ഗാഢമായി പ്രണയിച്ചിരുന്നവരിൽ
പ്രണയം ഇല്ലാതെയാകവേ
കിനാവിലെ മഞ്ഞണിഞ്ഞ
താഴ്വരകൾ മാഞ്ഞ്
നിരാശതൻ ഗർത്തങ്ങൾ രൂപപ്പെടും
സ്നേഹത്തിൻ പൂക്കൾ വാടിക്കരിഞ്ഞു
കണ്ണീരിൽ അകലേയ്ക്കു ഒഴുകിയകലും
ഓർമ്മകൾ നെഞ്ചിലുണർത്തും
നേർത്ത തണുപ്പ് വിദ്വേഷത്തിൻ
ചൂടായ് പുനർജനിക്കും പ്രിയമായിരുന്നോരിടങ്ങളെല്ലാം ഏകാന്തതയുടെ ഇരുളിലലിയും
ചുടുചുംബനങ്ങൾതൻ സ്മൃതികൾ
സങ്കടക്കടലിൻ വിയർപ്പിലലിയും
പൂർണ്ണമായ് അറിഞ്ഞെന്നു നിനച്ചോരിലൊട്ടുമേ അറിഞ്ഞില്ലെന്നറിവു മുളപൊട്ടും
കൊട്ടിയടച്ച വാതിലിന്നിരുപുറമിരുവരും പുതിയ തുരുത്തു തേടുകയാവും
ആ തുരുത്തിലും അവൻ തേടുന്നത് അവളെയും
അവൾ തേടുന്നത് അവനെയുമായിരിക്കും