മനുഷ്യന്റെ ' അഹങ്കാരം'
മാനം മുട്ടുമ്പോള്‍,
മനുഷ്യ നിര്‍മ്മിത നീതി ശാസ്ത്രം
' മത്സരം' എന്നത് തിരുത്തുന്നു!
സഹ ജീവികളെ ചവിട്ടിത്താഴ്ത്തി
ഉയരങ്ങള്‍ കീഴടക്കുമ്പോള്‍,
പോരില്‍ ജയിക്കുന്നവനെ
വീരനാക്കുന്നു ലോക നീതി !
വീണടിയുന്നവന്റെ വേദനകള്‍
വെറുതേ വിലയിക്കുന്ന വനരോദനം ?
കലയും, സാഹിത്യവും വഴി തെറ്റുന്പോള്‍,
സംസ്കാരം ചാപിള്ളകളെ പ്രസവിക്കുന്നു.
മനുഷ്യ ശരീരത്തിന്റെ നിമ്നോന്നതങ്ങള്‍
മീഡിയകള്‍ ഒപ്പിയെടുത്തു വില്ക്കുന്പോള്,
' പ്രണയം' എന്നത് വ്യഭിചാരത്തിന്റെ മൊഴിമാറ്റം;
കട്ട് കടത്തുന്നവന് ചക്രവര്‍ത്തി !
ലൈംഗിക വൈകൃതങ്ങളുടെ പുഴുക്കുത്തുകള്‍
നാക്കിലും മൂക്കിലുമായി വളരുന്പോള്‍,
ശൂന്യമാക്കുന്ന മ്ലേശ്ചതകള്‍
വിശുദ്ധ സ്ഥലത്തിരിക്കുന്നു ?
ആത്മാവിഷ്ക്കാരത്തിന്റെ
അനശ്വര രചനകള്‍,
അടിപൊളിയില്‍ മുങ്ങിത്താണ്
അപമൃത്യു വരിക്കുന്നു.
മനുഷ്യാവസ്ഥയെ മാറ്റേണ്ട രചനകള്‍
മത്ത് പിടിച്ചാടുന്ന
ഉത്തേജക മരുന്നുകള്‍ ?
ഇളിപ്പും കുലുക്കും ഇക്കിളിപ്പാട്ടും,
ജനപ്രിയ സിനിമയുടെ ജനനേന്ദ്രിയങ്ങള്‍.
ചതിച്ചും വഞ്ചിച്ചും പിടിച്ചുപറിച്ചും
ചാനല്‍ മുഖങ്ങളില്‍ കണ്ണീര് പുഴകള്‍.
വയാഗ്രാ കലക്കിയ ചുടുപാലുമായി
കണവനെ കാക്കുന്ന പ്രിയതമമാര്‍.
അവരില്‍ നിന്ന് നിന്നൊളിച്ചോടുന്നവര്
ചുവന്ന തെരുവുകളില്‍ വീണുറങ്ങുന്നു ?
സഹിച്ചും ക്ഷമിച്ചും കാലവും പ്രകൃതിയും,
അനിവാര്യ ദിശകളില്‍ പ്രതികരിക്കുന്നു.
കടലുകള്‍ കരകളെ വിഴുങ്ങുന്ന സുനാമികള്‍,
കടല്‍ക്കാറ്റുകളുടെ നാവുകള്‍
കരകളെ നക്കുന്ന ഹെറിക്കേനുകള്,
നാടും നഗരവും തുടച്ചുനീക്കുന്ന മണ്ണിടിച്ചിലുകള്‍,
ഭൗമ ഘടനയുടെ അടിയിളക്കുന്ന ഭൂകന്പങ്ങള്‍,
വരള്‍ച്ച, പ്രളയം, ക്ഷാമം, പക്ഷിപ്പനി....
വിനാശത്തിന്റെ വിസ്മയ കാലടികളില്‍,
സര്‍വ നാശത്തിന്റെ പാദ പതന നാദം ?
നഗ്നനും നിസ്സഹായനുമായ മനുഷ്യാ,
അഹന്തയുടെ അഗ്നി ഗോപുരങ്ങളില്‍ നിന്ന്
അനുഗ്രഹത്തിന്റെ വെറും നിലത്ത് താഴെ വരിക !
ആരോ നല്കിയ ഔദാര്യമാണ് ജീവിതം എന്നതിനാല്‍,
അത് നല്കിയവനെ ആദരിക്കണമല്ലോ ?
അതോടൊപ്പം, സ്വന്തം സഹജീവിയെയും ?
ഞമ്മടെ ഉള്ളിലെ ഞമ്മടെ ചൈതന്യം
വിട്ടു കൊടുക്കിലൊരുത്തനും മൊല്ലാക്കാ
ഇങ്ങള് വിളിച്ചോളിൻ ഇങ്ങടെ അള്ളായെ
ഞമ്മടെ തലേൽ വയ്ക്കാമെന്നോർക്കണ്ട
മത ഭ്രാന്തു കേറി മത്തു പിടിച്ചോരെ
പൂട്ടണം കൂച്ചു വിലങ്ങിട്ടു പൂട്ടണം
ഇങ്ങള് നിസ്കാരം നിറുത്തീട്ടു കൂടുക
ഒന്നായി നമ്മക്ക് 'മത' യാനയെ പൂട്ടിടാം
ഇല്ലിവന്മാർ ഒതുങ്ങില്ലങ്ങനെ മുറിപത്ത
ലല്ലേ തെറിക്കുത്തരം മൊല്ലാക്ക
ഇങ്ങള് നിസ്കാരം നിറുത്തീട്ടു കൂടുക
ഒന്നായി നമ്മക്ക് 'മത' യാനയെ പൂട്ടിടാം
ആരെടാ നിനക്കധികാരം തന്നത് ?
നിന്റെ വിഭ്രാന്ത മനസ്സിൽ പിറന്നൊരു ദൈവത്തെ
കൂട്ടുപിടിച്ചു നീ ഭള്ളു വിളിക്കുകയോ ?
നീയെല്ലാം തീർത്തൊരു ദൈവത്തെ മനുഷ്യന്റെ
മണ്ടയിൽ വച്ചുകെട്ടി കുരങ്ങു കളിപ്പിക്കയോ ?
ഇന്ന് നീ രുചിക്കും ഭക്ഷണം സുഖസൗകര്യം ഒക്കയും
മണ്ണിൽ മനുഷ്യന്റെ കഠിനാദ്ധ്വാനഫലം ഓർക്കുക
ആരെടാ നീയൊരു അച്ചനോ മെത്രാനോ സത്യം പറയടാ
ആരേലും ബന്ധുക്കൾ ഉപദേശിമാരുണ്ടോടാ ?
അരിയും തിന്നു ആശാരിയേം കടിച്ചു പിന്നെയും
മുറുമുറുക്കുന്നോ നായിനെപ്പോലെ നീ ?
ഭൂമിയിൽ കിട്ടിയ സമയം കളയാതെ പോയി
മനുഷ്യനെപ്പോലെ പണി ചയ്തു ജീവിക്ക നീ
മണ്ണടിയും ഇന്നല്ലേ നാളെ നീ, മണ്ണടിഞ്ഞു
വിസ്മൃതിയിൽ ആണ്ടുപോകും മനുഷ്യാനാണു നീ
മായദൃശ്യം കണ്ടു ഭ്രാന്തു കുറിക്കാതെ
പോയി പണി ചെയ്തു ജീവിക്ക മനുഷ്യനായി നീ
ഔദാര്യമാണുപോൽ ഔദാര്യം മൊക്കയും
ഭ്രാന്തു പുലമ്പാതെ പോയി ഉറങ്ങു നീ
മധുര വികാരങ്ങള്‍ ഉണര്‍ത്താതെ
മാസ്മര ലഹരി പൂ വിടര്‍ത്താതെ
നി ഉറങ്ങൂ വീണുറങ്ങൂ
മൂകവികാരങ്ങള്‍ വ്യര്‍ത്ഥമല്ലെ
കളിയും ചിരിയും വിടരും നാളുകള്‍
കദനത്തിലേക്കുള്ള യാത്ര അല്ലേ
കരയരുതേ ദൈവമേ നീ ഇനി
കനവുകള്‍ തേടി അലയരുതെ
ബന്ധനം ബന്ധനം നിത്യ സത്യം
ദാഹവും മോഹവും സ്വാര്‍ത്ഥമല്ലെ ഇവിടെ
സ്വന്തവും ബന്ധവും മിഥ്യ അല്ലെ
കരയരുതേ ദൈവമേ നീ ഇനി
മനുഷ്യനെ തേടി അലയരുതെ ..........