Image

പുഴുത്താറിച്ചക്ക (ചെറുകഥ: സാംജീവ്)

Published on 12 June, 2023
പുഴുത്താറിച്ചക്ക (ചെറുകഥ: സാംജീവ്)

 (അമേരിക്കൻ മലയാളി എഴുത്തുകാരുടെ തിരഞ്ഞെടുത്ത കഥകൾ)
                          
പുഴുത്താറിപ്ലാവിന്റെ തണലിൽ വെയിലാറിയ നേരത്ത് രണ്ടു മനുഷ്യരൂപങ്ങൾ നില്ക്കുന്നു.
ഒരാണും ഒരു പെണ്ണും. 
ചതുപ്പിൽ തോമാ പാണക്കണ്ടൻ മാവിന്റെ മറവിൽ നിന്നാണ് കണ്ടത്.
ആണിന്റെ കൈകൾ നീളുന്നു. 
ആ കൈകളിൽ എന്താണുള്ളത്?
പുസ്തമാണോ? എഴുത്താണോ? അതോ, ഒരു പാത്രമാണോ?
പെണ്ണിന്റെ കൈകൾ നീളുന്നു. ആണിന്റെ കൈകളിൽ നിന്നും ആ സാധനം ഏറ്റുവാങ്ങുന്നു.

വലിയ സദാചാരഭൃംശം സംഭവിച്ചിരിക്കുന്നു. ചതുപ്പിൽ തോമാ ആണിനെയും പെണ്ണിനെയും കണ്ടു.
പെണ്ണ് കറുത്ത സാറായാണ്. ആ മരംകേറി സാറാ. പുതുവൽ മത്തായിയുടെ മകൾ സാറാ.
ചെറുക്കൻ ആശാരിച്ചെറുക്കൻ ആനന്ദനും.
പ്രായം തികഞ്ഞ പെണ്ണ്.
പ്രായം തികഞ്ഞ ചെറുക്കൻ.
ഇരുണ്ട സന്ധ്യയിൽ മറ്റാരുമില്ലാത്ത നേരത്ത്.

കാര്യം നാട്ടിൽ പാട്ടായി. കറമ്പിത്താറായും ആശാരിച്ചെറുക്കനും പ്രേമത്തിലാണ്. 
പട്ടാണിപ്പരമുവിന്റെ ചായക്കടയിലാണ് വിസ്താരം.
“കറുത്ത പെണ്ണ് തെറിച്ച പെണ്ണാണ്.”
“കറുത്ത പെണ്ണ് നാടു മുടിക്കും.”
“അവൾ സ്കൂളിൽ പോകുന്നത് ആമ്പിള്ളാരെ ചൂണ്ടയിടാനാണ്.”
“പക്ഷേ അവൾ സ്കൂളിൽ പഷ്ടാണ്.”
“അവൾ കലാതിലകമാണെന്ന് പറയുന്നു.”
“എത്ര തിലകമായാലും പുതുവൽ മത്തായിയുടെ മകൾ തന്നല്ലേ.”
“അതിനെന്താ? കാമത്തിന് കണ്ണില്ലല്ലോ.”
“പുതുവൽ മത്തായിയുടെ ഭാഗ്യം.”
“അതെന്താ?”
“സ്ത്രീധനം കൊടുക്കേണ്ടല്ലോ. മരംകേറി തന്നെ ഒരുത്തനെ ചൂണ്ടയിട്ടോളും.”
“അവൾക്കീ ആശാരിച്ചെറുക്കനെ മാത്രമേ കിട്ടിയുള്ളോ?”
“അതിനെന്താ? അവൻ സിംബളനല്ലേ? കറമ്പിപ്പെണ്ണിനെ കെട്ടാൻ വേറാര് വരും?”
“പുതുവൽ മത്തായി മരംകേറി പെണ്ണിനെ കെട്ടിച്ചുവിടാൻ നോക്കട്ടെ.”
“കെട്ടിച്ചുവിടാൻ അവന്റെ കൈയിൽ എന്തിരിക്കുന്നു? പുഴുത്താറി പ്ലാവിന്റെ ചക്ക കൊടുത്താൽ സ്ത്രീധനമാകുമോ?”
“ഇങ്ങനെപോയാൽ മരംകേറി തന്നെ സ്ത്രീധനം ഉണ്ടാക്കിക്കൊള്ളും.”
എല്ലാവരും ചിരിച്ചു. പട്ടാണിപ്പരമുവിന്റെ ചായക്കട ഇളകിച്ചിരിച്ചു.

സമുദായത്തിലെ മൂപ്പന്മാർ വിവരം അറിഞ്ഞു. അവർ സദാചാരത്തിന്റെ കാവൽ ഭടന്മാരാണ്. സമുദായക്കോടതി കൂടി. അവർ പുതുവൽ മത്തായിയെ വിളിച്ച് ശാസിച്ചു. 
“പെണ്ണിനെ നിലയ്ക്ക് നിറുത്തണം .കെട്ടിച്ചുവിടാൻനോക്ക്. മരംകേറിപ്പെണ്ണ് നാട് മുടിക്കും.”

അന്നുരാത്രി പുതുവൽ മത്തായി സാറായെ വിളിച്ച് ശാസിച്ചു.
“നേരം നോക്കണം
നില നോക്കണം
തന്നേ നോക്കണം
താൻ നോക്കണം.”
സാറാ പറഞ്ഞു.
“നാട്ടുകാർ പറയുന്ന ബന്ധമൊന്നും ഞങ്ങൾക്കില്ല. ഞങ്ങൾ ഒരുമിച്ച് പഠിക്കുന്നവരല്ലേ? ഒരു നോട്ടുപുസ്തകം വാങ്ങാനാണ് ആനന്ദൻ ഇവിടെ വന്നത്. ഞാൻ കൊടുത്തു; അത്ര തന്നേ.”
പുതുവൽ മത്തായി മകളെ വിശ്വസിച്ചു. പക്ഷേ നാട്ടുകാർ വിശ്വസിക്കണ്ടേ?
അയൽപക്കമാണ് ആശാരിവീട്. ആനന്ദനും സാറായും സമപ്രായക്കാർ. അവർ ഒരുമിച്ചാണ് വളർന്നത്. പുഴുത്താറിപ്ലാവിന്റെ തണലിൽ കളം വരച്ച് കളിച്ചിരുന്നു. കഞ്ഞിയും കറിയും ചിരട്ടയിൽ പാകം ചെയ്ത് കളിച്ചിരുന്നു. 
അത് അന്തക്കാലം! ഇന്നവർ കൊച്ചു കുട്ടികളല്ല. യുവത്വത്തിന്റെ പടിവാതിലിൽ നില്ക്കുന്നവരാണ്. നന്മതിന്മകളെ തിരിച്ചറിയുന്ന അറിവിന്റെ വൃക്ഷത്തണലിലാണ് ഇന്നവർ. വിലക്കപ്പട്ട കനി തിന്നരുത്. അതു വേദപുസ്തകത്തിൽ പറഞ്ഞിട്ടുള്ളതാ.

പെരിയസ്വാമി വന്നു. പുതുവൽ മത്തായി സ്വീകരിച്ചിരുത്തി. ഒടിഞ്ഞ ഒരു കസേര മാത്രമാണ് വീട്ടിലുള്ളത്. അതു കയറുകൊണ്ട് കെട്ടി ബലപ്പെടുത്തിയിട്ടുണ്ട്.
മുട്ടുവരെ കിടക്കുന്ന ളോഹ പോലെയുള്ള ജുബായാണ് പെരിയസ്വാമിയുടെ വേഷം. കഴുത്തിൽ ഉത്തരീയം വളച്ച് ഇട്ടിട്ടുണ്ട്. റിസ്റ്റുവാച്ചില്ല. പകരം പോക്കറ്റുവാച്ചുണ്ട്. അതിന്റെ സ്വർണ്ണത്തുടൽ പോക്കറ്റിൽ നിന്നും ബട്ടൺഹോളിലേയ്ക്ക് നീണ്ടുപോകുന്നു. 
“മത്തായിച്ചാ, സാറയ്ക്ക് പത്തിരുപത് വയസ്സായില്ലേ? എന്താണ് നിങ്ങളുടെ പ്ലാൻ?” പെരിയ സ്വാമി ചോദിച്ചു.
“അവൾക്ക് ഇരുപത് ആയില്ല. അതിന് രണ്ടു കൊല്ലംകൂടി പോണം. ഹൈസ്ക്കൂൾ പസ്റ്റു ക്ലാസിൽ പാസായി നില്ക്കുവാ. തുടർന്ന് പടിപ്പിക്കാൻ നിവർത്തിയില്ല.” മത്തായി പറഞ്ഞു.
“ശരിയാണ്. പെൺപിള്ളാരെ കൂടുതൽ പഠിപ്പിക്കുന്നത് ബുദ്ധിയല്ല. കൂടുതൽ പഠിക്കുന്തോറും നമ്മുടെ ഭാരം കൂടും. അതുമാത്രം. അതിന് തക്ക ചെറുക്കൻ വേണ്ടേ കെട്ടാൻ? അപ്പോൾ സ്ത്രീധനവും കൂടും. അല്ലാതെ ഇക്കാലത്ത് ആരും ധർമ്മക്കല്യാണത്തിന് വരികയില്ല. അതു കൊണ്ട് അവളെ കെട്ടിച്ചു വിടാൻ നോക്ക്.” പെരിയസ്വാമി ഉപദേശിച്ചു.
“അതിന് പണം വേണ്ടേ? ഞാൻ എങ്ങനെ പണമുണ്ടാക്കും? താമസിക്കുന്നത് പുതുവൽ ഭൂമിയിലാ. ഇന്നാള് പാർവത്യാര് വന്നുപറഞ്ഞു ഇറങ്ങുന്നതാ ബുദ്ധിയെന്ന്. പിന്നയ്യാൾക്ക് കൈക്കൂലി കൊടുക്കാൻ പനന്തയ്യത്തു കുറുപ്പാണ് 50 രൂപാ തന്നത്. ആ കടം ഇനിയും കിടക്കുന്നു.” പുതുവൽ മത്തായി തന്റെ ഗതികേട് വിശദീകരിച്ചു.
“ഞാൻ ഒരു കാര്യം പറഞ്ഞാൽ മത്തായിച്ചന് അലോഹ്യമാകരുത്. നിങ്ങടെ നന്മയ്ക്കുള്ള കാര്യമാ. ഇഷ്ടമല്ലെങ്കിൽ വിട്ടുകളയുക.”
“എന്താണാവോ പെരിയസ്വാമിക്ക് പറയാനുള്ളത്?” പുതുവൽ മത്തായി ആരാഞ്ഞു. സംഭാഷണം കുഞ്ഞേലിയാമ്മ കേട്ടു. അവർ അടുക്കളയുടെ കതകിന്റെ മറവിലേയ്ക്ക് മാറി നിന്നു. പിന്നിൽ സാറയും ഒളിച്ചുനിന്നു. എന്തായിരിക്കും പെരിയസ്വാമി പറയാൻ പോകുന്ന നന്മയ്ക്കുള്ള കാര്യം? അവർക്കും കേൾക്കാൻ ജിജ്ഞാസയായി. 
“മധുരയ്ക്കടുത്ത് വാണിപ്പേട്ട എന്നൊരു സ്ഥലമുണ്ട്. നമ്മുടെ ആൾക്കാരാ അവിടെ മുഴുവനും. അരുളപ്പൻ സ്വാമിയുടെ കാലത്ത് വലിയ ഉണർവ്വുണ്ടായ സ്ഥലമാ. നല്ല മിടുക്കന്മാരായ ആമ്പിള്ളാരുണ്ട്. നല്ല സ്വഭാവഗുണമുള്ളവർ. ആ പിള്ളാർക്ക് നമ്മുടെ നസ്രാണി പെൺപിള്ളാരെ ഇഷ്ടമാ. സ്ത്രീധനം കൊടുക്കേണ്ട. അവര് നമ്മടെ പിള്ളാരെ പൊന്നുപോലെ നോക്കിക്കൊള്ളും. എന്റെ പരിചയത്തിൽ തന്നെ പല പിള്ളാരുണ്ട്. നമ്മുടെ സാറായ്ക്ക് ചേരുന്ന ഒരുത്തനെ ഞാൻ കണ്ടുപിടിച്ചുവച്ചിട്ടുണ്ട്. നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ഞാൻ അടുത്താഴ്ച തന്നെ അവനെ ഇവിടെത്തിക്കാം. ഞാൻ ഇടയ്ക്കിടയ്ക്ക് സന്ദർശിക്കാറുള്ള സ്ഥലമല്യോ വാണിപ്പേട്ട.” പെരിയസ്വാമി പറഞ്ഞു.
“അയ്യോ അതു വേണ്ടാ. പെണ്ണിനെ പാണ്ടിയിൽ കെട്ടിച്ചയക്കാനോ? അത് നമ്മുടെ നാട്ടിൽ കേട്ടുകേൾവി പോലുമില്ലല്ലോ. കണ്ണും കാതും എത്താത്തിടത്ത് പെണ്ണിനെ പറഞ്ഞയയ്ക്കാനോ?” കുഞ്ഞേലിയാമ്മ ഉള്ളു തുറന്നു.
“വേണ്ടങ്കിൽ വേണ്ടാ. നിങ്ങൾക്ക് നന്മ വരുന്ന ഒരു കാര്യം ഞാൻ പറഞ്ഞെന്നേയുള്ളു. എന്റെ മനസ്സിലൊള്ള ചെറുക്കൻ കാശൊള്ളവനാ. ഈ ബന്ധം നടന്നാൽ നിങ്ങളും കര കേറും. അതേ എനിക്ക് പറയാനൊള്ളു.”
പുതുവൽ മത്തായി ഒന്നും പറഞ്ഞില്ല. 
“മത്തായിച്ചൻ എന്തു പറയുന്നു?” 
“പെരിയസ്വാമി, കയ്ചിട്ട് ഇറക്കാനും വയ്യാ, മധുരിച്ചിട്ട് തുപ്പാനും വയ്യാ എന്ന് പണ്ടാരാണ്ടോ പറഞ്ഞ പോലെയാ.”
“നിങ്ങൾ ആലോചിച്ചിട്ട് പറഞ്ഞാൽ മതി. പിന്നെ ദൂരം, അതു വല്യ കാര്യമൊന്നുമല്ല. കൊട്ടാരക്കര റയിൽവേസ്റ്റേഷനിൽ സന്ധ്യയ്ക്ക് വരുന്ന മദിരാശിമെയിൽ വണ്ടിയിൽ കേറിയാൽ നേരം വെളുക്കുമ്പോഴേയ്ക്കും മധുരയിലെത്തും. ഞാൻ പതിവായി പോകുന്നതല്യോ.”
പെരിയസ്വാമി പ്രാർത്ഥിച്ച് പെട്ടെന്നിറങ്ങി. പുതുവൽ മത്തായി ഒരു രൂപാ പെരിയസ്വാമിക്ക് ദക്ഷിണ കൊടുത്തു. അതു പതിവൊള്ളതാ. പെരിയസ്വാമി വെളുക്കെ ചിരിച്ചു. പെരിയസ്വാമി കൈ നീട്ടിക്കൊണ്ടുതന്നെ പറഞ്ഞു.
“ഓ, ഇതിന്റെ ഒന്നും ആവശ്യമില്ല മത്തായിച്ചാ.” 

രണ്ടാഴ്ച കഴിഞ്ഞു. പെരിയസ്വാമി വീണ്ടും വന്നു. ഇത്തവണ രണ്ടുമൂന്ന് പേരും കൂടിയുണ്ടായിരുന്നു. കൂട്ടത്തിൽ പ്രായം കുറഞ്ഞ ഒരുവന് മീശയുണ്ടായിരുന്നു; പ്രേംനസീർ സ്റ്റൈലിലുള്ള മേൽമീശ. പക്ഷേ മീശയുണ്ടെന്ന് പറയുകയില്ല, ഒരൊറ്റ നോട്ടത്തിിൽ. അവന്റെ ത്വക്കിന്റെ നിറവും മീശയുടെ നിറവും ഒന്നുതന്നേ. അവന്റെ കണ്ണുകൾ പുതുവൽ മത്തായിയുടെ കുടിലിൽ ഇഴഞ്ഞുനടന്നു, ഇരയെ തേടി നടക്കുന്ന ചേരയെപ്പോലെ.

“നിനക്കു് ചെറുക്കനെ ഇഷ്ടപ്പെട്ടോടി?” കുഞ്ഞേലിയാമ്മ ആരാഞ്ഞു. 
“ഇഷ്ടപ്പെട്ടു; വളരെ ഇഷ്ടപ്പെട്ടു.” അര നിമിഷം കഴിഞ്ഞു സാറാ ആത്മഗതമെന്നോണം പറഞ്ഞു.
“പുഴുത്താറിച്ചക്കയ്ക്ക് ഒരു പുഴുക്കേടു കൂടി.”
അല്പം ഉറക്കെയുള്ള ആ ആത്മഗതം പുതുവൽ മത്തായി കേട്ടു. അയാളുടെ ഹൃദയത്തിൽ ഒരു വെള്ളിടി ആഞ്ഞുപതിച്ചു.
രണ്ടാഴ്ച കഴിഞ്ഞ്. ഒരു സായംസന്ധ്യയിൽ പുതുവൽ മത്തായിയുടെ കുടിലിൽ നിന്നും ഒരു പ്രാർത്ഥനാഗീതം ഉയർന്നു.

എന്നോടുള്ള നിൻ സർവ നന്മകൾക്കായി ഞാൻ
എന്തു ചെയ്യേണ്ടു നിനക്കേശു പരാ-ഇപ്പോൾ
നന്ദി കൊണ്ടെന്റെയുള്ളം നന്നേ നിറയുന്നേ
സന്നാഹമോടെ സ്തുതി പാടിടുന്നേൻ-ദേവാ

പാട്ടു കഴിഞ്ഞ് പെരിയസ്വാമി തന്നെ ഒരു സങ്കീർത്തനം വായിച്ചു. നാല്പത്തഞ്ചാം സങ്കീർത്തനം. അതിന്റെ പത്താം വാക്യം പെരിയസ്വാമി അടിവരയിട്ടതുപോലെ എടുത്തു വായിച്ചു.

അല്ലയോ കുമാരീ, കേൾക്ക, നോക്കുക, ചെവിചായ്ക്ക. സ്വജനത്തേയും നിന്റെ പിതൃഭവനത്തെയും മറക്കുക.

വാക്യം ഉറക്കെ വായിച്ചിട്ട് പെരിയസ്വാമി സാറയുടെ മുഖത്തേക്ക് നോക്കി. അറക്കുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ അവളുടെ മുഖം നിർജ്ജീവമായിരുന്നു.

പാട്ടുകേട്ട് ആശാരിവീട്ടിലെ ആനന്ദൻ പുതുവൽ മത്തായിയുടെ വീട്ടിലേയ്ക്ക് നടന്നു. അവിടെ പലർ കൂടിയിട്ടുണ്ട്; ഇണങ്ങരാണ്; ചില ബന്ധുക്കളും. കുഞ്ഞേലിയാമ്മ ചിണുങ്ങുന്നു. മറ്റു ചില സ്ത്രീകളുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നു. 
പെരിയസ്വാമി പ്രാർത്ഥിച്ചു. പെരിയസ്വാമി പ്രാർത്ഥിക്കുമ്പോൾ ചില അക്ഷരങ്ങൾ വലിച്ചു നീട്ടും. ആ ആന്ദോളനങ്ങൾ വിശ്വാസികളിൽ ഭക്തിരസം കൂട്ടും.
“മധുര വരെ പോകാനുള്ളതാ. ഏഴു മണിക്കു തന്നെ റയിൽവേസ്റ്റേഷനിൽ ചെല്ലണം. പെട്ടെന്നാകട്ടെ.” ചതുപ്പിൽ തോമാ ശബ്ദമുയർത്തി. അയാൾക്ക് ശബ്ദമുയർത്താം. അയാൾ സമുദായത്തിലെ പ്രധാനിയാണ്. 
കല്യാണപ്പെണ്ണും പെരിയസ്വാമിയുടെ അമ്മാളും അഞ്ചു പുരുഷന്മാരും അടങ്ങുന്ന കൂട്ടമാണ് കല്യാണപ്പാർട്ടി. പെണ്ണിന് കൂട്ടായിട്ടാണ് പെരിയസ്വാമിയുടെ ഭാര്യ.
മുറ്റത്തേക്കിറങ്ങിയ സാറാ പ്ലാവിന് മറഞ്ഞുനില്ക്കുന്ന ആനന്ദനെ കണ്ടു. ആനന്ദൻ പുഴുത്താറിപ്ലാവിനെ കെട്ടിപ്പിടിച്ചാണ് നില്ക്കുന്നത്; അഞ്ചു വയസ്സുകാരൻ കുട്ടി അമ്മയെ കെട്ടിപ്പിടിച്ചു നില്ക്കുന്നതുപോലെ.
നാലു കണ്ണുകൾ ഇടഞ്ഞു.
നാലു കണ്ണുകൾ നനഞ്ഞു.

കാലത്തിന്റെ പ്രവാഹത്തിൽ അര ശതാബ്ദം ഒലിച്ചൊലിച്ചു പോയി. അടുത്ത കാലത്ത് ഞങ്ങളുടെ നാട്ടിൽ നിന്നും ഒരു സുവിശേഷകൻ വാണിപ്പേട്ട സന്ദർശിച്ചു. പ്രാർത്ഥനായോഗം കഴിഞ്ഞപ്പോൾ തല നരച്ച ഒരു വൃദ്ധ മുന്നോട്ടുവന്നു. അവർ തമിഴ് കലർന്ന മലയാളഭാഷയിൽ സുവിശേഷകനോടു ചോദിച്ചു.
“നിങ്കൾ ചിറയ്ക്കൽ തങ്കമ്മാവിൻ മകൻ താനേ? താടിയിൽ കറുത്ത മറുകുള്ള തങ്കമ്മയുടെ മകൻ?”
“അതേ, അമ്മയ്ക്ക് എന്നെ എങ്ങനെ അറിയാം?” സുവിശേഷകൻ അല്പം അമ്പരപ്പോടെ പ്രതിവചിച്ചു.
“നാൻ പുതുവൽ മത്തായി മഹൾ. മൂത്ത മഹൾ സാറാ.” വൃദ്ധ പറഞ്ഞു.
“പുതുവൽ മത്തായിച്ചായന്റെ ഒരു മകളെ പാണ്ടിനാട്ടിൽ കെട്ടിച്ചിട്ടുണ്ടെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോൾ കാണാൻ കഴിഞ്ഞല്ലോ.”
“കെട്ടിച്ചുവെന്നു പറഞ്ഞാൽ ശരിയാവില്ല. ഊരേ വിട്ടു തുരത്തപ്പെട്ടേൻ, കൈതികൾ മാതിരി. കുറ്റവാളികളെ പണ്ടു ആൻഡമാൻ ദ്വീപിലേയ്ക്ക് നാടുകടത്തിയിരുന്നില്ലേ? അതു പോലെ.”
“അതിനനമ്മ കുറ്റവാളിയൊന്നുമല്ലല്ലോ നാടുകടത്താൻ.” ഉത്തരം മുട്ടിയ സുവിശേഷകൻ പുലമ്പി.
“ആരു പറഞ്ഞു കുറ്റവാളി അല്ലെന്ന്?” വൃദ്ധ തുടർന്നു.
“പെണ്ണായി പിറന്നതു തന്നെ കുറ്റം; അതും സമ്പത്തില്ലാത്ത വീട്ടിൽ. പിന്നെ കറുത്ത പെണ്ണായി പിറന്നതു അതിലും വലിയ കുറ്റം.” ഒരു നിമിഷം മ൱നമായി നിന്നിട്ട് വൃദ്ധ ചോദിച്ചു.
“ഉങ്ക നാട്ടിൽ പരുത്തിയറ പേരിൽ ഊർ ഇരുക്കിറതാ?”
“ഉണ്ട്, കാളച്ചന്ത അവിടെയാണല്ലോ.”
“അതേ, മാടിനെ വില്ക്കുന്ന സ്ഥലം. ഒരു മാടായി പിറന്നിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു; ഇറച്ചിവിലയെങ്കിലും അപ്പന് ലഭിക്കുമായിരുന്നു.”
“അമ്മയ്ക്ക് സുഖമാണോ ഇവിടെ?” സുവിശേഷകൻ വാക്കുകൾക്ക് പരതി.
“സുഖം തന്നെ, പരമസുഖം.”
“കുടുംബമെല്ലാം ഇവിടെത്തന്നെയല്ലേ?”
“തന്നെ, തന്നെ.” അടുത്തുകൂടി നിന്ന ഒരു പറ്റം കുട്ടികളെ നോക്കി വൃദ്ധ പ്രതിവചിച്ചു.
“നോക്കൂ, ഇതെല്ലാം പേരക്കൊടന്തകൾ.”
“അതു കൊള്ളുപ്പേത്തി.” ഒരു പെൺകുട്ടിയെ ചൂണ്ടി വൃദ്ധ പറഞ്ഞു.
“എത്രയുണ്ടെന്ന് എനിക്കുതന്നെ അറിയില്ല. മുപ്പതോ നാല്പതോ കാണും.”
“പുതുവൽ മത്തായിച്ചായൻ മരിച്ചത് അറിഞ്ഞിട്ടുണ്ടാവുമല്ലോ?” സുവിശേഷകൻ ചോദിച്ചു. വൃദ്ധയുടെ മുഖത്തെ നിസംഗമനോഭാവം സുവിശേഷകൻ ശ്രദ്ധിച്ചു. അതിൽ വെറുപ്പിന്റെ ഒരംശം ഒളിഞ്ഞു കിടപ്പുണ്ടോ!
“ങാ, എനക്ക് ജോണിക്കുട്ടി ഇറന്തം ഒരു കടിതം കിടൈത്തത്.” പുതുവൽ മത്തായിയുടെ ഇളയ മകനാണു ജോണിക്കുട്ടി. 
“മോനേ, ഞങ്ങളുടെ വീടിന്റെ കിഴക്കു വശത്തു നിന്നിരുന്ന ആ പുഴുത്താറി പ്ലാവ് ഇപ്പോഴും ഉണ്ടോ?” സാറാത്തള്ള ചോദിച്ചു.
“ഇല്ല, രണ്ടു വർഷങ്ങൾക്കുമുമ്പ് ജോണിക്കുട്ടി അത് വെട്ടി വിറ്റു.”
“കഷ്ടം; അതു വേണ്ടായിരുന്നു. ആ പുഴുത്താറിപ്ലാവാണ് എന്നെ വളർത്തിയത്. അവൾ തന്ന ചക്ക കൊണ്ടാണ് ഞാനും എന്റെ വീടും ജീവൻ നിലനിറുത്തിയത്; പട്ടിണി നാളുകളിൽ. അവളുടെ തണലിൽ ഇരുന്നാണ് ഞാനും ആനന്ദനും കളിച്ചത്, പഠിച്ചത്, വളർന്നത്.
ഒരിക്കൽ ഞാനവളെ കെട്ടിപ്പിടിച്ചു. ഞാൻ ഒത്തിരി കരഞ്ഞു.
അവൾ വെറും പ്ലാവായിരുന്നില്ല. എനിക്ക് അമ്മയോ അക്കായോ ആയിരുന്നു. 
വെട്ടിവിറ്റു. എന്നുടയ ഗതി താൻ അവൾക്കും.”
“ഇനി നാട്ടിലേക്കൊന്ന് വന്നുകൂടേ? നാടൊക്കെ വളരെ മാറി.” വിഷയം മാറ്റാനെന്നോണം സുവിശേഷകൻ പറഞ്ഞു.
“എന്തിനു വരണം കുഞ്ഞേ? എന്റെ പുഴുത്താറിപ്ലാവ് ഉണ്ടായിരുന്നുവെങ്കിൽ, അവളെ കാണാൻ വരാമായിരുന്നു. മനുഷ്യനെക്കാൾ എത്ര നല്ലവളായിരുന്നു പുഴുത്താറിപ്ലാവ്.”
യാത്ര പറയുന്നതിനുമുമ്പ് സുവിശേഷകനോട് സാറാത്തള്ള ചോദിച്ചു.
“മോനേ, ആ ആനന്ദൻ സാറ് ജീവിച്ചിരിപ്പുണ്ടോ? ആശാരിവീട്ടിലെ ആനന്ദൻ?”
സുവിശേഷകൻ ആ ചോദ്യത്തിന് മറുപടി പറഞ്ഞില്ല. അയാളുടെ മുഖഭാവം സാറാത്തള്ള വായിച്ചറിഞ്ഞു. അവർ ചങ്ങമ്പുഴയുടെ മദിരോത്സവത്തിലെ നാലു വരികൾ പാടി, ആത്മഗതമെന്നോണം. കലാതിലകം സാറാ ഹൈസ്ക്കൂളിൽ പഠിച്ചതാവണം.

“കഴിയുന്നു വത്സരങ്ങൾ
കഴിയുന്നു ജീവിതങ്ങൾ
കഴിയുന്നു കഴിയുന്നു ജഗത്തിലെന്തും
കഴിയൽ! ആപ്പദം പോലും കരയലല്ലേ?”

പെട്ടെന്നു സാറാത്തള്ളയുയുടെ കൈകൾ നീണ്ടു. ഒരു യാചകിയുടെ കൈകൾ. സുവിശേഷകൻ അവരുടെ ഒട്ടിയ വയറിലേക്കും വിറയ്ക്കുന്ന കൈകകളിലേക്കും നോക്കി. അയാൾ കീശയിൽ പരതി. ചില കറൻസിനോട്ടുകൾ തപ്പിയെടുത്തു. അത് വിറയ്ക്കുന്ന കൈകളിൽ വച്ചുകൊടുത്തു. 
നിറയുന്ന കണ്ണുകൾ സുവിശേഷകൻ കാണാതിരിക്കാനാവണം സാറാത്തള്ള പെട്ടെന്ന് തിരിഞ്ഞുനടന്നു. പത്തടി നടന്ന അവർ ഒരു നിമിഷം നിന്നു. പെട്ടെന്ന് തിരിച്ചു വന്നു. കൈയിലിരുന്ന കറൻസിനോട്ടുകൾ സുവിശേഷകന്റെ കീശയിൽ അവർ തന്നെ ബലമായി നിക്ഷേപിച്ചു. 
“ഈ കാശ് ആനന്ദന്റെ കുഞ്ഞുങ്ങളിൽ ആർക്കെങ്കിലും കൊടുത്തേക്കണം. ഒരിക്കൽ വിശപ്പു മാറ്റാൻ ആശാരിവീട്ടിൽ നിന്നും ഒരു കോപ്പ കഞ്ഞി ആരും കാണാതെ ആനന്ദൻ എനിക്ക് കൊണ്ടുത്തന്നിട്ടുണ്ട്.” 
ഒരു ഊന്നുവടിയിൽ ഭാരമർപ്പിച്ചു നീങ്ങുന്ന വൃദ്ധയുടെ രൂപം ചോദ്യചിഹ്നം മനുഷ്യരൂപമെടുത്തതുപോലെ തോന്നി. ചോദ്യചിഹ്നം ചെറുതായി ചെറുതായി പാതയോരത്ത് ഒരു ബിന്ദുവായി പരിണമിച്ചു. 

Join WhatsApp News
Abdulpunnayurkulam 2023-06-12 16:56:24
Easy to read, interesting story. Yeah, people suffered so much about 50 years ago.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക