തൃശൂർ :ലോക്ഡൗൺ മുതലെടുക്കാൻ വ്യാജചാരായനിർമാണം. എക്സൈസ് പരിശോധന ശക്തമാക്കി. ചാരായം വാറ്റുന്നതിനിടെ വടക്കാഞ്ചേരിയിൽ ഗൃഹനാഥൻ പിടിയിലായി. ആറ്റൂർ കാക്കിനിക്കാട് കോളനിയിൽ ശശീന്ദ്രനെയാണ് (65) എക്സൈസ് ഇൻസ്പെക്ടർ ടി അശോക് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഇയാളുടെ വീട്ടിൽനിന്ന് രണ്ട് ലിറ്റർ ചാരായം, 50ലിറ്റർ വാഷ്, 25 ലിറ്റർ സ്പെന്റ് വാഷ്, വാറ്റ് ഉപകരണങ്ങൾ എന്നിവയും പിടികൂടി. എം ആർ രാധാകൃഷ്ണൻ, കെ വി ഷാജി, കെ എം ഉസ്മാൻ, ബിബിൻ ഭാസ്കർ, പി ആർ പ്രശോഭ് , പി ജെ ലിനോ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായി. കഴിഞ്ഞദിവസം വാറ്റുചാരായത്തിൽ ചേർക്കാൻ ആമകളേയും ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. നെന്മണിക്കര തലവണിക്കര ചീരാപ്പി മനോജിന്റെ വീട്ടിൽനിന്നാണ് ചാരായവും വാഷിനുമൊപ്പം ആമകളേയും കണ്ടെത്തിയത്. വനമേഖലയായ മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വ്യാജചാരായനിർമാണകേന്ദ്രം കണ്ടെത്തിയിരുന്നു.