നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കി കസ്റ്റംസിന്റെ കുറ്റപത്രം. സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് വിവരം മറച്ചുവെച്ചെന്നാണ് ശിവശങ്കറിനെതിരായ കുറ്റം. നേരത്തെ എന്‍ഐഎ ശിവശങ്കറിനെ കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരുന്നില്ലെങ്കിലും കസ്റ്റംസിന്റെ കേസില്‍ 29ആം പ്രതിയാണ്.
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തിന്റെ ആസൂത്രണം, വില്‍പ്പന, ഉന്നതരുടെ പങ്ക് എന്നിവ വ്യക്തമാക്കുന്നതാണ് കൊച്ചിയിലെ സാമ്ബത്തിക കുറ്റക്യത്യങ്ങള്‍ പരിശോധിയ്ക്കുന്ന കോടതിയില്‍ സമര്‍പ്പിച്ച 2700 പേജുകളുള്ള കസ്റ്റംസിന്റെ കുറ്റപത്രം. പെരിന്തല്‍മണ്ണ സ്വദേശിയായ റമീസാണ് സ്വര്‍ണ്ണക്കടത്തിലെ സൂത്രധാരന്‍.
പദ്ധതി തയ്യാറാക്കിയ ശേഷം 2019 ജൂലൈയിലാണ് ആദ്യം സ്വര്‍ണ്ണം കടത്തിയത്. സരിത്ത്, സ്വപ്ന, സന്ദീപ് എന്നിവരുടെ സഹായത്തോടെ 2 തവണ ട്രയല്‍ നടത്തി. ഇത് വിജയിച്ചതോടെയാണ് മലപ്പുറത്തും കോഴിക്കോടുമുള്ള നിക്ഷേപകരെ കണ്ടെത്തി കൂടുതല്‍ സ്വര്‍ണ്ണം കടത്തുന്നത്.
21 തവണകളായി 169 കിലോ സ്വര്‍ണ്ണമാണ് ഇവര്‍ കൊണ്ടുവന്നത്. ഹൈദരാബാദ്, മംഗലാപുരം എന്നിവിടങ്ങളിലെ ജ്വവല്ലറി ഉടമകളും ഇവര്‍ കൊണ്ടുവന്ന സ്വര്‍ണ്ണം വാങ്ങി. ഇതിന്റെ ലാഭം സ്വപ്‌നയും സരിത്തും സന്ദീപും ചേര്‍ന്ന പങ്കിട്ടെടുത്തു. കടത്തിയ സ്വര്‍ണ്ണം ആഭരണങ്ങളായി മാറ്റിയതിനാല്‍ ഇത് മുഴുവനും കണ്ടെത്താനായിട്ടില്ല. .
മന്ത്രിമാര്‍ക്കോ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കോ സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. സ്വര്‍ണ്ണക്കടത്തിലൂടെ ലഭിച്ച പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചുവെന്ന് തെളിവില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ സ്വര്‍ണ്ണക്കടത്തിലൂടെ ലഭിച്ച പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചെന്ന എന്‍ഐഎയുടെ കണ്ടെത്തലിനെ തള്ളുകയാണ് കസ്റ്റംസ്.
വിദേശത്തുള്ള ഹൈസല്‍ ഫരീദിനെ പിന്നീട് പ്രതിയാക്കും. അറ്റാഷയെയും കോണ്‍സല്‍ ജനറലിനെയും പ്രതി ചേര്‍ക്കുന്നത് കേന്ദ്ര വിദേശകാര്യ മന്ത്രായത്തിന്റെ അനുമതി ലഭിച്ച ശേഷം മാത്രമായിരിയ്ക്കും. കേസില്‍ സരിത്താണ് ഒന്നാം പ്രതി. സ്വപ്‌ന രണ്ടും സന്ദീപ് മൂന്നാം പ്രതിയുമാണ്. സ്വര്‍ണ്ണം വാങ്ങിയ ജ്വവല്ലറി ഉടമകളെയും പ്രതികളാക്കിയിട്ടുണ്ട്.
ദുബൈ കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ട്. അവരെ ഇതുവരെയും പ്രതിചേര്‍ത്തിട്ടില്ല. ഇവര്‍ക്ക് നല്‍കിയ ഷോക്കോസ് നോട്ടീസിന് മറുപടി ലഭിച്ച ശേഷം പ്രതി ചേര്‍ക്കാനാണ് തീരുമാനം.