എ.കെ. ആന്റണിയുടെ പ്രവചനം സത്യമായി തീര്‍ന്നിരിക്കുന്നു, പിണറായി സര്‍ക്കാരിന് തുടര്‍ഭരണം കിട്ടിയാല്‍ സര്‍വ്വനാശമെന്നാണ് അദ്ദേഹം പറഞ്ഞത്. അത് കോണ്‍ഗ്രസ്സിനായിരിക്കുമെന്ന് പലരും പരിഹസിച്ചെങ്കിലും ഇത്ര വലിയ നാശം പാര്‍ട്ടിക്ക് ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. സര്‍വത്ര നാശമാണല്ലോ സംഭവിച്ചിരിക്കുന്നത്. ഇത് പ്രവചിച്ച ജോത്സ്യനെ പിന്നീട് കണ്ടതുമില്ല. വീണിതല്ലോ കിടക്കുന്നു ധരണിയില്‍ കോണ്‍ഗ്രസ്സെന്ന മഹാവൃക്ഷം. സഹതാപിക്കുന്നതിനു പകരം ചിരിക്കാനാണ് തോന്നുക. ഏച്ചുകെട്ടിയും ഓട്ടയടച്ചും മുമ്പട്ടു പോവുകയായിരുന്നു ഇത്രനാളും പാര്‍ട്ടി. ഇനിയുള്ള യാത്ര മരണക്കുഴിയിലേക്ക് ആകാതിരിക്കാന്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചാല്‍ കൊള്ളാം. കഴിവും സത്യസന്ധതയും യുക്തിബോധവുമുള്ള നേതാക്കാന്മാര് പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്നാല്‍ നന്നായിരുന്നെന്ന് ഒരുകാലത്ത് സംഘടനയെ സ്നേഹിച്ചിരുന്നവര്‍ ആശിച്ചുപോകുകയാണ്..
കോണ്‍ഗ്രസ്സ് രക്ഷപെടണമെങ്കില്‍ എന്നപേരില്‍ ഒരുലേഖനം ഞാന്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഏതാനും വോട്ടുകള്‍ക്കു വേണ്ടി വര്‍ഗ്ഗീയ കക്ഷികളുമായുള്ള ചങ്ങാത്തം മതിയാക്കി സ്വന്തംകാലില്‍ നിന്നാല്‍ യുവജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും. ശബരിമല പോലുള്ള വിഷയങ്ങളില്‍ ബിജെപിയുടെ പിന്നാലെ പോകാതെ കോണ്‍ഗ്രസ്സിന്റെ മഹത്തായ ആദര്‍ശ്ശങ്ങള്‍ മറക്കാതെ യുക്തിപൂര്‍വമുള്ള നിലപാടുകള്‍ സ്വീകരിക്കാന്‍ ഇനിയെങ്കിലും പാര്‍ട്ടി തയ്യാറാകണം.
സുകുമാരന്‍ നായരം വെള്ളാപ്പള്ളിയും ബിഷപ്പുമാരും പറഞ്ഞാല്‍ കേള്‍ക്കുന്നവരല്ല കേരള സമൂഹം. അവരുടെ വാക്കുകള്‍ കേട്ട് സമുദായത്തിലുള്ളവര്‍ വോട്ടുചെയ്യുമെന്ന് കോണ്‍ഗ്രസ്സ് നേതാക്കന്മാര് വിചാരിക്കുന്നത് ശുദ്ധമണ്ടത്തരമാണ് . ജനങ്ങളെ സ്വാധീനിക്കാന്‍ ഈ സമുദായ നേതാക്കന്മാര്ക്ക് കഴിയില്ല, അക്കാലമെല്ലാം കഴിഞ്ഞുപോയി. അതാണല്ലോ ഇപ്പോഴത്തെ തെരഞ്ഞെടുപ്പിന്റെ ഫലം സൂചിപ്പിക്കുന്നത്. തുടര്‍ ഭരണം പാടില്ലെന്നുപറഞ്ഞ സുകുമാരന്‍ നായര്‍ എന്ത് സമദൂരസിദ്ധാന്തമാണ് പാലിച്ചതെന്ന് അറിയാന്‍ നായര്‍ സമൂഹത്തിന് ആഗ്രഹമുണ്ടായിരിക്കും. അവര്‍കൂടി വോട്ടു ചെയ്തതു കൊണ്ടാണല്ലൊ ഇടതുപക്ഷ തരംഗമുണ്ടായത്. തുത്തുകുണുക്കിപക്ഷി എന്നൊരു പക്ഷിയെപറ്റി കേട്ടിട്ടുണ്ട്. അത് തുത്തുകുണുക്കുമ്പോള്‍ ലോകവും കുലുങ്ങുന്നുണ്ടെന്നാണ് പാവം പക്ഷി വിചാരിക്കുന്നത്. സ്വന്തം വീട്ടിലുള്ളവരുടെപോലും പിന്തുണയില്ലാത്ത ഇവര്‍ വിചാരിക്കുന്നതും അതുപോലെയാണ്. ഇവരുടെ കാലുനക്കാന്‍ പോകാത്ത ഇടതുപക്ഷക്കാരെയാണ് കേരളജനത വലിയ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചത്.
മുസ്ലീം ലീഗിന്റെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് കാണുന്നത് സന്തോഷകരമാണ്. അവിടെയും മതനേതാക്കളുടെ ജൽപനങ്ങള്ക്ക് വഴങ്ങാത്ത ഒരു തലമുറ വളർന്നു വരുന്നതു കാണുന്നത് ശുഭസൂചന നല്‍കുന്നതാണ്. നാളെ മലപ്പുറവും കേരള ജനതയുടെ മൊത്തത്തിലുള്ള വികാരങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കുമെന്ന് തീര്‍ത്തു പറയാം. ലീഗിന്റെ മഹാഭരിപക്ഷം ചുരുങ്ങിവരുന്നത് ഈ ഇലക്ഷനില്‍ കണ്ടതാണല്ലോ. അവരുടെ വിജയിച്ച ചില സ്ഥാനാര്‍ത്ഥികള്‍പോലും ഫോട്ടോ ഫിനീഷിങ്ങിലൂടെയാണ് കടന്നുകൂടിയത്. അധികം സീറ്റ് ചോദിച്ചുവാങ്ങി 27 മണ്ഠലങ്ങളില്‍ മത്സരിച്ച ലീഗ് പതിനഞ്ചിടത്താണ് വിജയിച്ചത്. ചില കോട്ടകള്‍ എല്‍ഡിഫ് തകര്‍ത്തത് ലീഗു നേതാക്കളുടെ ഉറക്കം കെടുത്തിയിട്ടുണ്ട്.
പിണറായി വിജയനെപ്പോലെ ജനപ്രീതിയുള്ള നിശ്ചയദാര്‍ഡ്യമുള്ള നേതാക്കളുടെ അഭാവം കോണ്‍ഗ്രസ്സിനെ തളര്‍ത്തുന്നു. ഉമ്മന്‍ചാണ്ടിക്ക് പ്രായമായി വരുന്നു, ശാരീരികമായി ക്ഷീണിതനാണ്. ചെന്നിത്തലക്ക് നേതൃത്വപാടവമില്ല. രാവിലെ ഉണര്‍ന്നുകഴിഞ്ഞാല്‍ കുഴിച്ചിട്ടാല്‍ മുളക്കാത്ത ആരോപണങ്ങളുമായി വരുന്ന അദ്ദഹം പുലമ്പിയതെല്ലാം ജനം ചിരിച്ചു തള്ളിയതേയുള്ളു. പുലിവരുന്നേയെന്ന് മുറവിളികൂട്ടിയ പയ്യനെയാണ് അദ്ദേഹം ഓര്‍മിപ്പിക്കുന്നത്.. ഞങ്ങള്‍ തിരിച്ചുവരമെന്നാണ് അദ്ദേഹം പത്രക്കാരോട് പറഞ്ഞത്. എന്ന്? എപ്പോള്‍? പിണറായി അഞ്ചുവര്‍ഷംകൂടി തുടര്‍ന്നു ഭരിച്ചാല്‍ 2026 ഇലക്ഷനിലും അതിനുള്ള സാധ്യതയില്ല.
അടിമുടിയുള്ള അഴിച്ചുപണയാണ് കോണ്‍ഗ്രസ്സ് രക്ഷപെടാനുള്ള ഒരേയൊരുവഴി. കേന്ദ്രത്തില്‍ മുതല്‍ കേരളത്തില്‍ വരെ കടല്കിഴവന്മാരയ നേതാക്കന്മരെ റിട്ടയര്‍ ചെയ്യിക്കുക, അമ്മച്ചിയും മക്കളും വീട്ടിലിരിക്കട്ടെ. വേണമെങ്കില്‍ താഴേഘടകം മുതല്‍ പ്രവര്‍ത്തിക്കട്ടെ. ആദര്ശ്ശശുദ്ധിയുള്ള, ബുദ്ധിമാന്മാരായ ചെറുപ്പക്കാരുടെ തലമുറയെ വളര്‍ത്തിക്കൊണ്ടുവരട്ടെ. ലീഗുപോലുള്ള വര്ഗ്ഗീയപാര്ട്ടികളുമായുള്ള ചങ്ങാത്തം ഉപേക്ഷിക്കുക.
(സുപ്രീംകോടതിയുടെ വിധിയെ മറികടക്കാന്‍ മുത്തലാക്ക് പോലുള്ള മുസ്ലീം ദുരാചാരങ്ങളെ നിയമ വിധേയമാക്കിയ രാജീവ് ഗാന്ധിയുടെ തീരുമാനങ്ങളാണ് കോണ്‍ഗ്രസ്സിനെ വടക്കെ ഇന്‍ഡ്യയില്‍ ഈയൊരു ദുരവസ്ഥയിലെത്തിച്ചത്. )
ശബരിമല വിഷയം വോട്ടാക്കിമാറ്റാനുള്ള ബിജെപിയുടെ ശ്രമം പാരജയപ്പെട്ടത് ലോക്സഭാ ഇലക്ഷനില്‍ കണ്ടതാണ്. കോണ്‍ഗ്രസ്സും അവരുടെപിന്നാലെപോയത് പരിഹാസ്യമായിരുന്നു. അവര്‍ ലോക്സഭാ ഇലക്ഷനില്‍ വിജയിച്ചത് ശബരിമല വിഷയത്തിലെ അവരുടെ നിലപാടുകള്കൊണ്ടല്ല. മറിച്ച് രാഹുല്‍ഗാന്ധി വയനാട്ടില്‍ നിന്ന് വിജയിച്ച് പ്രധാനമന്ത്രിയാകുമെങ്കില്‍ കേരളത്തിന് അഭിമാനിക്കാമല്ലോയെന്ന് ജനം വിചാരിച്ചതു കൊണ്ടാണ്. തന്നെയുമല്ല ഇടതു പക്ഷത്തിന് അഞ്ചോ ആറോ സീറ്റ് കിട്ടിയാല്‍ അവര്‍ക്ക് ഡല്‍ഹിയില്‍ എന്തു റോളാണ് ചെയ്യാനുള്ളത്? ഇങ്ങനെയൊക്കെ വിചാരിച്ചതുകൊണ്ടാണ് ജനം യുഡിഎഫിന് ഇരുപതില്‍ പത്തൊന്‍പത് സീറ്റുനല്‍കി വിജയിപ്പത്. അല്ലതെ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ നന്മ കണ്ടിട്ടല്ല. ആ വിജയം അസംബ്ളി ഇലക്ഷനിലും ആവര്‍ത്തിക്കുമെന്ന് കരുതിയ ചെന്നിത്തലയും കൂട്ടരും ഇപ്പോള്‍ വീണടത്തുകിടന്ന് ഉരുളുന്ന കാഴ്ച രസാവഹമാണ്.
മറ്റൊരു ചിരിക്ക് വകനല്‍കുന്നത് പൂഞ്ഞാറിലെ പുലി പി സി ജോര്‍ജ്ജാണ്. സ്വന്തംവായിലെ നാക്കാണ് അദ്ദേഹത്തിന്റെ ശത്രു. 2016 ലെ ഇലക്ഷനില്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വലിയൊരു സമുദായത്തെ യാതൊരു കാരണവുമില്ലാതെ വെറുപ്പിക്കാന്‍ അദ്ദേഹം കാണിച്ച മിടുക്ക് ചിരിത്രത്തില്‍ കണ്ടിട്ടില്ലാത്തതാണ്. തനിക്ക് വോട്ടുചെയ്ത ഒരുവിഭാഗത്തെ തെറിവിളിച്ച് ഓടിക്കുക എന്ന മിടുക്കാണ് ജോര്‍ജ്ജ് കാണിച്ചത്. മറിച്ച് ഹിന്ദു സമുദായത്തിന്റെയും ക്രിസ്ത്യാനികളുടെയും വോട്ട് തനിക്കുകിട്ടുമെന്ന അമിതപ്രതീക്ഷ തെറ്റുകയുംചെയ്തു. നാടുനീളെ നടന്ന് തെറിവിളിക്കാതെ അടുത്ത അഞ്ചുവര്‍ഷം വീട്ടിലിരുന്ന് കുടുംബകാര്യങ്ങള്‍ നോക്കാനാണ് പൂഞ്ഞാറിലെ വോട്ടര്‍മാര്‍ ജോര്‍ജ്ജിനോട് പറഞ്ഞിരിക്കുന്നത്.
രസകരമായ വേറൊരുവിഷയം പാലായിലെ മോന്റെ പരാജയമാണ്. കക്ഷത്തിലിരുന്നതും ഉത്തരത്തിലിരുന്നതും പോയി എന്ന മട്ടിലാണ് ജോസ് കെ. മാണിയുടെ അവസ്ഥ. രാജ്യസഭാസ്ഥാനം രാജിവെച്ച് അസംബ്ളിക്ക് മത്സരിച്ചു തോറ്റ് പരിഹാസ്യനായി തീര്‍ന്നിരിക്കയാണ് അദ്ദേഹം. പാലായിലല്ലാതെ മറ്റൊരു മണ്ഢലത്തില്‍, അതായത് പൂഞ്ഞാറില്‍, നിന്നിരുന്നെങ്കില്‍ വിജയിച്ച് മന്ത്രിയാകാമായിരുന്ന അവസരമാണ് ജോസ് നഷ്ടമാക്കിയത്. ഏതാനും മാസങ്ങള്‍ക്കുമുന്‍പ് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച കാപ്പനെ തോല്പിക്കാന് എളുപ്പമല്ലെന്ന് അദ്ദേഹം മനസിലാക്കേണ്ടിയിരുന്നു.
പാലാരിവട്ടം പാലംപണിത മന്ത്രിയുടെ മകനെ കളമശ്ശേരില്‍ കെട്ടുകെട്ടിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. രാജീവ് അഭിനന്ദനം അര്‍ഹിക്കുന്നു. ഏത് കുറ്റിച്ചൂലിനെ നിറുത്തിയാലും വിജയിപ്പിക്കാമെന്ന മസ്ലീം ലീഗിന്റെ അഹന്തക്കേറ്റ പ്രഹരമാണ് കളമശ്ശേരിയിലെ അവരുടെ തോല്‍വി.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം പിണറായി വിജയന് അഗ്നിപരീക്ഷയായിരുന്നു. രണ്ട് പ്രളയം, ഓഖി കൊടുംകാറ്റ് സൃഷ്ടിച്ച നാശം, നിപ്പയെന്ന മഹാരോഗം, അവസാനം കോവിഡ് മഹാമാരി. ഇതിനെയെല്ലാം ധീരമായി നേരിട്ട നേതാവിനെ കേരളജനത വന്ഭൂരപക്ഷത്തോടെ വിജയിപ്പിച്ചതില്‍ അത്ഭുതമില്ല.