തൊടുപുഴ: ശക്തമായ മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്ന ഇടുക്കി അണക്കെട്ട് നാളെ തുറക്കും. രാവിലെ 11ന് ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകൾ 50 സെ.മീ വീതം ഉയർത്തി സെക്കൻഡിൽ 100 ക്യുമക്സ് വെള്ളം (ഒരു ലക്ഷം ലിറ്റര്‍) വരെ പുറത്തേക്കൊഴുക്കാനാണ് തീരുമാനം. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് കണക്കിലെടുത്താണ് അണക്കെട്ട് തുറക്കുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ പറഞ്ഞു. അണക്കെട്ടിലേക്കുള്ള നീരുറവക്കനുസരിച്ച് കൂടുതല്‍ വെള്ളം ഒഴുക്കിവിടും. മുന്‍കാല അനുഭവത്തിെൻറ പശ്ചാത്തലത്തില്‍ കൂടിയാണ് അടിയന്തര തീരുമാനം.
2403 അടിയാണ് അണക്കെട്ടിന്റെ പൂർണ സംഭരണശേഷി. തിങ്കളാഴ്ച വൈകീട്ട് ഏഴ് വരെയുള്ള കണക്ക് പ്രകാരം 2397.56 അടിയാണ് ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 93.65 ശതമാനമാണ്. 2396.86 അടി കടന്നതിനെത്തുടർന്ന് തിങ്കളാഴ്ച രാവിലെ ഏഴിന് കലക്ടർ ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. രാത്രിയോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.