കൊച്ചി: 2022 നവംബര്‍ 27 നകം ജനാഭിമുഖ കുര്‍ബാനയ്ക്ക് ഔദ്യോഗിക അംഗീകാരം നല്കിയില്ലെങ്കില്‍ അതിശക്തമായ പ്രതിഷേധ പരിപാടികള്‍ തുടങ്ങുമെന്ന് വൈദികയോഗം എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററിനു സമര്‍പ്പിച്ച പ്രമേയത്തില്‍ പ്രസ്താവിച്ചു. ലിറ്റര്‍ജി സംബന്ധമായ നടപടി ക്രമം പാലിക്കാതെ കുതന്ത്രത്തിലൂടെ അടിച്ചേല്പിച്ച ഏകീകൃത കുര്‍ബാന എന്ന സിനഡ് തീരുമാനത്തിന് യാതൊരുവിധ നിയമസാധുതയുമില്ല. അതിന്റെ പേരില്‍ ഏതെങ്കിലും വൈദികനെതിരെ എന്തെങ്കിലും നടപടി എടുത്താല്‍ അത് അതിരൂപതയിലെ ദൈവജനത്തിന് സഹിക്കാനാകുന്ന കാര്യമല്ലെന്നും അതിനെതിരെ വമ്പന്‍ പ്രതിഷേധങ്ങളുണ്ടാകുമെന്നും വൈദികരുടെ പ്രമേയത്തില്‍ പ്രസ്താവിച്ചു. ഇക്കാര്യത്തില്‍ ഏതെങ്കിലും വൈദികനെതിരെ ശിക്ഷാ നടപടിയെടുത്താല്‍ അത് അതിരൂപതയിലെ മൊത്തം വൈദികര്‍ക്കെതിരെയുള്ള നടപടിയായി കാണുമെന്നും ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പ്രസ്താവിച്ചു.
മേജര്‍ ആര്‍ച്ചുബിഷപ്‌സ് ഹൗസില്‍ അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്ത് അതിരൂപതയെ നയിക്കാന്‍ യോഗ്യനല്ലെന്നതിന്റെ വിവിധ കാരണങ്ങള്‍ വിലയിരുത്തി. വൈദികരുടെ യോഗത്തിനു ശേഷം അല്മായമുന്നേറ്റം, ബസിലിക്ക കൂട്ടായ്മ, ദൈവജന കൂട്ടായ്മ തുടങ്ങിയ പ്രസ്ഥാനങ്ങളിലെ അല്മായ പ്രതിനിധികളുമൊപ്പം വൈദികര്‍ ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്തിനെ അദ്ദേഹത്തിന്റെ മുറിയില്‍ പോയി കാണുകയും, പ്രമേയം പരസ്യമായി വായിച്ച് സമര്‍പ്പിക്കുകയും ചെയ്തുവെന്ന് അതിരൂപത സംരക്ഷണ സമിതി പി.ആര്‍.ഒ ഫാ. ജോസ് വൈലികോടത്ത് പത്രക്കുറിപ്പിലൂടെ അറിയിച്ചു.