കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ മോഷണം പോയ കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം. കൊലപാതകം കവർച്ചാശ്രമത്തിനിടെയെന്ന് പ്രാഥമിക സൂചന. കൊല്ലപ്പെട്ട ഷീബയും മുഹമ്മദ് സാലിക്കും ഒറ്റയ്ക്കാണ് താമസമെന്ന് അറിയാവുന്നവരാകും അക്രമികൾ എന്നാണ് പ്രാഥമിക നിഗമനം. വീട്ടിലേക്ക് കയറുന്ന വാതിലിനോടു ചേർന്നു തന്നെയാണ് ഷീബയുടെ മൃതദേഹം കണ്ടത്. വാതിൽ തുറന്നയുടൻ അക്രമി സംഘം ഇവരെ കീഴ്പ്പെടുത്തിയിരിക്കാമെന്നു പൊലീസ് പറയുന്നു.
പ്രതികളുടെ ലക്ഷ്യം കവര്‍ച്ച തന്നെയായിരുന്നെന്നാണ് ബന്ധുക്കളുടെയും നിഗമനം. ഷീബയ്ക്കോ സാലിക്കോ ആരുമായി വൈരാഗ്യമുണ്ടായിരുന്നില്ലെന്നതും സാമ്പത്തിക ഭദ്രതയും ഇതിന് കാരണമായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഷീബയുടെ സ്വര്‍ണം നഷ്ടപ്പെട്ടതായും കുടുംബം പറഞ്ഞു. സമീപത്തെ വീടുകളില്‍ പ്രായമുള്ളവരാണ് താമസിക്കുന്നതെന്നും ശബ്ദം പുറത്ത് കേള്‍ക്കാതിരുന്നത് ഇതിനാലായിരിക്കാമെന്നും ഇവര്‍ പറയുന്നു. വീട്ടിൽ നിന്ന് എന്തൊക്കെ മോഷണം പോയെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. രാത്രിയായതിനാൽ പൊലീസ് വീട് സീൽ ചെയ്തു. ബന്ധുക്കൾ വന്ന് കണക്കെടുപ്പു നടത്തിയാലേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ. ചൊവ്വാഴ്ച സയന്റിഫിക് അധികൃതർ, ഫൊറൻസിക് സംഘം, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തും.