ദത്ത് നല്‍കല്‍ വിവാദത്തില്‍ പോര്‍ക്കളമായി നിയമസഭ. ഈ വിഷയത്തില്‍ ആര്‍എംപി പ്രതിനിധി കെ.കെ. രമയാണ് അടിയന്തര പ്രമയത്തിന് നോട്ടീസ് നല്‍കിയത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയന് തലതാഴ്ത്തിയല്ലാതെ കേരളത്തിലെ അമ്മമാരുടെ മുന്നിലൂടെ നടക്കാനാവില്ലെന്ന് കെ.കെ. രമ അടിയന്തര പ്രമേയ നോട്ടീസില്‍ പറഞ്ഞു. കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ഭരണകൂട - രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് രമ ആരോപിച്ചു.
ജനാധിപത്യ വിശ്വാസികളെ ഞെട്ടിപ്പിക്കുന്ന സംഭവമാണിത്. കുഞ്ഞിന്റെ അമ്മയുടെ പരാതി ലഭിച്ച് ആറു മാസത്തിന് ശേഷവും കേസെടുക്കാത്ത സ്ഥിതിയുണ്ടായി. അനുപമയുടെ അച്ഛന്റെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്തിന് മുമ്പില്‍ പേരൂര്‍ക്കട പൊലീസ് നട്ടെല്ലു വളച്ച് നിന്നുവെന്നും വിഷയത്തില്‍ നിയമപരമായി പ്രവര്‍ത്തിക്കേണ്ട ശിശുക്ഷേമസമിതി ഗുരുതരമായ അനാസ്ഥ കാണിച്ചുവെന്നും ഇത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നതെന്നും കെ.കെ രമ നിയമസഭയില്‍ പറഞ്ഞു.
അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കികൊണ്ടുള്ള പ്രസംഗം പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തത് വലിയ ബഹളത്തിനിടയാക്കി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാല്‍ ദത്ത് നല്‍കിയതില്‍ നിയമപരമായ എല്ലാ നടപടി ക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ദത്ത് നല്‍കിയ കുട്ടി അനുപമയുടേതാണൊ എന്നറിയില്ലെന്നും വളര്‍ത്താന്‍ തയ്യാറെങ്കില്‍ കുട്ടി അമ്മയ്‌ക്കൊപ്പമാണ് ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു.