ഈ കോവിഡ് കാലത്ത് ഏറ്റവും അധികം 'ഭ്രാന്ത് 'പിടിച്ചിരിക്കുന്നത് മൂന്നു വയസ്സിനും പത്തു വയസ്സിനും ഇടയിലുള്ള കുഞ്ഞുങ്ങൾക്കാണ്. ഇതിനെ മറികടക്കാൻ ഇവർ മുതിർന്നവരുടെ സഹായത്തോടെയും അല്ലാതേയും പല പല കളികളിൽ ഏർപ്പെടും. ഇതിൽ പ്രധാനമാണ് hide and seek അഥവാ 'ഒളിച്ചേ കണ്ടേ'കളി. ഒറ്റ നോട്ടത്തിൽ ഇതു നിരുപദ്രവം എന്നു തോന്നിയാലും ഇതിൽ ചില അപകടങ്ങൾ ഒളിച്ചിരിപ്പുണ്ട്. മൂടി ഉള്ള നാൾക്കാലി പെട്ടിയോ, വലിയ അലമാരകളുടെ ചെറിയ പൂട്ടുള്ള ഷെൽഫിന്റെ അകങ്ങൾ, തുറന്നിട്ടിരിക്കുന്ന വാതിലുകളുടെ ചെറിയ ഇടങ്ങൾ ,വാതിലുകളുടെ പിന്നിലെ ഇടങ്ങൾ ഇവയൊക്കെയാണ് കുട്ടികൾ സാധാരണ 'ഒളിയിടങ്ങൾ'ആയി ഉപയോഗിക്കുക. കളിയുടെ ത്രില്ലിൽ ഇവർ വിളിച്ചാൽ വിളി കേൾക്കുകയോ, സ്വയം വെളിപ്പെടുകയോ ചെയ്യില്ല. വെറും അഞ്ചു മിനിട്ടൊക്കെ ഇങ്ങിനെ അടച്ചു പൂട്ടിയിരുന്നാൽ കുഞ്ഞിന് ഓക്സിജൻ കിട്ടാതെ വരികയും അബോധവസ്ഥയിലേക്ക് പോകുകയും ചെയ്യും.
ഇപ്പോൾ അമ്മമാർക്ക് maid കളുടെ സഹായവും കുറവാണ്.ഫ്ലാറ്റുകളിൽ പെട്ടുപോയ കുഞ്ഞുങ്ങളുടെ കാര്യം പറയുകയും വേണ്ട ! അതിനാൽ അടുത്തു നിന്നിരുന്ന കുഞ്ഞിനെ പെട്ടെന്ന് രണ്ട് മിനിറ്റു കാണാതിരുന്നാൽ ഈ ഒളിയിടങ്ങൾ ആദ്യം തുറന്നു നോക്കുക. ഇത്തരം അലമാരികൾ കുഞ്ഞുങ്ങളുടെ മേലേക്ക് മറിഞ്ഞു വീഴാനും ഇടയുണ്ട്. അവയെ സുരക്ഷിതമായി ഉറപ്പിച്ചും, താങ്ങിയും നിർത്തുക.
വീട്ടിൽ കുട്ടികൾക്കായി കെട്ടിയിട്ടിരിക്കുന്ന തൊട്ടിലുകളും കണ്ടേക്കാം. ഇവയിൽ കറങ്ങി കളിക്കുക കുട്ടികളുടെ സന്തോഷമാണ്. കാലപ്പഴക്കം കൊണ്ടു ഇതിന്റെ ചരടുകൾ പൊട്ടാനും കുഞ്ഞിന്റെ അവയവംങ്ങളിൽ കുരുങ്ങി ആപത്തുണ്ടാകാനും സാധ്യത ഏറെ.വാതിലുകൾക്ക് auto lock സിസ്റ്റം ഇല്ലെന്നു ഉറപ്പ് വരുത്തുക. പുറമെ നീണ്ട പ്ലാസ്റ്റിക് വള്ളികൾ, ഷാളുകൾ, സാരി തുമ്പുകൾ ഒക്കെ കുഞ്ഞുങ്ങളുടെ കഴുത്തിൽ കുരുങ്ങി അപകടങ്ങൾ ഉണ്ടാക്കാവുന്നതാണ്. ഇവയൊക്കെ മറ്റിടങ്ങളിലേക്ക് മാറ്റി കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കുക. മാതാപിതാക്കളും, അപ്പൂപ്പൻ അമ്മൂമ്മ മാരും മൊബൈലിൽ അധികം 'കുത്തി കളിക്കാതെ' കുഞ്ഞുങ്ങൾക്ക് നല്ല 'ഈസപ്പ് കഥകൾ'.പറഞ്ഞു കൊടുക്കുമല്ലോ.
സ്നേഹത്തോടെ
ഡോ.കുഞ്ഞമ്മ ജോർജ്ജ്