മണ്ണഞ്ചേരി (ആലപ്പുഴ): കരളിന്റെ കരളിനു സ്വന്തം കരള്‍ നല്കാന് തയാറായിട്ടും ആ
പിതാവിന്റെ സ്നേഹവാതില് തുറക്കുന്നത് ഇരുട്ടിലേയ്ക്കു തന്നെ. ലക്ഷങ്ങളുടെ
മതിലിനപ്പുറം കാണുന്ന ജീവിതത്തിന്റെ വെളിച്ചത്തിലേയ്ക്കു തന്റെ കുഞ്ഞിനെ
ഉയര്‍ത്തിവിടാന്‍ വഴി അന്വേഷിക്കുകയാണ് അദ്ദേഹം.
കൂട്ടുകാര്‍ക്കൊപ്പം
കളിക്കാന്‍ അപ്പൂ എന്ന ആറുവയസ്സുകാരന് തിടുക്കം കാട്ടി കരയുമ്പോള്‍
വീട്ടുകാര്‍ക്കൊപ്പം നാട്ടുകാരുടെയും കണ്ണുകള്‍ നിറയുകയാണ്. മണ്ണഞ്ചേരി
കണ്ടത്തില്‍പറമ്പ് രാജേഷ്-ഷിജി ദമ്പതികളുടെ മകനാണ് അപ്പു എന്ന അശ്വിന്. കരളില്‍
പിത്തരസം ഉല്പാദിപ്പിക്കുന്ന ഭാഗം ഇല്ലാതെയായിരുന്നു ജനനം. ഒന്നര മാസമായപ്പോള്‍
തന്നെ അപ്പുവിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി കൃത്രിമ പിത്തരസക്കുഴല്
ഘടിപ്പിച്ചു.
കഴിക്കുന്ന ആഹാരം ദഹിപ്പിക്കാന്‍ ശേഷിയില്ലാത്തതിനാല്‍ വയര്‍
വീര്‍ക്കുകയും,ശരീരം മെലിയുകയും ചെയ്യുന്നതാണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ
അപ്പുവിന്റെ രോഗം. കഴിഞ്ഞ വര്‍ഷം ഒരു രാത്രി നിര്‍ത്താതെ രക്തം ഛര്‍ദിച്ചപ്പോള്‍
എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചു പരിശോധന നടത്തി. അടിയന്തരമായി കരള്‍
മാറ്റിവയ്ക്കണമെന്ന് അറിഞ്ഞത് അപ്പോഴാണ്.
മകനു നല്കാന് സ്വന്തം കരള്‍
മുറിയ്ക്കാന്‍ രാജേഷ് സന്നദ്ധനായി. പരിശോധനകള്‍ക്കുശേഷം ആശുപത്രി അധികൃതരും
സമ്മതിച്ചു. പക്ഷേ ചികില്സയ്്ക്കു ചെലവുവരുന്ന പതിനഞ്ചു ലക്ഷത്തോളം രൂപ എങ്ങനെ
സ്വരൂപിക്കുമെന്നറിയാതെ കുഴങ്ങുകയാണു പെയിന്റിങ് തൊഴിലാളിയായ രാജേഷ്. മകന്റെ
ചികില്‍സക്കായി ഇതിനകം വാങ്ങിയ ഭാരിച്ച കടം മാത്രമാണിപ്പോള്‍ രാജേഷിന്റെ `സ്വത്ത്.