'ഓടക്കുഴല്‍' എന്ന കവിതാ സമാഹാരത്തിനു ലഭിച്ച സമ്മാനത്തുക കൊണ്ടു രൂപവല്‍ക്കരിച്ച ഓടക്കുഴല്‍ പുരസ്കാരം കൊല്ലംതോറും അഭിമാനത്തോടെ ഏറ്റുവാങ്ങുന്ന എഴുത്തുകാരും, ഇലോകത്തെ സകല സൗകര്യങ്ങളും ആസ്വദിച്ചു പേനയില്ലാതെ എഴുതുന്ന ഞാനടക്കമുള്ള മറ്റു മലയാളികളും മറക്കാന്‍ പാടില്ലാത്ത ഒരു ദിനമായിരുന്നു ജൂണ്‍ മൂന്ന്
മലയാളത്തിന് ഔപചാരികമായി ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നതിനു (2013) ഏറെ മുന്നെ, രാജ്യത്തെ പ്രഥമ ജ്ഞാനപീഠം നേടിക്കൊണ്ടുവന്നു കൊടുത്തു (1965), നമ്മുടെ ഭാഷയെ ഏറ്റവും ഔന്നത്യത്തില്‍ എത്തിച്ച മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജന്മദിനം!
ജി അന്തരിച്ചിട്ട് പത്തുനാല്‍പ്പതു വര്‍ഷത്തിലേറെ ആയെങ്കിലും അദ്ദേഹത്തിനൊരു സ്മാരകം പോലും പണിയാത്തത് കടുത്ത അനാദരവാണ്. ഈ നന്ദികേടിനാല്‍ പ്രിയ മാതൃഭാഷക്ക് ധാര്‍മ്മികമായി നഷ്ടം വന്നുകൊണ്ടിരിക്കുന്നത് പ്രയത്നിച്ചു നേടിയെടുത്ത അതിന്റെ ശ്രേഷ്ഠഭാഷാ പദവി തന്നെയാണ്.
നമ്മുടെ ചിന്താധാര ധൈഷ്ണികമാകട്ടെ!
മഹാകവിയുടെ ഒട്ടുമിക്ക രചനകള്‍ക്കും സാക്ഷ്യം വഹിച്ച അദ്ദേഹത്തിന്റെ ജന്മഗൃഹത്തിലേക്കു ഞങ്ങളൊരു തീര്‍ത്ഥയാത്ര പോകുന്നു.
തകര്‍ച്ചയുടെ പാതയിലാണ് ഈ വീട്. കുടുംബാംഗങ്ങള്‍ ഇടക്കുവന്ന് അല്പസ്വല്പം അറ്റകുറ്റപണികള്‍ ചെയ്യുന്നതിനാല്‍ ആയിരിക്കാം ഇതുവരെ ഇത് നിലംപറ്റാതിരുന്നത്!
ഈ ചെറിയ വസതിയില്‍ ജീവിച്ചിരുന്ന വലിയ മനുഷ്യന്റെ പേരില്‍ ഈ ഗ്രാമത്തിലെ പടിഞ്ഞാറു ഭാഗത്തെ കവലയോട് ചേര്‍ന്ന് ഒരു സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി വിദ്യാലയമുണ്ട്. അതിന്റെ മുന്നില്‍ കൂടിനിന്ന് സായാഹ്നവിശേഷങ്ങള് പങ്കുവെച്ചിരുന്നവരോടാണ് വഴി ചോദിച്ചത്.
"ദേ..., ഈ വഴിയില്ലേ, ഇതിലെ അല്പം മുന്നോട്ടുപോയാല്‍ അത് രണ്ടായിപിരിയും. അവിടെനിന്ന്, മെയ്ന്റനന്‍സ് ഇല്ലാണ്ടെ പൊട്ടിപൊളിഞ്ഞ്കെടക്ക്ണ വഴീല് പോവ്വാ, അപ്പൊര് ഭണ്ഡാരം കാണാം. അത് അമ്പലത്തിന്റെണ്. വലത്ത്തിരിഞ്ഞാ അമ്പലായി. അവടെതെന്ന്യാ, മൂപ്പരടെ വീട്. ആള്‍താമസം ഇല്ലാണ്ടെ, ഇങ്ങനെ കെടക്ക്ണ ഒര് വീടാണ്, പെട്ടെന്ന് മനസ്സ്ലാവും,” ഒരാള്‍ പറഞ്ഞു.
നിര്‍ദ്ദേശമനുസരിച്ച് വഴിരണ്ടാവുന്നിടത്തെത്തി, ദുര്‍ഘടമാര്‍ഗ്ഗം സ്വീകരിച്ചു. അല്പനേരം കഴിയവേ, കവലയില്‍ കണ്ട സുഹൃത്ത് പറഞ്ഞതുപോലേ, ആദ്യം ഭണ്ഡാരവും, താമസിയാതെതന്നെ ക്ഷേത്രവും, അടുത്തൊരു വീടും കാണാനായി.
ആയിരത്തിഇരുനൂറിലേറെ വര്‍ഷത്തെ പ്രാചീനതയുള്ളതും ആര്‍കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ഏറ്റെടുത്തതുമായ തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നട. വലതുഭാഗത്തുള്ളതുതന്നെയാണ് കാണാന്‍ കൊതിച്ച ആ വീട്. ക്ഷേത്രദര്‍ശം കഴിഞ്ഞുപോകുന്ന ഒരു മുത്തശ്ശിയോട് ചോദിച്ച് ഉറപ്പുവരുത്തി.
ഈ വീട്ടില്‍ താമസിച്ചിരുന്നത് മഹാകവി ജി. ശങ്കര കുറുപ്പ്. സ്ഥലം നായത്തോട് ഗ്രാമം. എറണാകുളം ജില്ല. അങ്കമാലി ജംഗ്ഷനില്‍ നിന്നും തെക്ക് നാല് കിലോമീറ്റര്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒരുവിളിപ്പാടകലെ. അദ്വൈത ദാര്ശനികന് ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലേക്ക് ഏകദേശം അഞ്ച് കിലോമീറ്റര്‍ മാത്രം.
അനുവാദം ചോദിക്കാ9 ആരേയും അടുത്ത് കാണാത്തതിനാല്‍, അടഞ്ഞുകിടന്നിരുന്ന ഗെയ്റ്റ് അല്പം തള്ളിനീക്കി വീട്ടുമുറ്റത്ത് പ്രവേശിച്ചു. പരിസരങ്ങളില്‍ ചപ്പും ചവറുമൊന്നുമില്ല. ആരോവന്ന് നിത്യവും മുറ്റം തൂത്ത് വൃത്തിയാക്കുന്നുണ്ട്. ഇത്രയെങ്കിലും ചെയ്തല്ലൊ. ഇതിനാരോടാണ് നന്ദി പറയേണ്ടതെന്ന് അറിഞ്ഞതുമില്ല. ആരായാലും കൃതജ്ഞത.
മാവ്, തെങ്ങ്, കവുങ്ങ്, പ്ലാവ്, പുളിമരം, പൂവരശ്ശ്, കശുമാവ്, ആഞ്ഞില്, അയിനി, ആര്യവേപ്പ്, പപ്പായ, വാഴ, ചേമ്പ്, തൊട്ടാവാടി തുടങ്ങി സകല കൈരളി സവിശേഷ സസ്യജാലങ്ങളും ഇടതൂര്‍ന്നു വളരുന്നൊരു തൊടി. സര്‍ഗ്ഗാത്മകമായ ഈ പച്ചപ്പിനൊരു ശ്രീകരമായ ആമുഖമെന്നോണം മലയാളഭാഷാ സംസ്കൃതിയുടെ പെരുന്തച്ചന്റെ ജന്മഗൃഹം.
താ9 കണ്ട പ്രകൃതിതന്നെയാണ് തന്റെ കൃതികള്‍ക്ക് പ്രചോദനമെന്ന് ജി തന്നെ പറഞ്ഞത് ഓര്‍മ്മയിലോടിയെത്തി.
“എന്റെ ഹൃദയം എന്റെ വ്യക്തിത്വത്തിന്റെ അങ്കുരം, ഞാന്‍ വിശ്വസിച്ചിരുന്ന ഗ്രാമാന്തരീക്ഷത്തില്‍ നിന്നാണ് വായുവും വെളിച്ചവും കുളിര്‍മയും വലിച്ചെടുത്തിരുന്നത്. എന്റെ കവിത ആ ഗ്രാമഹൃദയത്തിന്റെതന്നെ ഒരു ഭാഗമാണ്,” ജി യുടെ ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ള വരികളാണിത്. പദ്യതുല്യം കാവ്യമനോഹരമായ ജി യുടെ പ്രശസ്ത ഗദ്യം ‘മുത്തും ചിപ്പിയും’ എന്നതിലുള്ളത്.
അര്‍ത്ഥവും ശബ്ദമധുരവും സഹിതമായി, അല്ലെങ്കല്‍ ഒന്നിച്ചിരിക്കുന്നതാണല്ലൊ സാഹിത്യം. എന്നാല്‍, ജി യുടെ സൃഷ്ടികളെല്ലാംതന്നെ, അര്‍ത്ഥവും ശബ്ദവും പ്രകൃതിയും സഹിതമായിരിക്കുന്ന ത്രിതല സാഹിത്യമാണ്. പ്രകൃതി സഹിതം ഇത്രയും പ്രണയത്തിലായിരുന്ന മറ്റൊരു ഗദ്യപദ്യ സാഹിതി സര്‍വജ്ഞനും നമുക്ക് ഉണ്ടായിരുന്നില്ലെന്നുതന്നെ പറയട്ടെ.
പ്രകൃതിയെ ഉപാസിച്ച ബ്രിട്ടീഷ് കവി ണശഹഹശമാ ണീൃറംെീൃവേ ന്റേയും, ഇറ്റാലിയന്‍ കവി ഏശമരീാീ ഘലീുമൃറശ യുടേയും, ഭാരതീയ പ്രതിരൂപമായിരുന്നു ജി. ഒരു പക്ഷെ, റൊമാന്റിസിസവും മിസ്റ്റിസിസവും കൂടുതല്‍ സ്വാധീനിച്ചത് ജി യെ ആയിരിക്കാം.
“മേഘത്തിന്റെ മടിയില്‍നിന്നും മേഘത്തിന്റെ മടിയിലേക്ക് കുതിക്കുന്ന മിന്നല്‍ക്കൊടിയെക്കണ്ട് ആരുംഅരികത്ത് ഇല്ലാത്തപ്പോള്‍, ഇടവപ്പാതിക്കാലത്തെ അന്തിക്കൂരിരുളിന്റെ ചുരുളില്‍, എന്റെ കൊച്ചുവീടിന്റെ കോലായില്‍നിന്ന് ബാല്യത്തില്‍ ഞാന്‍ എന്തിനെന്നറിയാതെ തുള്ളിപ്പോയിട്ടുണ്ട്,” തന്റെ ബാല്യത്തെകുറിച്ച് ജി ഓര്‍ക്കുന്നതിങ്ങനെയാണ്.
ഈ കൊച്ചുവീടിന്റെ കോലായി ഇന്ന് വിജനമാണ്. വീടുതന്നെ അനാഥമാണ്, അനാമകമാണ്. കാവ്യസൗന്ദര്യമേറിയതും വിജ്ഞാനപ്രദവുമായ നിരവധി കൃതികള്‍ ജന്മം കൊള്ളുന്നതിന് നേരിട്ട് സാക്ഷ്യംവഹിച്ച ഈ ശ്രീലകത്തിന് ഇന്ന് പാതയോരത്തെ ഒരു ബസ് സ്റ്റോപ്പ് ഷെഡ്ഡിന്റെ ഖ്യാതി പോലുമില്ല. യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രത്തിന് അതിന്റെ പേരെഴുതുന്ന പതിവുണ്ട്. എന്നാല്‍, ഇവിടെ അതും നിഷേധിക്കപ്പെട്ടിരിക്കുന്നു! ഇത് മലയാളത്തെ മലയാളമാക്കിയ മഹാകവിയോടുള്ള അനാദരവിന്റെ അങ്ങേ അറ്റമാണ്!
ഒരാണിയില്‍ തൂങ്ങുന്ന ഒരു ബോഡെങ്കിലും ഈ വീട്ടുമതിലില്‍ ഉണ്ടായിരുന്നെങ്കില്‍, ശിവനാരായണ ക്ഷേത്രം സന്ദര്‍ശിക്കുന്ന നാട്ടുകാരല്ലാത്തവര്ക്കുകൂടി ഇത് മഹാകവിയുടെ ഭവനമാണെന്ന് അറിയുമായിരുന്നു. ശ്രീ ശങ്കരാചാര്യരുടെ വിഭൂതി പതിഞ്ഞ ക്ഷേത്രത്തില്‍ ദൂരദിക്കില്നിന്നുപോലും തീര്‍ത്ഥാടകരെത്തുന്നുണ്ട്. ഇങ്ങിനെയുള്ള ചെറിയൊരു പ്രസിദ്ധിക്കുപോലും ജി ക്ക് അര്‍ഹതയില്ലെന്ന് പ്രബുദ്ധകേരളം വിധിച്ചത് ബോധപൂര്‍വം തന്നെയാണോ?
മഹാരാജാസ് കോളേജില്‍ ജോലികിട്ടി താമസം എറണാകുളത്തേക്കു മാറ്റുന്നതുവരെ (1937), ജി തന്റെ സര്ഗചേതനയുള്കൊണ്ടത് നായതോടിലേയും തിരുവില്ല്വാമലയിലേയും ശുദ്ധവായുവില്‍നിന്നു തന്നെയായിരുന്നു. എന്നാല്‍, ജിയുടെ വിശ്വദര്‍ശനവും, സന്ധ്യാരാഗവും, ജീവനസംഗീതവും, സാഹിത്യകൗതുകവും, പഥികന്റെ പാട്ടും മറ്റും അദ്ദേഹത്തെ ഒരു വിശ്വത്തര കവിയാക്കിയിരിക്കുന്നുവെന്നതിന് അടിവരയിടാന്‍ നമുക്കിനിയും സമയം വേണമെന്നു തോന്നുന്നു! മറ്റേതൊരു സംസ്ഥാനത്തുള്ളതിനേക്കാള്‍ കൂടുതല്‍ സാഹിത്യബോധവല്‍ക്കരണ പ്രസ്ഥാനങ്ങളുള്ള നമ്മുടെ നാട്ടിന് അദ്ദേഹത്തെ പ്രാദേശികതയുടെ പരിതിയില്തന്നെ കെട്ടിയിടാനാണോ താല്പര്യം?
കൂടുതല്‍ പ്രാചീനതയും, ഗ്രന്ഥശേഖരവും, അടിസ്ഥാനശേഷിയും, സമ്പല്‍ സ്രോതസ്സും അവകാശപ്പെടാനുണ്ടായിരുന്ന മറ്റുഭാഷകളെ പിന്തള്ളിയാണ്, ഭാരതഭാഷാശൃംഖലയിലെ ഏറ്റവും ഇളംതലമുറക്കാരിയായ മലയാളത്തിന് രാജ്യത്തെ പ്രഥമ ജ്ഞാനപീഠപുരസ്കാരം ജി നേടിയെടുത്തു കൊണ്ടുവന്നു സമ്മാനിച്ചത്.
1921 മുതല്‍ 51 വരെയുള്ള 30 വര്‍ഷത്തില്‍ പ്രസിദ്ധീകരിച്ച ഒമ്പതുഭാഷകളിലെ ഒട്ടനവധി കൃതികളില്‍നിന്നാണ്, ജി യുടെ 60 കവിതകളുടെ സമാഹാരം 1965ല്‍ ഏറ്റവും മികച്ചതെന്ന് പത്തംഗ ജൂറി കണ്ടെത്തിയത്. ഹിന്ദിയും, ബംഗാളിയും, മറാഠിയും, ഗുജറാത്തിയും, ഉര്‍ദുവും, തമിഴും, തെലുഗുവും, കന്നഡയുമൊക്കെ ജ്ഞാനപീഠം നേടുന്നത് പിന്നീടാണ്.
താത്വികമായി അവലോകനം ചെയ്താല്‍, 2013ല്‍ അല്ല, ജി മീട്ടിയ 'ഓടക്കുഴലി'ല്‍ നിന്നുതിര്‍ന്ന നാദവിസ്മയത്തില്‍ ഭാരതമാകെ പുളകംകൊണ്ട അറുപതുകളില്‍തന്നെ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം, മാതൃഭാഷയെ നെഞ്ചിലേറ്റുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. 2013ല്‍ നേടിയ നിയമദൃഷ്ട്യായുള്ള ക്ലാസിക് ലാംഗ്വേജ് സ്ഥാനത്തിന് കേവലം സാങ്കേതികതയുടെ പരിവേഷം മാത്രമാണുള്ളത്.
നമ്മുടെ ഭാഷക്ക് ഇത്രയൊക്കെ സംഭാവനകള്‍ ചെയ്ത ഒരു മഹാകവി എന്തുകൊണ്ടാണിപ്പോഴും വാഴ്ത്തപ്പെടാത്തത്? കാലയവനികക്കുള്ളില്‍ മറഞ്ഞ് നാലു ദശാബ്ദത്തിലേറെ ആയെങ്കിലും, അദ്ദേഹത്തിനൊരു സ്മാരകംപോലും പണിയാത്തതിനെ, നന്ദികേട് എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്? എഴുത്തച്ഛന് തിരൂരിലും, ആശാന് തോന്നക്കലിലും, രവിവര്‍മ്മക്ക് വയലാറിലും, തകഴിക്ക് ശങ്കരമംഗലത്തും, ചങ്ങമ്പുഴക്ക് കൊച്ചിയിലും, വള്ളത്തോളിന് ചെറുതുരുത്തിയിലും, ഒ. വി വിജയന് തസ്രാക്കിലും സ്മൃതി മണ്ഡപങ്ങള്‍ പണിത നമ്മളിപ്പോള്‍, കമല സുരയ്യക്ക് പുന്നയൂര്‍കുളത്ത് ഇങ്ങിനെയൊന്ന് നിര്‍മ്മിക്കുന്നതിന്റെ തിരക്കിലുമാണ്.
ഒരു സ്മാരകമില്ലെങ്കിലും ആത്മാവുള്ള തന്റെ കൃതികളാല്തന്നെ ജി സ്മരിക്കപ്പെടുമെന്നതില്‍ സംശയമില്ല. എന്നിരുന്നാലും, ഈ വിവേചനത്തിനൊരു അറുതി വരുത്താന്‍ നമുക്ക് പ്രയത്നിക്കേണ്ടതില്ലേ?
തങ്ങളുടേത് ശ്രേഷ്ഠഭാഷയാണെന്ന് അഭിമാനം കൊള്ളുന്ന മുതിര്‍ന്ന തലമുറയും, 3ഏ യെയും 4ഏ യെയും സംബന്ധിക്കുന്ന വിവരങ്ങള്‍ സദാ പങ്കുവെക്കുന്ന പുതിയ തലമുറയും, തനിച്ചായ ഈ ജി യെ കുറിച്ചും അല്പം സംസാരിച്ചിരുന്നെങ്കില്‍! ചുമന്നുനടക്കുന്ന ആന്ഡ്രോയ്ഡുകളുടേയും ലേപ്ടോപ്പുകളുടേയുമിടയില്, ജി യുടെ ആത്മകഥാപരമായ ലേഖനങ്ങളും ഡയറിക്കുറിപ്പുകളും അടങ്ങിയ 'നോട്ടുബുക്കി'നും ഒരുസ്ഥാനം ലഭിച്ചിരുന്നെങ്കില്‍!
ശിവനാരായണനെ തൊഴുത് നായത്തോട് സന്ദര്‍ശനം അവസാനിപ്പിക്കുമ്പോള്‍, കാവ്യോജ്ജ്വലങ്ങളായ രചനകള്‍ക്ക് പാത്രീഭൂതമായ ആ വലിയ വീട് ഒരുവട്ടംകൂടി കണ്ണുനിറയെ കണ്ടു!
'സൂര്യകാന്തി'യും, 'നാലുമണിപ്പൂവുകളും' 'പൂജാപുഷ്പ'ങ്ങളായി ഈ മണ്ണിലിനിയും വളരണെയെന്ന് പ്രാര്‍ത്ഥിച്ചു.
‘മധുരം സൗമ്യം ദീപ്തം’!