Image

തലശേരിയില്‍ 6 വയസുകാരനെ ആദ്യം അടിച്ചയാളെ അറസ്റ്റ് ചെയ്തു

Published on 05 November, 2022
 തലശേരിയില്‍ 6 വയസുകാരനെ ആദ്യം അടിച്ചയാളെ അറസ്റ്റ് ചെയ്തു

കണ്ണൂര്‍: തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആക്രമിക്കപ്പെട്ട ആറുവയസുകാരനെ ആദ്യം അടിച്ചയാളെ അറസ്റ്റ് ചെയ്തു. മുഴപ്പിലങ്ങാട് സ്വദേശി മഹമൂദിനെയാണ് തലശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ മുഹമ്മദ് ഷിഹാദ് ചവിട്ടുന്നതിന് തൊട്ടുമുന്‍പ് വഴിയാത്രക്കാരനായ മഹമൂദ് കുഞ്ഞിന്റെ തലയ്ക്കടിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. കാറിന്റെ വാതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന കുട്ടിയുടെ തലയ്ക്ക് ഇയാള്‍ അടിക്കുന്നതും പിന്നീട് അവിടുന്ന് മാറ്റി നിര്‍ത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

എന്നാല്‍ താന്‍ കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും അവിടെ നിന്ന് മാറ്റിനിര്‍ത്തുകയാണ് ചെയ്തതെന്നുമാണ് മഹമൂദ് പൊലീസിനോട് പറഞ്ഞത്. ഭിക്ഷ ചോദിച്ചപ്പോള്‍ പൈസ കൊടുത്തുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഉപദ്രവിച്ചിട്ടില്ലെന്ന് കുട്ടിയും പൊലീസിന് മൊഴി നല്‍കി. ഇതോടെ രാവിലെ കസ്റ്റഡിയിലെടുത്ത മഹമൂദിനെ പൊലീസ് വിട്ടയച്ചു. എന്നാല്‍ മഹമൂദ് തലയ്ക്ക് അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായതിനാല്‍ ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മഹമൂദ് കുട്ടിയെ തലയ്ക്കടിച്ചതിന് ശേഷവും കുട്ടി കാറിന് തൊട്ടടുത്ത് തന്നെ നില്‍ക്കുകയായിരുന്നു. പിന്നീട്  കാറില്‍ നിന്നും പുറത്തിറങ്ങിയ  മുഹമ്മദ് ഷിഹാദ് കുട്ടിയുടെ തലയ്ക്ക് ആദ്യം അടിച്ചു. പിന്നീടാണ് കാലുകൊണ്ട് ചവിട്ടുന്നത്. ഇക്കാര്യം റിമാന്റ് റിപ്പോര്‍ട്ടിലും ഉണ്ട്. സിപിഎം ഉന്നതന്റെ സ്വാധീനത്താലാണ് നേരത്തെ കസ്റ്റഡിയിലെടുത്ത ഷിഹാദിനെ പൊലീസ് വിട്ടയച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം കുട്ടിയെ ആക്രമിച്ച കേസന്വേഷണം ജില്ലാക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തലശ്ശേരി പൊലീസിനെതിരെ ആരോപണം ഉയര്‍ന്നതോടെയാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജില്ലാ ക്രൈംബ്രാഞ്ച് എസി പി, എ വി ബാബുവിനാണ് അന്വേഷണ ചുമതല. ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക