Image

റാലിക്കിടെ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടക്കം അഞ്ച് പേര്‍ക്ക് വെടിയേറ്റു

Published on 03 November, 2022
 റാലിക്കിടെ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടക്കം അഞ്ച് പേര്‍ക്ക് വെടിയേറ്റു

 

ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു. ഗഞ്ചന്‍വാലി പ്രവശ്യയില്‍ റാലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു ആക്രമണം. അജ്ഞാതന്റെ വെടിവെപ്പില്‍ ഇമ്രാന്റെ സഹപ്രവര്‍ത്തകരടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇമ്രാന്‍ ഖാന് കാലിലാണ് വെടിയേറ്റത്. അദ്ദേഹത്തെ ഉടന്‍ ഇസ്ലാമാബാദിലെ ആശുപത്രിയലേക്ക് മാറ്റിയിട്ടുണ്ട്. എകെ 47 തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തതെന്നാണ് പുറത്തുവരുന്ന വിവരം.

ആരുടെയും നില ഗുരുതരമല്ല. ഇസ്ലാമാബാദിന് സമീപമുള്ള ഗുഞ്ചന്‍വാല പ്രവിശ്യയിലായിരുന്നു സംഭവം. ഇമ്രാന്‍ കാന്റെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇസ്ലാമാബാദിലേക്കുള്ള  റാലിക്കിടെയാണ് ആക്രമണമുണ്ടായത്.  റാലിയില്‍ സംസാരിക്കാന്‍ ഒരുങ്ങവെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്‌നറിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് രംഗത്തെത്തി. 

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച്  ഒക്ടോബര്‍ 28 നാണ് ഇമ്രാന്‍ ഖാന്‍  ലാഹോറില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. അധികാരത്തിന് പുറത്തായതിന് ശേഷം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാനില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്.  ലാഹോറില്‍ തുടങ്ങിയ മാര്‍ച്ച് വലിയൊരു സമ്മേളനത്തോടെ ഇസ്ലാമാബാദില്‍ അവസാനിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

ലോംഗ് മാര്‍ച്ചില്‍ അദ്ദേഹവുമായി അഭിമുഖം നടത്തുന്നതിനിടെ വാഹനത്തില്‍ നിന്ന് താഴെ വീണ് റിപ്പോര്‍ട്ടര്‍ മരിച്ചുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇമ്രാന്‍ ഖാനെ അഭിമുഖം ചെയ്യുന്നതിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്‌നറില്‍ നിന്ന് താഴെ വീണാണ് ചാനല്‍ 5 വിന്റെ റിപ്പോര്‍ട്ടര്‍ സദഫ് നയീം മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.   മരണത്തെ തുടര്‍ന്ന് ഇമ്രാന്‍ ഖാന്‍ ലോംഗ് മാര്‍ച്ച് താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. സദഫ് നയീമിന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയ ഇമ്രാന്‍ ഖാന്‍ പരേതയുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും അറിയിച്ചിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക