Image

ഷാരോണുമായി പ്രണയത്തെക്കുറിച്ച് അറിവില്ലായിരുന്നു'; ജാമ്യഹര്‍ജിയില്‍ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും

Published on 11 November, 2022
 ഷാരോണുമായി പ്രണയത്തെക്കുറിച്ച് അറിവില്ലായിരുന്നു'; ജാമ്യഹര്‍ജിയില്‍ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ കൊലപാതകക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കി. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല കുമാരന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഷാരോണുമായി ഗ്രീഷ്മയ്ക്കുള്ള പ്രണയത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് ഇരുവരുടെയും ഹര്‍ജിയില്‍ പറയുന്നത്.

ഷാരോണ്‍ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞത്. തങ്ങളെ കേസില്‍ പ്രതിയാക്കിയത് ഗ്രീഷ്മയെ സമ്മര്‍ദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാന്‍ വേണ്ടിയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. വിഷക്കുപ്പി ഒളിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും പ്രതികള്‍ പറയുന്നു. അന്വേഷണം പൂര്‍ത്തിയായിട്ടും കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയില്ല.

ഇനിയും കസ്റ്റഡിയില്‍ തുടരുന്നത് ഉപജീവനമാര്‍ഗം ഇല്ലാതാക്കുമെന്നും ആരോഗ്യ സ്ഥിതി മോശമാണെന്നും പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. നേരത്തെ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി ഇരുവരുടെയും ജാമ്യ ഹര്‍ജി തള്ളിയിരുന്നു.

ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തില്‍ പങ്കുണ്ടെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയതാണ് കൊലപാതകമെന്ന് ഷാരോണ്‍ രാജിന്റെ കുടുംബം ആരോപിച്ചിരുന്നു. ഗ്രീഷ്മ ഒറ്റക്ക് ഇത്ര ആസൂത്രിതമായി കൊല നടത്തില്ലെന്ന് തുടക്കം മുതല്‍ ഷാരോണ്‍ രാജിന്റെ കുടുംബം ഉറപ്പിച്ച് പറഞ്ഞിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിനാണ് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല കുമാരന്‍ എന്നിവരെയാണ് പൊലീസ് കേസില്‍ പ്രതിചേര്‍ത്തത്. ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാന്‍ അമ്മയും അമ്മാവനും ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍. ഷാരോണിന്റെ കൊലയില്‍ ഇനിയും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക