ഇത്തരം വിഷയങ്ങളെക്കുറിച്ച് ഒന്നും മിണ്ടരുത്, എഴുതരുത് എന്നൊക്കെ വിചാരിച്ചിരുന്നെങ്കിലും എങ്ങനെയാണ് അതിന് കഴിയുക. കഴിഞ്ഞ ദിവസം തിരുവല്ലയിലെ സന്യാസിനീ മഠത്തിലും ഒരു ചെറുപ്പക്കാരി കിണറ്റിൽ വീണു മരിച്ചതായ വാർത്തകൾ കേട്ടു ..
ഇത്തരം കേൾവികളുമായി സമൂഹം അങ്ങ് സമരസപ്പെട്ട് പോവുകയാണെന്ന് തോന്നുന്നു. ഇതൊക്കെ സാധാരണമല്ലേ എന്ന നിസംഗമായ മൗനവും
പറഞ്ഞിട്ടെന്താകാൻ, നടപടികളെടുക്കാൻ കെല്പുള്ളവരാരും അനങ്ങില്ലല്ലോ എന്ന വിചാരവുമാണ് എല്ലാവർക്കും.
കാൽ നൂറ്റാണ്ടിനപ്പുറത്തു നിന്നും നിറമില്ലാത്ത ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ അസ്വസ്ഥതയും ആത്മസംഘർഷങ്ങളും വളർത്തി ഇടയ്ക്കിടെ നമുക്കിടയിലേക്ക് കടന്നു വരുന്നുണ്ടല്ലോ...
അഭയവും ആശ്രയവുമാകേണ്ട ഇടങ്ങളിൽ നിന്ന് ഇരുളിൽ നിന്നും (വെട്ടത്തിലും) ഉയർന്ന് ,കേൾക്കാനാളില്ലാതെ അഗാധങ്ങളിൽ ചെന്ന് പതിക്കുന്ന നിലവിളികൾക്കൊന്നും ഉത്തരം കിട്ടുമെന്ന് തോന്നുന്നില്ല.
കന്യാസ്ത്രീകളുമായി ഇടപഴകിയാണ് ജീവിതത്തിന്റെ ആദ്യ പാദങ്ങളൊക്കെയും കടന്നു പോയത്. പ്രശസ്തമായ രണ്ടു മഠങ്ങൾക്കിടയിലായിരുന്നു താമസം എന്നത് കൊണ്ട് തന്നെ അതിലെ ഒരാളെയെങ്കിലും ഒരു നേരമെങ്കിലും കാണാത്ത ദിവസം ഇല്ലായിരുന്നുവെന്ന് പറയാം.
വ്രതവാഗ്ദാനത്തിന് മുൻപ് നടക്കുന്ന പരിശീലനത്തിലുള്ള ചെറിയ പെൺകുട്ടികൾ കൂട്ടമായി കടന്നു പോകുന്നത് നോക്കി നിൽക്കുമായിരുന്നു. അന്ന് കടന്നു പോയവരിൽ ഏറെപ്പേരും അധ്യാപികമാരായിത്തീർന്ന് സ്കൂളിലും കോളജിലുമൊക്കെ പഠിപ്പിക്കുന്നവരായി, പഠിച്ച കോളേജിന്റെ പ്രിൻസിപ്പൽ വരെയായി മാറുന്നത് കാണാൻ കഴിഞ്ഞിട്ടുണ്ട്.
കുട്ടിയായിരിക്കുമ്പോൾ കന്യാസ്ത്രീകളുടെ പുറകെ ഓടി 'ഈശോ മിശിഹായ്ക്ക് സ്തുതി ' പറഞ്ഞ് നിഷ്കളങ്കമായി കൈകൂപ്പുമായിരുന്നു.
കുപ്പായ പോക്കറ്റിൽ നിന്നും മുട്ടായി ഓറഞ്ച് ഒക്കെ തന്നിട്ടുള്ള അവരുടെ സ്നേഹവും അവരോട് തോന്നിയിരുന്ന ബഹുമാനവും ഓർക്കുന്നു .
വളരുംതോറും നമുക്ക് തിരിച്ചറിവുകൾ വ്യത്യസ്തമായിക്കൊണ്ടിരിക്കും. മുന്നോട്ടുള്ള പോക്കിൽ പഴയ മമതയും അടുപ്പവുമല്ല സിസ്റ്റേഴ്സിനോട് തോന്നിയിട്ടുള്ളത്.
തിരഞ്ഞെടുത്ത് മനസിലാക്കാൻ കഴിവുണ്ടായപ്പോൾ അങ്ങനെയായി.
പഠിക്കാൻ ഇഷ്ടമുള്ള വിഷയങ്ങൾ പഠിപ്പിക്കുന്നവരോട് നമുക്ക് അടുപ്പം കൂടുതൽ ഉണ്ടാവും. അങ്ങനെ കുറച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, വാക്കുകൊണ്ടും കരുതൽ കൊണ്ടും ഉള്ളിൽ പതിഞ്ഞവരും ഏറെ.
വളരെ പ്രഗൽഭരായ കന്യാസ്ത്രീകളെ കോളജിലും കണ്ടുമുട്ടിയിരുന്നു.
പറഞ്ഞു വരുന്നത് അവരുടെ സ്വഭാവത്തിലെ ഏറ്റക്കുറച്ചിലുകളല്ല. അത് എവിടെയുമെന്ന പോലെ ഇത്തരം സമൂഹങ്ങളിലുമുണ്ടാകും.
മഠം ചാടാൻ ഒരുങ്ങി നിൽക്കുന്നവരല്ല അവർ. എത്രയോ കഠിനാധ്വാനികളും ഉത്തരവാദിത്വ ബോധമുള്ളവരും സേവന സന്നദ്ധരുമാണവർ. രക്തബന്ധമുള്ളവർ പോലും അകറ്റി നിർത്തുന്ന രോഗികൾക്കും ആലംബഹീനർക്കും വൈകല്യങ്ങളുള്ളവർക്കും സാന്ത്വനമാണവർ.
സ്ത്രീകളുടെ ജീവിതം വീടുകളിലായാലും മറ്റിടങ്ങളിലായാലും എന്തൊക്കെ പരീക്ഷണങ്ങൾ നേരിടുന്നുണ്ട് . ശബ്ദിക്കാൻ വയ്യാത്ത വിഭാഗങ്ങൾ കൂടുതൽ ചൂഷണങ്ങൾ നേരിടും. സ്ഥൈര്യവും ധൈര്യവും പുലർത്തുന്നവർ രക്ഷപെടുന്നു . കെണികളിൽ കുടുങ്ങുന്നവർ അതിൽ പെട്ട് പോകുകയാണ്.
മാറ്റങ്ങൾ എത്രയുണ്ടായി....
ഇനിയും മാറും...
തിരുവല്ലയിലെ സന്യസ്ഥ വിദ്യാർത്ഥിനി വെള്ളം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് തോന്നുന്നു.
എന്നാൽ കിണറ്റിൽ നിന്നും എടുത്തപ്പോൾ ചുരിദാർ ടോപ്പ് മാത്രമേ ധരിച്ചിരുന്നുള്ളു ബോട്ടം ഇല്ലായിരുന്നു എന്നും റിപ്പോർട്ടുണ്ട്. ( വ്യക്തമായ വീഡിയോ വാട്സ്ആപ്പിലൂടെ കിട്ടിയത് കാണാനിടയായി)
ആ കുട്ടി മഠത്തിലെ ചൂട് കാലാവസ്ഥ മൂലം അങ്ങനെ നടക്കാനിടയുണ്ടോ...
അങ്ങനെ തന്നെ കിണറ്റിൽ ചെന്ന് വീഴുമോ..?
ancysajans@gmail.com