ഏത് തരത്തിൽ നോക്കിയാലും ലോകത്തെ തന്നെ ഏറ്റവും ഗണനീയമായ ജനാധിപത്യ തിരഞ്ഞെടുപ്പ് ഇന്ത്യയിലാണ് നടക്കുന്നതെന്ന് അടുത്തിടെ നടന്ന പത്രസമ്മേളനത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞിരുന്നു. എന്നാൽ, ഒരു പ്രവാസി ഇന്ത്യക്കാരൻ എന്ന നിലയിൽ ഈ പ്രസ്താവന യാഥാർഥ്യമായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണെന്നും സത്യം അതല്ലെന്നുമാണ്ഈ അഭിപ്രായത്തോട് ഫിയക്കൊന (ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ അസോസിയേഷൻസ് ഇൻ അമേരിക്ക) പ്രസിഡന്റ് കോശി ജോർജ്ജ് പ്രതികരിച്ചത്. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ ആ രീതിയിൽ തന്നെ അറിയപ്പെടണമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഒന്നുകിൽ നിജസ്ഥിതി അതാണെന്ന് ബ്ലിങ്കൻ തെറ്റിദ്ധരിച്ചിരിക്കാം, അല്ലെങ്കിൽ അന്താരാഷ്ട്ര നയതന്ത്രത്തിനുവേണ്ടി അദ്ദേഹം സത്യം അവഗണിക്കുന്നതാകാം. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം ഇല്ലാത്തതിനാൽ മുഖം രക്ഷിക്കുന്ന വിധത്തിൽ മിനുക്കിയ വാർത്തകൾ മാത്രമാണ് പുറത്തുവരുന്നത്. " കോശി ജോർജ്ജ് പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും സുഖിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് ബ്ലിങ്കണിൽ നിന്ന് വന്നതെന്നും ആ വിലയിരുത്തൽ വസ്തുതകളെ അടിസ്ഥാനപ്പെടുത്തി ഉള്ളതല്ലെന്നും ജോർജ്ജ് വ്യക്തമാക്കി.
"ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ഭരണകക്ഷിയുടെ ശ്രമത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന നൂറുകണക്കിന് ക്രിസ്ത്യാനികൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നീതി നിഷേധിക്കുന്ന .ഇത്തരം പ്രസ്താവനകൾ, ആ ആത്മാക്കളുടെ കല്ലറകളിൽ പോലും വിശ്രമം കെടുത്തും. ജനാധിപത്യ തത്വങ്ങളോടുള്ള ഇന്ത്യൻ സർക്കാരിന്റെ ആദരവും മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടും വിലയിരുത്തുമ്പോൾ 84 വയസ്സുള്ള ഫാ. സ്റ്റാനിന് എന്താണ് സംഭവിച്ചതെന്ന് ബ്ലിങ്കൻ ചിന്തിക്കണമായിരുന്നു." ജോർജ്ജ് വിശദീകരിച്ചു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ത്യ സന്ദർശിക്കുമ്പോൾ, രാജ്യത്തെ ഉദ്യോഗസ്ഥരോട് അവിടത്തെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉന്നയിക്കുമെന്നായിരുന്നു റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നത്.
പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളെ ശുപാർശ ചെയ്തുകൊണ്ട് സിപിസി തയ്യാറാക്കിയ ലിസ്റ്റിൽ , ലോകത്തിലെ പത്താമത്തെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകനായ രാജ്യമായാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. മോഡി ഭരണത്തിലെ നിരവധി ദേശീയവാദികളുടെ ധാർഷ്ട്യമുള്ള നിലപാട് , ന്യൂനപക്ഷങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളെയും മതസ്വാതന്ത്ര്യത്തെയും മുറിപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യയുടെ റേറ്റിംഗ് താഴോട്ട് പോയതിൽ ഖേദമുണ്ടെങ്കിലും, ഭരണകർത്താക്കൾക്ക് തിരിച്ചറിവുണ്ടാകാനുള്ള ഒറ്റമൂലിയായി ഇതിനെ കരുതാം.
സ്വാതന്ത്ര്യാനന്തരം ബഹുസ്വരതയുടെയും മതനിരപേക്ഷതയുടെയും തത്വങ്ങൾ സ്വീകരിച്ചുകൊണ്ട് ഭാരതം, മികച്ച തുടക്കമാണ് രാജ്യം കാഴ്ചവച്ചതെന്നും മോഡി സർക്കാർ നടത്തുന്ന ജാതി വ്യവസ്ഥയുടെ തിന്മകളും ഭൂരിപക്ഷത്തിന്റെ അധീശത്വ പ്രത്യയശാസ്ത്രങ്ങളും ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനത്തിൽ അവശേഷിക്കുന്ന മാന്യതയെ പിഴുതെറിഞ്ഞതായും ജോർജ്ജ് ചൂണ്ടിക്കാട്ടി.
"ഇപ്പോഴത്തെ സർക്കാർ പൗരാവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യവും ഉൾപ്പെടെ ഇന്ത്യയിലെ എല്ലാത്തരം സ്വാതന്ത്ര്യങ്ങളെയും അടിച്ചമർത്തുകയാണ്. സർക്കാരിന്റെ ഏതെങ്കിലും നടപടിയെ വിമർശിക്കുന്നവരെ ദേശവിരുദ്ധർ എന്ന് വിളിക്കുന്നു, അയാളുടെ വാദം പറയാൻ അവസരമില്ലാതെ അനിശ്ചിതകാലത്തേക്ക് ജയിലിലടയ്ക്കും. ജനാധിപത്യത്തിൽ ഇത്തരം ക്രൂരതകൾ കേട്ടിട്ടില്ല. ഇന്ത്യ ശ്രദ്ധേയമായ ഒരു ജനാധിപത്യ രാജ്യമാണെന്ന സെക്രട്ടറി ബ്ലിങ്കന്റെ വിലയിരുത്തലിന്റെ അടിസ്ഥാനം എന്താണ്?" ജോർജ്ജ് പൊട്ടിത്തെറിച്ചു.
"ഇന്ത്യയിലെ ഇവിഎം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ) എല്ലായ്പ്പോഴും സർക്കാരിന്റെ നിയന്ത്രണത്തിലാണ്, അവിടെ ദുരുപയോഗത്തിനുള്ള സാധ്യത കാണുന്നുണ്ട്. ആരെയും കുറ്റപ്പെടുത്താതെ, പല പരിഷ്കൃത രാഷ്ട്രങ്ങളും സ്വീകരിച്ചതുപോലെ പേപ്പർ ബാലറ്റുകളിലേക്ക് നമ്മൾ തിരികെ പോകണം." ജോർജ്ജ് നിർദ്ദേശിച്ചു.
"ആരാണ് ഇന്ത്യ ഭരിക്കുന്നതെങ്കിലും നമുക്ക് സമാധാനവും ഐക്യവും ഉണ്ടായിരിക്കണം. ന്യൂനപക്ഷത്തിന്റെ കൂടി താൽപര്യങ്ങളെ മാനിച്ചാൽ മാത്രമേ ഇത് സാധ്യമാകൂ. ഇന്ത്യ അഭിവൃദ്ധി പ്രാപിക്കണമെങ്കിൽ ജാതിവ്യവസ്ഥയിൽ നിന്ന് മുക്തി നേടണം. ഇന്ത്യ അതിന്റെ എല്ലാ അന്യായ നിയമങ്ങളും മാറ്റുന്നതുവരെ, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇന്ത്യയെ സിപിസി രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണം, ഇന്ത്യയെ അതിന്റെ വേരുകളിലേക്ക് തിരിച്ചുപോകാൻ പ്രോത്സാഹിപ്പിക്കുകയും എല്ലാ ഇന്ത്യക്കാർക്കും നിയമപ്രകാരം ഒരേ അവകാശങ്ങളും അവകാശങ്ങളും നൽകുകയും വേണം." ന്യൂനപക്ഷങ്ങളുടെ താൽപര്യം വ്രണപ്പെടുത്തുന്ന നിയമങ്ങൾ പാസാക്കരുതെന്ന് ഞങ്ങൾ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചുകൊണ്ട് ജോർജ്ജ് പറഞ്ഞു.