അലിയന്‍സ് അരീനയില്‍ ക്രിസ്റ്റിയാനോ റൊണാഡഡോയുടെ പോര്‍ച്ചുഗല്ലിന് ജര്‍മ്മനിയെ പിടിച്ചുകെട്ടാന്‍ സാധിക്കുമായിരുന്നില്ല. റൊണാള്‍ഡോയുടെ ആദ്യ ഗോള്‍ പോര്‍ച്ചുഗല്ലിന് മുന്‍തൂക്കം നല്‍കിയെങ്കിലും പിന്നീടങ്ങോട്ട് ജര്‍മ്മന്‍ പടയോട്ടമായിരുന്നു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്ലിനെ ജര്‍മ്മനി അടിയറവ് പറയിച്ചത്.
എന്നാല്‍ ജര്‍മ്മനിയുടെ നാല് ഗോളുകളിലെ രണ്ട് ഗോളുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഈ ഗോളുകള്‍ പോര്‍ച്ചുഗല്ലിന്റെ സംഭാവനായായിരുന്നു. പോര്‍ച്ചുഗീസ് ആരാധകരുടെ നെഞ്ചുതകര്‍ത്ത സെല്‍ഫ്‌ഗോളുകള്‍. ഒരുപക്ഷെ റൊണാള്‍ഡോയുടെ ഗോളിന്റെ ശോഭപോലും കെടുത്തിയ സെല്‍ഫ് ഗോളുകളായിരുന്നു ഇവ.
35-ാം മിനിറ്റില്‍ റൂബന്‍ ഡയസായിരുന്നു ആദ്യ ഗോള്‍ ജര്‍മ്മനിക്ക് സമ്മാനിച്ചത്. എന്നാല്‍ ഈ ഗോളിന്റെ ഞട്ടല്‍ മാറുന്നതിന് മുമ്പ് 39-ാം മിനിറ്റില്‍ റാഫേല്‍ ഗുറെയ്‌റോ രണ്ടാം സെല്‍ഫ് ഗേളടിച്ച് പോര്‍ച്ചുഗല്ലിന്റെ വിജയസാധ്യതകള്‍ കഠിനമാക്കി ജര്‍മ്മനിക്ക് ലീഡ് നേടിക്കൊടുത്തു.
ഈ രണ്ട് ഗോളുകള്‍ യൂറോക്കപ്പില്‍ ചരിത്രമായി എന്നതാണ് മറ്റൊരു വസ്തുത. യൂറോക്കപ്പിന്റെ ചരിത്രത്തിലാധ്യമായാണ് ഒരു ടീം ഒന്നിലധികം സെല്‍ഫ് ഗോളുകള്‍ അടിക്കുന്നത്. ഇതോടെ മരണഗ്രൂപ്പായ ഗ്രൂപ്പ് എഫില്‍ ജര്‍മ്മനിക്കും പോര്‍ച്ചുഗല്ലിനും മൂന്ന് പോയിന്റ് വീതമാണ് ഉള്ളത്. നാല് പോയിന്റുമായി ഫ്രാന്‍സാണ് ഒന്നാമത്.