തിരുവനന്തപുരം: സമ്പത്തായി നേടിയതിലേറെയും നാടകത്തിനുവേണ്ടി ചിലവഴിച്ച കലാകാരനാണ് ജഗതി ശ്രീകുമാര്‍ എന്ന് പത്മശ്രീ മധു. ഇക്കഴിഞ്ഞ നാളുകളില്‍ കാറ്റത്ത് വീഴുന്ന മാങ്കനികള്‍ പോലെയാണ് എന്റെ സുഹൃത്തുക്കളില്‍ പലരും വേര്‍പിരിഞ്ഞുപോയത്. തോപ്പില്‍ ഭാസി നാടക പഠന കേന്ദ്രത്തിന്റെ ഇത്തവണത്തെ പ്രതിഭാപുരസ്‌കാരം പ്രശസ്ത സിനിമാനടന്‍ ജഗതി ശ്രീകുമാറിന് സമര്‍പ്പിച്ച ശേഷം തിരുവനന്തപുരം വി.ജെ.ടി.ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മധു.
വിദ്യാഭ്യാസകാലത്ത് നാടകം എഴുതുകയും, സംവിധാനം ചെയ്യുകയും, അമേച്വര്‍ നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തിരുന്ന ജഗതി 1955-ല്‍ 'അച്ഛനും മകനും' എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയത്തിന് തുടക്കം കുറിച്ചു. 1974-ല്‍ എം.ടി വാസുദേവന്‍ നായര്‍ രചിച്ച് കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത 'കന്യാകുമാരി', ശ്രീകുമാരന്‍ തമ്പിയുടെ 'ചട്ടമ്പിക്കല്യാണി' എന്നീ ചിത്രങ്ങളിലെ അഭിനയത്തോടെ മലയാള സിനിമയില്‍ ജഗതി തിരക്കുള്ള നടനായി. ജഗതി ശ്രീകുമാര്‍ രണ്ട് സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും, രണ്ടു സിനിമകള്‍ സംവിധാനം ചെയ്യുകയും, ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കുകയും കൂടി ചെയ്തിട്ടുണ്ട്. 'നരസിംഹം' എന്ന ചിത്രമാണ് ജഗതിയുടെ ആയിരാമത്തെ ചിത്രം.
എസ്.ആര്‍.കെ.പിള്ള അദ്ധ്യക്ഷനായിരുന്നു. പീരപ്പന്‍കോട് മുരളി ഒ.എന്‍.വി. അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. തോപ്പില്‍ ഭാസി നാടകപഠനകേന്ദ്രം സെക്രട്ടറി ബാലന്‍ തിരുമല സ്വാഗതവും, വി.ആര്‍.ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു.
മലയാളത്തിന്റെ സൂര്യകവി ഒ.എന്‍.വി കുറുപ്പിന്റെ നിര്‍ദ്ദേശം പ്രകാരമാണ് ഇത്തവണത്തെ തോപ്പില്‍ ഭാസി നാടക പഠന കേന്ദ്രത്തിന്റെ പ്രതിഭാപുരസ്‌കാരം ജഗതി ശ്രീകുമാറിന് സമര്‍പ്പിച്ചത്. നാടകത്തെ അത്രമേല്‍ പ്രോത്സാഹിപ്പിച്ച കലാകാരന്‍ എന്നതിനാലാണ് ജഗതി ഈ പുരസ്‌കാരത്തിന് അര്‍ഹനായത്.
ഒ.എന്‍.വി. യുടെ ആഗ്രഹപൂര്‍ത്തീകരണം എന്ന നിലയ്ക്കും ആദരവായും ഒ.എന്‍.വി.യുടെ 'അമ്മ' എന്ന കവിതയുടെ നാടകാവിഷ്‌കാരവും തുടര്‍ന്ന് അവതരിപ്പിച്ചു. പ്രൊഫ.ജി.ഗോപാലകൃഷ്ണന്‍ രചനയു,ം ഡോ.രാജാ വാര്യര്‍ സംവിധാനവും നിര്‍വ്വഹിച്ചു.
പ്രൊഫ.ജി..ഗോപാലകൃഷ്ണന്‍, ആറന്‍മുള രാമചന്ദ്രന്‍, പ്രവീണ്‍കുമാര്‍, പ്രൊഫ.വിക്രമന്‍, എസ്.മോഹനന്‍, മനോജ് അമ്പലമുക്ക്, വിജയന്‍ തോമസ്, ഹിത്തു കണ്ണന്‍നായര്‍, ഹസ്സിം അമരവിള, മിനി ചന്ദ്രന്‍ എന്നിവര്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.