സിസ്റ്റർ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും.
കാരയ്ക്കാമല മഠത്തിൽ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും പ്രൊവിൻഷ്യൽ സുപ്പീരിയറിൽ നിന്നടക്കം ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സിസ്റ്റർ ലൂസി കളപ്പുര ഹൈക്കോടതിയെ സമീപിച്ചത്.
കാരയ്ക്കാമല പള്ളി വികാരിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും ഭീഷണി ഉയർന്നിരുന്നുവെന്ന് സിസ്റ്റർ ലൂസി പരാതിയിൽ പറഞ്ഞിരുന്നു.
മഠത്തിനുള്ളിൽ ഒറ്റപ്പെടുത്തുകയും ഭക്ഷണം പോലും നിഷേധിക്കുകയും ചെയ്തു. ഇത് കാണിച്ച് പൊലീസിൽ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറാകാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചതെന്ന് സിസ്റ്റർ ലൂസി പറയുന്നു.