വാഷിംഗ്ടൺസിസി :- അമേരിക്കൻ പൗരന്മാരല്ലാത്ത സൗത്ത് ആഫ്രിക്കയിൽ നിന്നുള്ളവർക്ക് യാത്രാ നിരോധന ഏർപ്പെടുത്തുന്ന എക്സിക്യൂട്ടിവ് ഉത്തരവിൽ ജനുവരി 25 തിങ്കളാഴ്ച പ്രസിഡന്റ് ബൈഡൻ ഒപ്പുവെച്ചു.
യൂറോപ്പ്, യു.കെ, ബ്രസ്സിൽ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് നിലവിലുണ്ടായിരുന്ന യാത്രാ നിയന്ത്രണം തുടരുന്നതാണെന്നും ഉത്തരവിൽ പറയുന്നു. കോവിഡ് 19 -നേക്കാൾ മാരകമായ വൈറസ്സ് ഈ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്ക് വ്യാപിക്കുന്നത് തടയുകയാണ് പുതിയ ഉത്തരവുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എക്സിക്യൂട്ടീവ് ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.
ട്രമ്പ് അധികാരം ഒഴിയുന്നതിനു മുമ്പ് ഈ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം ഒഴിവാക്കിയിരുന്നു. ട്രമ്പിന്റെ ഈ ഉത്തരവ് അടിയന്തിരമായി എടുത്തു മാറ്റുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ജനുവരി 26 മുതൽ ഉത്തരവ് നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം അമേരിക്കയിലേക്കു പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും കോവിഡ് 19 പരിശോധന (നെഗറ്റീവ് ) റിപ്പോർട്ട് കൈവശം വെക്കണമെന്നുള്ള ഉത്തരവും 26 മുതൽ നിലവിൽ വരികയാണ്.
അമേരിക്കൻ വിമാനക്കമ്പനികൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിലക്കുകൾ നീക്കണമെന്ന് ട്രമ്പിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ട്രമ്പ് യാത്രാ നിരോധനം എടുത്തു മാറ്റി ഉത്തരവിറക്കിയത്.
കോവിഡ് 19 -നേക്കാൾ മാരകമായ വൈറസ് അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും കണ്ടെത്തിയിട്ടുള്ളത് ബൈഡൻ ഭരണകൂടത്തിന്റെ തലവേദന വർദ്ധിപ്പിച്ചിരിക്കയാണ്.