Image

എന്‍കൗണ്ടര്‍ ചെയ്യുമെന്ന് സംശയിക്കുന്നു'; കോടതിയില്‍ പോലീസിനോട് കയര്‍ത്ത് മരംമുറി കേസിലെ പ്രതികള്‍

Published on 29 July, 2021
എന്‍കൗണ്ടര്‍ ചെയ്യുമെന്ന് സംശയിക്കുന്നു'; കോടതിയില്‍ പോലീസിനോട് കയര്‍ത്ത് മരംമുറി കേസിലെ പ്രതികള്‍


സുല്‍ത്താന്‍ബത്തേരി : മുട്ടില്‍ മരംമുറി കേസില്‍ അറസ്റ്റിലായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. അതേ സമയം മാതാവിന്റെ സംസ്‌കാരച്ചടങ്ങില്‍ പോലീസിന്റെ സാന്നിധ്യം പാടില്ലെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതില്‍ പോലിസിനോട് കയര്‍ത്തു. തുടര്‍ന്ന് പോലീസ് പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി.

കോടതി റിമാന്‍ഡ് ചെയതതോടെ പ്രതികളെ പോലീസ് സുരക്ഷയോടെ മാത്രമേ സംസ്‌കാരച്ചടങ്ങിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ പോലീസിന്റെ സാന്നിധ്യമില്ലാതെ മാതാവിന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാനുള്ള അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. ഇതോടെയാണ് പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോകാന്‍ പോലീസ് തീരുമാനിച്ചത്. റിമാന്‍ഡ് ചെയ്ത പ്രതികളെ സുരക്ഷ ഒഴിവാക്കി അവരുടെ ആവശ്യപ്രകാരം ചടങ്ങിന് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും പ്രതികള്‍ പിടിവാശി കാണിച്ചതുകൊണ്ടാണ് ഇവരെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുന്നത് എന്നുമാണ് ഇക്കാര്യത്തില്‍ പോലീസ് നല്‍കുന്ന വിവരം. പോലീസ് കാവലില്‍ സംസ്‌ക്കാര ചടങ്ങില്‍ പ്രതികളെ പങ്കെടുപ്പിക്കാമെന്നാണ്  ഹൈക്കോടതിയിലും പോലീസ് പറഞ്ഞത്.  

അതേസമയം തങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രതികള്‍ ആരോപിച്ചു. രണ്ടരക്ക് അറസ്റ്റ് ചെയ്ത ശേഷം ഒന്നരക്ക് അറസ്റ്റ് ചെയ്തുവെന്നാണ് കോടതിയില്‍ പറഞ്ഞത്. കൊണ്ടു പോകും വഴി തങ്ങളെ എന്‍കൗണ്ടര്‍ ചെയ്യുമെന്ന് സംശയിക്കുന്നുവെന്നും പ്രതികള്‍ ആരോപിച്ചു. എന്നാല്‍ പോലീസ് ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക