ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം വ്യാഴാഴ്ച അവസാനിച്ചു. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ കരുത്ത് തെളിയിക്കാന്‍ ആം ആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്. നാളെയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്നാണ് ബിജെപിയുടെ ആത്മവിശ്വാസം. സംസ്ഥാനത്തത്തെ ബിജെപി ഭരണത്തിന്റെ വിലയിരുത്തലും, തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എന്നിവര്‍ ഉള്‍പ്പടെ വലിയ താരപ്രചാരകരാണ് സംസ്ഥാനത്തെത്തിയത്.
68 അംഗ ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്ക് 55.92 ലക്ഷം വോട്ടര്‍മാര്‍ 400ലധികം സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണ്ണയിക്കും. സംസ്ഥാനത്ത് ചലനം സൃഷ്ടിക്കാനുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാര്‍ട്ടി. മുഴുവന്‍ സീറ്റുകളിലും എഎപി മത്സരിക്കുന്നുണ്ട്. ഡിസംബര്‍ എട്ടിന് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തോടൊപ്പം ഹിമാചല്‍ പ്രദേശിലെ ഫലപ്രഖ്യാപനവും നടക്കും.
HIMACHAL PRADESH ELECTION