വാക്സിൻ സ്വീകരിച്ച അമേരിക്കക്കാർ മാസ്ക് ധരിക്കേണ്ടതില്ലെന്നുള്ള ഫെഡറൽ അധികൃതരുടെ ശുപാർശ, ന്യൂയോർക്കിൽ ഉടൻ നടപ്പാക്കാൻ തയ്യാറല്ലെന്ന് ഗവർണർ ആൻഡ്രൂ കോമോ. ഹെൽത്ത് കമ്മീഷണർ ഹൊവാർഡ് സക്കറുമായി ചേർന്ന് ആലോചിച്ച ശേഷമാണ് സിഡിസി മാനദണ്ഡവുമായി സംസ്ഥാനത്തിന് പൊരുത്തപ്പെടാനാവില്ലെന്ന് കോമോ വ്യക്തമാക്കിയത്.
ശാസ്ത്രത്തിലും വസ്തുതകളിലും അധിഷ്ഠിതമായി പ്രവർത്തിച്ചുവരുന്നതിനാലാണ് മഹാമാരിയുടെ രൂക്ഷതയിൽ നിന്ന് ന്യൂയോർക്ക് കരകയറിയതെന്ന് ഗവർണർ അഭിപ്രായപ്പെട്ടു.
പൂർണമായും വാക്സിൻ സ്വീകരിച്ചവർക്ക് മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ചെറുതും വലുതുമായ എല്ലാ ഇൻഡോർ-ഔട്ഡോർ ആക്ടിവിറ്റികളിലും പങ്കുചേരാമെന്ന് സിഡിസി ഡയറക്ടർ റോഷൽ വാലെൻസ്കി ശുപാർശ ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് കോമോയുടെ പ്രതികരണം എത്തിയിരിക്കുന്നത്.
സിഡിസിയുടെ ശുപാർശ സ്വാഗതം ചെയ്തുകൊണ്ട് അമേരിക്കയെ സംബന്ധിച്ചിത് വലിയ ചുവടുവയ്പ്പാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ഇതേത്തുടർന്ന്, പ്രഥമ വനിത ജിൽ ബൈഡൻ പ്രശസ്ത ചലച്ചിത്ര താരം ജെന്നിഫർ ഗാർഡറുമായി വെസ്റ്റ് വിർജീനിയയിലെ വാക്സിനേഷൻ സൈറ്റ് മാസ്ക് ധരിക്കാതെ സന്ദർശിക്കുകയും ചെയ്തു.
ന്യൂയോർക്കിലെ റിപ്പബ്ലിക്കൻ സെനറ്റർ ജിം ടെഡിസ്കോ, സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധരുടെ മേന്മയാണ് നഴ്സിംഗ് ഹോമിലെ കോവിഡ് മരണങ്ങൾ കൂടാൻ കാരണമായതെന്ന് കുറ്റപ്പെടുത്തുകയും ഗവർണർ പറയുന്നതല്ല സിഡിസി യിലെ വിദഗ്ധരുടെ ഉപദേശമാണ് പാലിക്കപ്പെടേണ്ടതെന്ന് വാദിക്കുകയും ചെയ്തു.