'ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം, ചേതനയില്‍ നൂറു നൂറു പൂക്കളായ് പൊലിയവെ,' എന്നു 'അറബിക്കഥ' സിനിമയില്‍ പാട്ടെഴുതി പാടിയ അനില്‍ പനചൂരാന്‍, ബാല്യകാല സഖാവ് മാത്രമല്ല കായംകുളം കായലിന്റെ കാറ്റേറ്റ് സമാന്തര പാതയില്‍ സഞ്ചരിച്ച കവിയും കലാകാരനും ഗായകനുമായിരുന്നുവെന്നു ഇഞ്ചക്കാട് ബാലചന്ദ്രന്.
'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ, മലിനമായ ജലാശയം അതിമലിനമായൊരു ഭൂമിയും,' എന്ന ലോക പരിസ്ഥിതി പ്രവര്‍ത്തകാരുടെ ദേശീയ ഗാനം പത്തുമിനിറ്റ് കൊണ്ടെഴുതി പാടിയ ആളാണ് ഇഞ്ചക്കാട് ബാലചന്ദ്രന്. യുവജനങ്ങള്‍ക്ക് ഹരമായ രശ്മി സതീഷ് അതു പാടി യുട്യൂബില്‍ അപ് ലോഡ് ചെയ്തതോടെ ഉഗ്രതരംഗമായി ലോകമാകെ പടര്‍ന്നു. രശ്മിക്കിപ്പോള് ഇരുപതോളം സിനിമയായി.
അറുപതു വര്‍ഷം മുമ്പ് വയലാര്‍ എഴുതി ദേവരാജന്‍ ഈണം പകര്‍ന്ന 'ബലികുടീരങ്ങളേ,- .ബലികുടീരങ്ങളേ, സ്മരണകളിരമ്പും രണസ്മാരകങ്ങളേ' പോലെ ജനങ്ങളെ എക്കാലവും കോരിത്തരിപ്പിക്കുന്നതാണ് ബാലചന്ദന്റെയും അനിലിന്റേയും വരികള്‍. വിപ്ലവമുദ്രിതമാണ് ആ വരികള്‍ എല്ലാം.
അന്നൊന്നും മൊബൈല്‍ ഫോണോ സോഷ്യല്‍ മീഡിയയോ ഉണ്ടായിരുന്നില്ല. എന്നിട്ടും ആറുപതിറ്റാണ്ടു കഴിഞ്ഞിട്ടും ബലികുടീരം ജനം പാടി നടക്കുന്നു. കേള്‍ക്കുമ്പോള്‍ രോമാഞ്ചം പൂമഴപോലെ പെയ്യുന്നു. അതാണ് പാട്ടിന്റെ മാസ്മരിക ശക്തി .
ഇഞ്ചക്കാടിനെയും പനച്ചൂരാനെയും ബന്ധിപ്പിക്കുന്നത് കൊല്ലം, ആലപ്പുഴ ജില്ലകളുടെ അതിരുകളില്‍ പരന്നൊഴുകുന്ന കായംകുളം കായല്‍ ആണ്. വീടുകള്‍ തമ്മിലുള്ള അകലം 20 കിമീ.ല്‍ താഴെ.'കൊച്ചുന്നാള് മുതല്‍ കാണുന്നവരാണ്. അന്ന് കരുനാഗപ്പള്ളി വെള്ളമണലില്‍ ഒരു പൊതുയോഗത്തില്‍ ഞങ്ങള്‍ ഒന്നിച്ച് സ്റ്റേജില്‍ ഉണ്ടായിരുന്നു,'ബാലചന്ദ്രന് ഓര്‍മ്മിക്കുന്നു.
കലയും കവിതയും എഴുത്തും ഇരുവരുടെയും ജീവിത സങ്കല്പങ്ങള്ക്കു ഊടും പാവും നെയ്തു. പനച്ചൂരാന് സ്വയം കണ്ടെത്താനായി ഇന്ത്യ മുഴുവന്‍ അലഞ്ഞു നടന്നപ്പോള്‍ ബാലചന്ദ്രന് സ്വന്തം ഗ്രാമത്തിലേക്ക് ഉള്‍വലിഞ്ഞു, പക്ഷെ ഇന്നും കേരളത്തിന്റെ കേട്ടിട്ടില്ലാത്ത മുക്കിലും മൂലയിലും വരെ പോയി പാടിത്തകര്‍ക്കുന്നു. അബുദാബിയിലും പോയി പാടി.
കൊല്ലം ജില്ലയില്‍ ശാസ്താംകോട്ടക്കടുത്ത് ഇഞ്ചക്കാടു ജനിച്ച ബാലചന്ദ്രന് (66) മാത്സ് ബിഎസ്സി കഴിഞ്ഞു സര്‍ക്കാര്‍ ജോലി കിട്ടിയിട്ടും സാഹിത്യ സപര്യ കൈവിട്ടില്ല. 1992ല്‍ 38ആം വയസ് ഒരു നാഴികക്കല്ലാണ്. ആലപ്പാട് പഞ്ചായത്തില്‍ മാലിന്യ പ്രശനം രൂക്ഷമായപ്പോള്‍ യുവകലാസാഹിതിയുടെ നേതൃത്വത്തില്‍ അഴീക്കല്‍ മുതല്‍ പണ്ടാരത്തുരുത്ത് വരെ 17 കി.മീ. ഒരു കായല്‍ യാത്ര നടത്താന്‍ തീരുമാനിച്ചു.
ഒഎന്‍വി, കുരീപ്പുഴ അഴീക്കോട് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത യാത്ര തുടങ്ങുന്നതിനുതൊട്ടുമുമ്പാണ് യാത്രയില്‍ പാടാനുള്ള പരിസ്ഥിതി ഗാനം ഏറ്റിരുന്ന കവി എഴുതിയിട്ടില്ലെന്നു മനസിലായത്. കൂട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ വള്ളത്തില്‍ ഇരുന്നു കൊണ്ട് പത്തുമിനിറ് കൊണ്ടു ബാലചന്ദ്രന് പാട്ടെഴുതി. ആദ്യത്തെ നാല് വരി പാടികേള്‍പ്പിച്ചപ്പോള്‍ എല്ലാവരും അംഗീകരിച്ചു. 'ഇനി വരുന്നൊരു തലമുറയ്ക്കു ഇവിടെ വാസം സാധ്യമോ ' ജനിച്ചചതു അങ്ങിനെയാണ്.
തിരുവല്ലയിലെ ഡൈനാമിക് ആക്ഷന്‍ എന്ന സംഘടന ഈ പാട്ടു ഉള്‍പ്പെടെയുള്ള ജനകീയ ഗീതങ്ങള്‍ മൂന്ന് കാസറ്റുകളായി കേരളമൊട്ടാകെ പ്രചരിപ്പിച്ചു. പാട്ടുകാരിയായ രശ്മി സതീഷ് എംബിഎ പഠനത്തിന്റെ ഭാഗമായി വയനാട്ടിലെ കനവ് എന്ന ആദിവാസി പരീക്ഷണ ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ ചാത്തി എന്നൊരു പണിയപയ്യന് ഈ പാട്ടു മൂളികൊണ്ടു നടക്കുന്നു.
ആദിവാസികള്‍ തിരുവനന്തപുരത്ത് നടത്തിയ ഐതിഹാസികമായ നില്പ് സമരത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ ഫോര്‍ട്ട് കൊച്ചിയില്‍ നടത്തിയ കൂട്ടായ്മയില്‍ സംഗീതാവിഷ്കാരം നടത്തി രേഷ്മ ആലപിച്ച ഈ ഗാനം സുഹൃത്ത് ബിജിത് ചന്ദ്രന് യൂട്യൂബില്‍ ഇട്ടതോടെ മലയാളികല്‍ ഉള്ള ലോകമാകെ പ്രചുര പ്രചാരം ലഭിച്ചു
വയനാട്ടിലെ ലക്കിടിയില്‍ 2015 ല്‍ നടന്ന 'മഴനടത്ത'ത്തിന്റെ പത്താം വാര്‍ഷികത്തില്‍ ഈ ഉദ്ഘാടന ഗാനം കേട്ട് കോരിത്തരിച്ച ആയിരങ്ങളില്‍ ഒരാളായിരുന്നു ഞാന്‍. രണ്ടു കൊച്ചു പെണ്‍കുട്ടികള്‍ ആണ് മാറിമാറി പാടിയത്. പരിസ്ഥിതി പ്രസ്ഥാന നേതാവ് പ്രൊഫ. ശോഭീന്ദ്രനും മന്ത്രി പികെ ജയലക്ഷ്മിയും ചാറ്റമഴത്തു മുന്‍ നിരയില്‍ നടന്നു
ജയരാജിന്റെ അശ്വാരൂഡന് (സുരേഷ് ഗോപി, പദ്മപ്രിയ) എന്ന ചിത്രത്തില്‍ 'അഴകാലില മഞ്ഞച്ചരടില് പൂത്താലി,'യോടെയാണ് ബാലചന്ദ്രനറെ സിനിമയിലെ അരങ്ങേറ്റം. ഇന്ദ്രന്‍സ് നായകനായ 'ശുദ്ധരില്‍ ശുദ്ധന്‍' ചിത്രത്തില്‍ 'എന്നും ഓര്‍മ്മകള്‍' തുടങ്ങിയ ഗാനങ്ങള്‍ എഴുതി. ജെസി ഗിഫ്റ്റും അഖില ആനന്ദും പാടിയ ആദ്യ ഗാനം ഹിറ്റ് ആയി.
ഭരണിക്കാവില്‍ 'നല്ലഭൂമിയും നല്ല മനുഷ്യരും' എന്ന ബോര്‍ഡുമായി ഒരു കൂട്ടായ്മയുണ്ട് ബാലചന്ദ്രനും കൂട്ടുകാര്‍ക്കും. അവര്‍ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യവുമായി ഒരുപാട് പ്രവത്തങ്ങള്‍ നടത്തുന്നു.യുട്യൂബില്‍ അവര്‍ക്ക് ഒരു ചാനലും ഉണ്ട്. രണ്ടു മുഴുനീള ചിത്രങ്ങള്‍ ചെയ്തു.--കഥപറയുന്ന മുത്തച്ഛന്, നരോപനിഷത്ത്. കഥയും ഗാനങ്ങളും സംവിധാനവും ബാലചന്ദ്രന്. മീനയാണ് ഭാര്യ. മൂന്ന് മക്കള്‍.
അമ്പത്തേഴാം വയസില്‍ 'കാട്' എന്ന സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നതിനിടയിലാണ് കായംകുളത്തിനടുത്ത് പുതുപ്പള്ളിക്കാരന്നായ അനില്‍ മരണം വരിക്കുന്നത്.അവിടത്തെ വാരണ പള്ളിയിലെ അമ്പലനടയില്‍ പൂജാപുഷ്പങ്ങള്‍ അര്‍പ്പിച്ച ശേഷമാണ് 'ചോരവീണ മണ്ണില്‍' പോലുള്ള വിപ്ലവഗാനങ്ങള്‍ എഴുതിയതെന്നു അനില്‍ തന്നെ പറഞ്ഞിട്ടുണ്ട്.
ശ്രീനാരായണഗുരു സംകൃതം പഠിക്കാന്‍ രണ്ടരവര്‍ഷം ചെലവഴിച്ച സ്ഥലമാണ് വാരാണപ്പള്ളിയും അവിടത്തെ ക്ഷേത്രവും. അനില്‍ ഒരേസമയം ഭക്തനും വിഭക്തനും ആയിരുന്നു.
വിപ്ലവ ഗാനങ്ങള്‍ എഴുതി പാടുമ്പോഴും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വഴിപിഴച്ച പോക്കിനെ വിമര്‍ശിക്കാനും അനില്‍ മടി കാട്ടിയില്ല--'പൊരുതുവാന്‍ കുതിക്കണം നാളെയെന്നതില്ല ഇന്നു തന്നെ നേടണം...സമത്വമേന്നോരാശയം മരിക്കുകില്ല ഭൂമിയില്‍ നമുക്ക് സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമേ'
'ചോര വീണ മണ്ണില്‍' (അറബിക്കഥ) എഴുതിയ അതേ അനില്‍ 'വ്യത്യസ്ഥനാമൊരു ബാര്‍ബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല' (കഥപറയുമ്പോള്‍) എന്നും 'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന് കട്ടോണ്ടു പോയി,' (വെളിപാടിന്റെ പുസ്തകം) എന്നും എഴുതി പാടി. നാടോടി പാട്ടുകളെ തനതു സൗന്ദര്യത്തോടു കൂടി ജനകീയവല്‍ക്കരിച്ചു.
പാട്ടുകളാണ് 'അറബിക്കഥ'യെ ഹിറ്റ് ആക്കിയതെന്നു സംവിധായകന് ലാല്‍ ജോസ് സമ്മതിക്കുന്നു. പനച്ചൂരാനും സംഗീത സംവിധയകാന്‍ ബിജി ബാലും ചേര്‍ന്ന കൂട്ടുകെട്ട്. ഇരുവരുടെയും ആദ്യ ചിത്രം.
ഇഷ്ടപ്പെട്ടതു പോലെ ജീവിക്കാനും ഇഷ്ടപ്പെട്ട ആരാധിക മായയെ ജീവിതത്തിലേക്ക് കൂട്ടികൊണ്ടുവരാനും അനില്‍ മടികാണിച്ചില്ല, ചെറുപ്പത്തില്‍ ഒരു സന്യാസിയെപ്പോലെ ഉത്തരേന്ത്യയിലെ തീര്‍ത്ഥാനന്ദ കേന്ദ്രങ്ങളില്‍ എല്ലാം കറങ്ങി നടന്ന ശേഷമാണ് ജനിച്ച ഗ്രാമത്തില്‍ തിരിച്ചെത്തിയതും ഗൃഹസ്ഥാശ്രമം പൂകിയതും.
എത്ര പ്രതിഭാ ശാലികള്‍ ആണെങ്കിലും വിമര്‍ശകരെ ഇടതു പക്ഷം സ്വീകരിക്കില്ല,. അതുകൊണ്ടാണ് പുഷ്പ്പാര്ച്ചനയോ ഔദോഗിക ബഹുമതികളോ കൂടാതെ വീട്ടുവളപ്പിലെ ചിതയില്‍ അനില്‍ പനച്ചൂരാന് എരിഞ്ഞടങ്ങിയത്. അദ്ദേഹത്തെ സ്മരിക്കാന്‍ ഒരു ഇടതുതിമിരം ബാധിച്ച ഒരു ബുധ്ധി ജീവിയും തയ്യാറായില്ല. വലതുപക്ഷത്തിനും നട്ടെല്ല് ഇല്ലാതെ പോയി.
ഇഞ്ചക്കാടിന്റെയും പനച്ചൂരാന്റെയും വിപ്ലവഗാനങ്ങള്‍ കാലങ്ങളെ അതിജീവിക്കും, 'ഉയരും ഞാന്‍ നാടാകെ പടരും, ഞാനൊരു പുത്തന്‍ ഉയിര് നാട്ടിനേകിക്കൊണ്ടുയരും വീണ്ടും' (പി. ഭാസ്കരന്, കെ. രാഘവന്, യേശുദാസ്, (പുന്നപ്ര വയലാര്‍).