Image

സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍: ചെന്നിത്തല

Published on 24 November, 2021
സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍: ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകളും പെണ്‍കുട്ടികളും വേട്ടയാടപ്പെടുന്നത് വല്ലാതെ വര്‍ധിച്ചിട്ടും സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ആലുവയില്‍ ഗാര്‍ഹിക പീഡനം കാരണം ഒരു പെണ്‍കുട്ടി ജീവനൊടുക്കിയത് ഏറ്റവും ഒടുവിലത്തെ സംഭവമാണ്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വയനാട്ടില്‍ പ്രണയത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയെ കുത്തി പരിക്കേല്പിച്ചതും അടുത്ത ദിവസമാണ്. സ്വന്തം കുഞ്ഞിന് വേണ്ടി അനുപമ എന്ന അമ്മയക്ക് പോരാടേണ്ടി വന്നതും നാം കണ്ടു.

ആലുവയില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് പൊലീസ് ഉദ്യോഗസ്ഥനും ഉത്തരവാദിയാണെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഭര്‍തൃഗൃഹത്തില്‍ നേരിടേണ്ടിവന്ന പീഡനത്തെക്കുറിച്ച് പരാതിപ്പെട്ട പെണ്‍കുട്ടിയെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അവഹേളിച്ചു എന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ നിന്ന് മനസിലാകുന്നത്. പക്ഷേ, ആ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുക മാത്രം ചെയ്ത് കൈകഴുകാനാണ് സര്‍ക്കാര്‍ ശ്രമിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല.

ഇതിനെതിരെ പ്രതിഷേധിക്കാന്‍ പൊലീസ് സ്റ്റേഷന് മുന്നിലെത്തിയ ജനപ്രതിനിധികളെ അധിക്ഷേപിക്കാനും കയ്യേറ്റം ചെയ്യാനുമുള്ള പൊലീസ് ശ്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇതാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തന ശൈലി. സ്ത്രീസുരക്ഷയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും അതേസമയം പീഢകരെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് സര്‍ക്കാരിന്റെ രീതി. സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്നതിന്റെ കാരണവും ഇതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക