നിളതൻ തീരത്തിരുന്ന്
അസ്തമയം കണ്ടുമടങ്ങവേ
പുകച്ചുരുളുകൾ മേഘത്തെ
ചുംബിക്കുന്ന കാഴ്ചഞാൻ കണ്ടു.
എരിയുന്ന ചിതകൾക്കരികിൽ
കർമങ്ങൾ ചെയ്യിപ്പിക്കുന്നു മർത്യൻ.
പല നാമങ്ങളിലറിയപ്പെടുന്നെവെങ്കിലും
ആത്മാക്കൾതൻ സതീർഥ്യൻ
മരണാനന്തരം എന്തെന്ന കൗതുകമോ
നിമിത്തമോ ഈ കർമ്മം..
ഉത്തരമില്ല രണ്ടിനുമെങ്കിലും
നിയോഗംപോൽ ചെയ്തിടുന്നു.
ചിതകളൊരുങ്ങുന്നു
ആർക്കെന്നറിയാതെ,
ജഡങ്ങളെ എരിക്കുന്നു,
ആത്മാക്കൾക്ക് മോക്ഷം
നൽകുന്നു.
നിളയിലൊഴുകണമെൻ
ഭസ്മമെന്ന മോഹവുംപേറിനടപ്പവർ സ്മരിക്കുമോ ഒരുനാളെങ്കിലും
ഐവർമഠത്തിലെ
ആത്മാവിന്റെ രക്ഷകനെ?