രചരിപ്പിക്കുന്നതായി മാധ്യമങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞു. തങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തനം തുടരുന്നുണ്ട് എന്ന അവകാശ വാദത്തോടെയാണ് മാവോയിസ്റ്റ് ഗറില്ലകളുടേത് എന്ന പേരില്‍ മാധ്യമങ്ങള്‍ക്ക് ഇത്തരമൊരു കത്ത് ലഭിച്ചതെന്ന് ഞാന്‍ മനസിലാക്കുന്നു. എറണാകുളത്തെ നിറ്റാ ജലാറ്റിന്‍, പാലക്കാട്ടെ കെ എഫ് സി ഒൗട്ട്ലെറ്റ് എന്നിവക്ക് നേരെ നടന്ന ആക്രമണങ്ങളിലെ പ്രതികള്‍ പിടിക്കപ്പെടുകയും, കോയമ്പത്തൂരില്‍ രൂപേഷിന്‍റെ നേതൃത്വത്തിലുള്ളസംഘം പൊലീസിന്‍റെ വലയിലാവുകയും ചെയ്തതോടെ കേരളത്തിലെ മാവോയിസ്റ്റ് ഭീഷണി അതിന്‍റെ അന്ത്യത്തോട് അടുക്കുകയാണെന്ന വസ്തുത മറച്ച് വച്ചു കൊണ്ടുള്ള വ്യാജപ്രചരണമാണിതെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും.

ഇവരുടെ അറസ്റ്റിന് ശേഷം കേരളത്തില്‍ കാര്യമായ യാതൊരു മാവോയിസ്റ്റ് പ്രവര്‍ത്തനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല അവരോട് അനുഭാവം പുലര്‍ത്തിയിരുന്ന പലരും നിശബ്ദരാവുകയും ചെയ്തു. പരിസ്ഥിതി മനുഷ്യാവകാശ സംഘടനകളുടെ കുപ്പായമണിഞ്ഞ് കേരളീയ സമൂഹത്തില്‍ നുഴഞ്ഞ് കയറി, അസ്വസ്ഥതകള്‍ സൃഷ്ടിക്കാനുള്ള മാവോയിസ്റ്റ് തന്ത്രത്തെ അതീവ ജാഗ്രതതയോടെ തന്നെ സംസ്ഥാന ആഭ്യന്തര വകുപ്പ് നേരിട്ടത്. ആദിവാസി മേഖലകളിലെ പിന്നോക്കാവസ്ഥ ചൂഷണം ചെയ്ത് ചുവടുറപ്പിക്കാനുള്ള ശ്രമത്തെ ആ മേഖലകളില്‍ വികസനത്തിന്‍റെ പുത്തന്‍ വഴിത്താരകള്‍ വെട്ടിത്തുറന്ന് കൊണ്ട് ചെറുത്ത് തോല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. സെക്രട്ടറിയേറ്റ് നടയിലെ നില്‍പ്പ് സമരവേദിയില്‍ ആദിവാസികള്‍ ഉയര്‍ത്തിയ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞു. അക്രമത്തിലേക്ക് വഴിതുറക്കാതെ, ഒരു തുള്ള രക്തം പോലും തെരുവില്‍ വീഴാതെ ആദിവാസികളുടെ ആവിശ്യങ്ങള്‍ മുഴുവന്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും, അവരെ പുതിയ പ്രഭാതത്തിലേക്കും, വെളിച്ചത്തിലേക്കും ആനയിക്കുകയും ചെയ്തു.

പട്ടിക ജാതി മേഖലയുടെ വികസനത്തിനും, അവിടെ അധിവസിക്കുന്ന ആദിവാസി ജനതയുടെ ഉന്നമനത്തിനുമായി പതിനാറ് സുപ്രധാന തിരുമാനങ്ങളാണ് യു ഡി എഫ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. 2001 ല്‍ എ കെ ആന്‍്റണി സര്‍ക്കാര്‍ തുടക്കമിട്ട ആദിവാസി പുനരധിവാസ പദ്ധതി പുനരുജ്ജീവിപ്പിച്ച് 7693.2257 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമി ആദിവാസികള്‍ക്ക് പതിച്ചു നല്‍കാനുള്ള നിര്‍ദേശമാണ് അതില്‍ പ്രധാനപ്പെട്ടത്.

കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് ഭൂരഹിത പട്ടിക വര്‍ഗക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് അനുവദിച്ച ഈ ഭൂമിയില്‍ വാസയോഗ്യവും,കൃഷിയോഗ്യവുമായ ഭൂമി കണ്ടത്തൊന്‍ സര്‍ക്കാര്‍ പ്രതിനിധികളും, പട്ടിക വര്‍ഗ സംഘടനകളുടെ പ്രതിനിധികളും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് സംയുക്ത പരിശോധന നടത്താനുള്ള നിര്‍ദേശമാണ് മറ്റൊന്ന്.കേരളത്തിലെ ആദിവാസി ഊര് ഭൂമികളെ പട്ടികവര്‍ഗമേഖലയില്‍ ഉള്‍പ്പെടുത്തുന്ന പെസ(1996)നിയമം നടപ്പിലാക്കാനുള്ള തിരുമാനവും ഇതില്‍ പ്രധാനപ്പെട്ടതാണ്. ഇതിന്‍്റെ കരട് സമയബന്ധിതമായി തെയ്യാറാക്കാന്‍ ഒരു വിദഗ്ധ സമിതിയേയും സര്‍ക്കാര്‍ ചുമതലപ്പെടുത്തും. അട്ടപ്പാടിയില്‍ പരമാവധി അഞ്ച് ഏക്കര്‍ വരെ ഭൂരഹിത പട്ടിക വര്‍ഗ കുടുംബത്തിന് നല്‍കും. അതോടൊപ്പം അട്ടപ്പാടിയെ സമഗ്ര കാര്‍ഷികമേഖലയാക്കാനും, ആറളത്തെ ജൈവമേഖലയാക്കാനും, ആദിവാസി പുനരധിവാസ മിഷന്‍ പുനസ്ഥാപിച്ച് അതിന് നേതൃത്വം നല്‍കാന്‍ മിഷന്‍ ചീഫിനെ നിയോഗിക്കുക , ആറളത്ത് പ്രൈമറി സ്കൂളും, ഐ ടി സി യും സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളും നടപ്പിലാക്കുന്നതിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സ്വരൂപിച്ചിട്ടുണ്ട്.

ആദിവാസി സംഘടനകളെല്ലാം തന്നെ ഈ ശ്രമങ്ങളെ സ്വാഗതം ചെയ്യുകയും, സര്‍ക്കാരിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് അവരുടെ ആവിശ്യങ്ങളുടെയും ആഗ്രങ്ങളുടെയും സാക്ഷാല്‍ക്കാരത്തിനായി പരിശ്രമിക്കുകയും ചെയ്യുന്നു. ഞാന്‍ കെ പി സി സി പ്രസിഡന്‍റായിരുന്ന കാലയളവില്‍ 2012 ജൂണ്‍ 6,7 തീയതികളില്‍ അട്ടപ്പാടിയിലെ മേലെമുള്ളിയിലും 2013 ലെ പുതുവര്‍ഷത്തില്‍ അട്ടപ്പാടിയിലെ തന്നെ ആനവായിലെയും ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച്, അവിടെ തന്നെ താമസിച്ച്, അവരുടെ ഭക്ഷണം കഴിച്ച് അവരുമായി ആശയവിനിമയും നടത്തുകയും, പരാതികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അവരുടെ പരാതികളും, ആവിശ്യങ്ങളും അടങ്ങുന്ന ഒരു റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചതിന്‍്റെ അടിസ്ഥാനത്തില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കുകയുണ്ടായി.

അതോടൊപ്പം ഡോ. ഇന്ദുചൂഡനെ പദ്ധതികള്‍ എകോപിപ്പിക്കുന്നിതിനുള്ള നോഡല്‍ ഓഫീസറായി സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു. മാവോയിസ്റ്റാകുന്നത് കുറ്റകരമല്ളെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിട്ടുണ്ട്. അതോടൊപ്പം തന്നെ എല്ലാ ജില്ലകളിലെയും ആദിവാസി മേഖലകള്‍ സന്ദര്‍ശിച്ച് ഓരോ മാസവും റിപ്പോര്‍ട്ട് നല്‍കാന്‍ ഞാന്‍ എസ് പി മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങളെ മനസിലാക്കാനും പരിഹരിക്കാനും 14 മേഖലകളായി തിരിച്ച് മുതിര്‍ന്ന ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിട്ടുണ്ട്.

ഈ കഴിഞ്ഞ പുതുവര്‍ഷദിനത്തിലും ഞാന്‍ കുടുംബ സമേതം വയനാട്ടിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കുകയും അവരോടൊപ്പം കഴിയുകയും, ആശയവിനിമയം നടത്തുകയുമുണ്ടായി. ആദിവാസിമേഖലയില്‍ ചുവടുറപ്പിക്കാനും, അവരെ ആയുധം ധരിപ്പിച്ച് നിത്യ ദുരിതങ്ങളിലേക്കും തള്ളിവിടാനും മാവോയിസ്റ്റുകള്‍ ശ്രമിച്ചപ്പോള്‍ ഒറ്റ ആദിവാസി സംഘടനയും അവര്‍ക്ക് പിന്തുണ നല്‍കാനോ, അവരോട് സഹാനുഭൂതി പ്രകടിപ്പിക്കാനോ ഉണ്ടായില്ലന്നോര്‍ക്കണം. അങ്ങിനെ നൂറു ശതമാനവും പരാജിതരായ ആക്രമകാരികളുടെ ജല്‍പ്പനമായേ ഞങ്ങള്‍ ഇപ്പോഴുമുണ്ടെന്ന തരത്തിലുള്ള ഊമക്കത്തുകളെ നോക്കിക്കാണാന്‍ കഴിയൂ. എ കെ നാല്‍പ്പത്തേഴ് തോക്കുകള്‍ പോലുള്ള മാരകായുധങ്ങളും, സ്ഫോടക വസ്തുക്കളുമായി ആദിവാസി സമൂഹത്തെ സമുദ്ധരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് ആദിവാസികളുള്‍പ്പെടെയുള്ള വലിയൊരു ജനവിഭാഗത്തിന്‍്റെ ജനാധിപത്യ ബോധത്തിന് മുന്നില്‍ പരാജയപ്പെട്ടു എന്നതാണ് സത്യം. ആഭ്യന്തര മന്ത്രിക്കുള്ള മറുപടി എന്ന പേരില്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ച കത്തില്‍ അക്രമകള്‍ക്കുണ്ടായ ഇക്കാര്യത്തിലുണ്ടായ ഇളിഭ്യത വായിച്ചെടുക്കാം.

എന്നാല്‍ ആദിവാസി മേഖലകളില്‍ അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ പൂര്‍ണമായും ഇല്ലായ്മയ ചെയ്ത് അവരെ വികസന രാഹിത്യത്തില്‍ കുടുക്കിയിടാനുള്ള തന്ത്രമാണ് മാവോയിസ്റ്റുകള്‍ മെനഞ്ഞത് എന്നാല്‍ കേരളത്തില്‍ അവര്‍ പൂര്‍ണമായി പരാജയപ്പെടുകയാണുണ്ടായത്. കേരളത്തിന്‍്റെ മണ്ണില്‍ നിന്ന് മാവോയിസ്റ്റ് ഭീഷണിയെ പൂര്‍ണമായും തുടച്ച് നീക്കാന്‍ ആഭ്യന്തര വകുപ്പ് പ്രതിജ്ഞാ ബദ്ധമാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഏറ്റ് മുട്ടലുകളിലൂടെ ആരെയെങ്കിലും ഇല്ലാതാക്കുക എന്നത് കേരളത്തിലെ പൊലീസ് സംവിധാനത്തിന്‍റെ ലക്ഷ്യമല്ല. ആരുടെയും മനുഷ്യവകാശം ലംഘിക്കുകയോ, സമാധാനപൂര്‍ണമായ പ്രതിഷേധങ്ങളുടെ വായ്മൂടിക്കെട്ടുകയോ ചെയ്യുന്നത് യു ഡി എഫ് സര്‍ക്കാരിന്‍റെ നയമല്ല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ഉത്തരവാദിത്വപ്പെട്ട മന്ത്രി എന്ന നിലയില്‍ എന്‍്റെ കടമകളും , ഉത്തരവാദിത്വങ്ങളും നിറവേറ്റിയെ മതിയാകൂ. അതിന് എന്നെ അനുവദിക്കണമെന്നും, വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിന്ന് നിങ്ങള്‍ പിന്‍വാങ്ങമെന്നുമുള്ള ആഭ്യര്‍ത്ഥനയുമാണ് എനിക്ക് മുന്നോട്ട് വയ്കാനുള്ളത്. പൊലീസ് സ്റ്റേഷനില്‍ സത്യഗ്രഹമിരിക്കുമെന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷ് പറഞ്ഞതായി മാധ്യമങ്ങിലൂടെ അറഞ്ഞു. എ കെ നാല്‍പ്പത്തേഴിന് പകരം സമാധാനപൂര്‍ണമായ പ്രതിഷേധവഴികള്‍ തിരഞ്ഞെടുക്കാനുള്ള ഈ മനസ്ഥിതി സ്വാഗതാര്‍ഹമാണ്.

ആയുധം കൊണ്ട് മാവോയിസ്റ്റ് ഭീഷണി അടിച്ചമര്‍ത്താമെന്ന വ്യാമോഹമൊന്നും സര്‍ക്കാരിനില്ല, ചര്‍ച്ചയുടെയും സമാധാനത്തിന്‍്റെയും വഴികളിലൂടെയായിരിക്കണം എല്ലാ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരമുണ്ടാകേണ്ടത്. ആ വഴിയിലേക്ക് കടന്നുവരാനും, ആയുധങ്ങളും, അക്രമങ്ങളും ഉപേക്ഷിച്ചു കൊണ്ട് പുതിയ സമൂഹ നിര്‍മിതിക്കായി പ്രവര്‍ത്തിക്കാനും ഞാന്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.

രമേശ് ചെന്നിത്തല
സംസ്ഥാന ആഭ്യന്തര മന്ത്രി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക