Image

എസ് എഫ് ഐ നേതാക്കള്‍ കടന്നുപിടിച്ച് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി, പരാതിയുമായി എ ഐ എസ് എഫ് വനിതാ നേതാവ്

Published on 22 October, 2021
എസ് എഫ് ഐ നേതാക്കള്‍ കടന്നുപിടിച്ച് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി, പരാതിയുമായി എ ഐ എസ് എഫ് വനിതാ നേതാവ്
ഏറ്റുമാനൂര്‍: എസ് എഫ് ഐ നേതാക്കളില്‍ നിന്നും ലൈംഗിക ആക്രമണം നേരിട്ടതായി എ ഐ എസ് എഫ് വനിതാ നേതാവ്. ശരീരത്തില്‍ കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗം കെ അരുണ്‍ ഉള്‍പ്പടെ ആക്രമിച്ചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ചെന്നും മൊഴിയില്‍ പറഞ്ഞു.

എംജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ക്കിടെ താന്‍ ആക്രമിക്കപ്പെട്ടുവെന്നാണ് എ ഐ എസ് എഫ് വനിതാ നേതാവ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ് എഫ് ഐയും എ ഐ എസ് എഫും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. എ ഐ എസ് എഫ് പ്രവര്‍ത്തകനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചതിനെ പെണ്‍കുട്ടി ചോദ്യം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. സംഭവത്തിന് പിന്നാലെ എ ഐ എസ് എഫ് പ്രവര്‍ത്തകരും വനിതാ നേതാവും കോട്ടയം ജില്ലാ പൊലീസ് മേധാനിക്ക് പരാതി നല്‍കിയിരുന്നു.

എസ്.എഫ്.ഐക്കെതിരെ നിന്നാല്‍ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശരീരത്തില്‍ കയറി പിടിച്ചു എന്നും പരാതിയില്‍ പറയുന്നു. ബലം പ്രയോഗിച്ച്‌ മുന്നോട്ട് കുതിച്ചാണ് ശരീരത്തില്‍ നിന്നുള്ള പിടുത്തം താന്‍ വിടുവിച്ചത്. സ്ത്രീത്വത്തേയും ജാതിപ്പേര് വിളിച്ചും അധിക്ഷേപിച്ചു. തന്നെ അക്രമിച്ചതിന് നേതൃത്വം നല്‍കിയവര്‍ തന്നെ വ്യക്തിപരമായി അറിയുന്ന ഒപ്പം പഠിക്കുന്നവരാണ് എന്നും യുവതിയുടെ പരാതിയില്‍ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക