Image

മണിപ്പുർ കത്തുമ്പോൾ മോദി  പറയാൻ മറക്കുന്ന സത്യങ്ങൾ (ജോർജ് എബ്രഹാം)

Published on 23 June, 2023
മണിപ്പുർ കത്തുമ്പോൾ മോദി  പറയാൻ മറക്കുന്ന സത്യങ്ങൾ (ജോർജ് എബ്രഹാം)

കഴിഞ്ഞ മാസം, ജപ്പാനിലെ ഹിരോഷിമയിൽ ജി -7 ഉച്ചകോടി നടക്കുന്നതിനിടയിൽ അതിൽ പങ്കെടുക്കുകയായിരുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി നിശ്ചയിച്ചിരുന്നതിനേക്കാൾ ഒരു ദിവസം മുൻപ് തനിക്ക് യോഗത്തിൽ നിന്ന് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു. ആ ആഴ്‌ച അവരുടെ രാജ്യത്തിന്റെ വടക്ക് ഭാഗത്ത് പ്രളയവും, എമിലിയ-റൊമാഗ്ന മേഖലയുടെ കിഴക്കൻ ഭാഗങ്ങളിൽ പേമാരിയും നാശം വിതയ്ക്കുകയും 14 പേർ കൊല്ലപ്പെടുകയും വൻ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. അതിനെ നേരിടാൻ തന്റെ സാന്നിധ്യം ആവശ്യമാണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് അവർ പുറപ്പെടാൻ തിടുക്കം കൂട്ടിയത്.

മണിപ്പൂർ സംസ്ഥാനം കത്തുമ്പോൾ അമേരിക്ക സന്ദർശിക്കാനെത്തിയിരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇത് താരതമ്യം ചെയ്യുക. വർഷങ്ങളായി മണിപ്പൂരിൽ അധിവസിച്ചിരുന്ന ഗോത്രവർഗക്കാരെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള വിശാലമായ അജണ്ടയുടെ ഭാഗമായി  ഭീകരവാദികൾ അവിടത്തെ ഗ്രാമങ്ങൾ മുഴുവനായും കത്തിച്ചപ്പോൾ നൂറുകണക്കിന് ആളുകൾക്കാണ് ജീവനും വീടുകളും നഷ്ടപ്പെട്ടത്.അതിലേറെയും ക്രിസ്ത്യാനികളാണ്.

മണിപ്പൂർ കലാപം കൈവിട്ടുപോകുന്നതിനിടെയാണ് മോദി, പാപ്പുവ ന്യൂഗിനിയിലെ ക്വാഡ് ഉച്ചകോടിക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ പേരിൽ ഓസ്‌ട്രേലിയയിലേക്ക് പോയത്.  ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അടുത്തിടെ നടന്ന ആക്രമണങ്ങളാണ് അവിടെ പ്രാഥമികമായും ചർച്ച നടത്തിയതെന്നാണ് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.   ഇന്ത്യൻ സർക്കാർ ഈ വിഷയത്തിൽ തങ്ങളുടെ വാദം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നാണ് ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര പറഞ്ഞത്. "ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണവും മറ്റ് വിഘടനവാദികളുടെ പ്രവർത്തനങ്ങളും നേരത്തെയും ഇന്നും ഇരു പ്രധാനമന്ത്രിമാരും ചർച്ച ചെയ്തിരുന്നു. മുൻപ് നടത്തിയ ചർച്ചകളിൽ തുടങ്ങി ഈ സമയം വരെ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ, ഈ ഘടകങ്ങൾക്കെതിരെ   ഓസ്‌ട്രേലിയൻ സർക്കാർ സ്വീകരിച്ച നടപടിക്ക് പ്രധാനമന്ത്രി അൽബനീസിനോട്  മോദി നന്ദി അറിയിച്ചതിൽ നിന്നുതന്നെ ഇക്കാര്യത്തിലെ പുരോഗതി വ്യക്തമായി പ്രതിഫലിക്കുന്നു ," ക്വാത്ര വിശദീകരിച്ചു.

വിദേശ രാജ്യങ്ങളിലെ തന്റെ ജനങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് അവരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി, ഒരു നേതാവ് ഉത്കണ്ഠപ്പെടുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല. എന്നാൽ,സ്വന്തം നാട്ടിൽ 253 ക്രിസ്ത്യൻ പള്ളികൾ കത്തിക്കാൻ തന്റെ അനുകൂലികളെ  അനുവദിച്ച അതേ വ്യക്തി, സ്വന്തം മതവിശ്വാസത്തിലുള്ള ആരാധനാലയങ്ങൾ ഒരു വിദേശ രാജ്യത്ത് സംരക്ഷിക്കുന്ന പ്രാഥമിക ചർച്ചയിൽ ഏർപ്പെടുന്നത് വിരോധാഭാസമാണ്. അക്രമം കൊടുംപിരികൊള്ളുന്നതിനിടയിൽ,  അവിടത്തെ പള്ളികളും  ക്രിസ്ത്യൻ സ്ഥാപനങ്ങളും അഗ്നിക്കിരയാവുകയോ  കേടുപാടുകൾ സംഭവിക്കുകയോ നശിക്കുകയോ ചെയ്തതായി ആ  പ്രദേശത്തെ ക്രിസ്ത്യൻ സംഘടനകൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായി, ഈ പള്ളികൾ മെയ്തി ക്രിസ്ത്യാനികളുടെ ആരാധനാലയങ്ങളായിരുന്നു. ഈ നിർമിതികൾ ലക്ഷ്യം വച്ചതും നശിപ്പിച്ചതും മെയ്തി ഹിന്ദുക്കളാണെന്നാണ് ആരോപണം.   ആർഎസ്എസാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് കരുതുന്നത്. ഭൂമിയുടെ അവകാശത്തെച്ചൊല്ലി മെയ്തികളും കുക്കികളും തമ്മിലുള്ള പോരാട്ടത്തിനിടയിൽ, അക്രമത്തിന്റെ ആദ്യ തിരമാല ആഞ്ഞടിച്ചപ്പോൾ എന്തുകൊണ്ട്  മെയ്തിയുടെ  ഹൃദയഭാഗത്തെ 249 ക്രിസ്തീയ ദേവാലയങ്ങൾ മാത്രം കത്തിയമരുകയും  നശിപ്പിക്കപ്പെടുകയും ചെയ്തു എന്ന് ആർക്കും  അത്ഭുതം തോന്നാം.

"ആൾക്കൂട്ടം എന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി, അവൾ ക്രിസ്തുമതം സ്വീകരിച്ചുവെന്നതായിരുന്നു ആരോപണം. നിമിഷങ്ങൾക്ക് ശേഷം, അവളെയും ഞങ്ങളുടെ മകൻ ജോഷ്വയെയും അവർ ജീവനോടെ ചുട്ടെരിച്ചു. ആ അക്രമികൾ അവരുടെ മനുഷ്യത്വരഹിതമായ വിജയത്തിൽ ആർത്തുല്ലസിച്ചു. ഒരു തെറ്റും ചെയ്യാത്ത എന്റെ മകന്റെ പാപ്പാ, പാപ്പാ എന്നുള്ള അവസാന വിളി ഇപ്പോഴും കാതിൽ മുഴങ്ങുകയാണ്." ഈ ക്രൂരമായ ആക്രമണത്തിന് ഇരയായവരിൽ ഒരാളായ ജോഷ്വ ഹാങ്‌ഷിംഗ് പറഞ്ഞു,

മണിപ്പൂരിലെ സർക്കാരും ഡൽഹിയിലെ ആഭ്യന്തര മന്ത്രാലയവും ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ചിരുന്നെങ്കിൽ  ഈ തുടർച്ചയായ അക്രമം ദിവസങ്ങൾക്കുള്ളിൽതന്നെ തടയാമായിരുന്നു.  ജനാധിപത്യ രാജ്യത്ത് തിരഞ്ഞെടുപ്പുകൾ മത്സരാത്മകവും പലപ്പോഴും കടുത്ത പോരാട്ടവുമാകാറുണ്ട്. എന്നിരുന്നാലും, ഒരു പാർട്ടി നേതാവ് സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞാൽ, ആ വ്യക്തി മുഴുവൻ രാജ്യത്തിന്റെയും നേതാവായിരിക്കും. എന്നാൽ, ഇന്ന് ഇന്ത്യയിൽ നാം കാണുന്നത് ആ മാനദണ്ഡത്തിന് വിരുദ്ധമാണ്. പ്രധാനമന്ത്രി മോദിയും അദ്ദേഹം പ്രതിനിധീകരിക്കുന്ന പാർട്ടിയായ ബി ജെ പിയും ഒരു മതവിഭാഗത്തിന്റെ ക്ഷേമത്തിൽ മാത്രം താൽപ്പര്യമുള്ളവരും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക ഇല്ലാത്തവരുമാണ്. ഭൂരിപക്ഷ ഭരണത്തിനായി മുന്നോട്ട് പോകുന്ന മോദിയുടെ പാർട്ടിയുടെ കുത്സിത അജണ്ടയ്ക്ക്, ന്യൂനപക്ഷങ്ങൾ ഇരകളാകുന്നതിന്റെ അനന്തരഫലങ്ങൾ ഏവർക്കും അറിയാം.

ഇന്ത്യൻ അമേരിക്കക്കാരെ സംബന്ധിച്ച്, അവരുടെ മാതൃരാജ്യത്തിന്റെ  നേതാവ് അമേരിക്ക സന്ദർശിക്കുന്നു എന്നത് ഹൃദയത്തോട് ചേർന്നുനിൽക്കുന്ന അനുഭവമായിരിക്കും. ഈ ബന്ധത്തിന് യുഎസ് സർക്കാർ നൽകുന്ന പ്രാധാന്യത്തെയും ഇത് സൂചിപ്പിക്കുന്നു. പൊതുവായ  മൂല്യങ്ങളിലും താൽപ്പര്യങ്ങളിലും അധിഷ്ഠിതമായൊരു  ഊഷ്മള ബന്ധം സ്ഥാപിക്കാൻ അവർ ആഗ്രഹിക്കുന്നുമുണ്ട്. എന്നാൽ, മാധ്യമങ്ങളെ മൂടിക്കെട്ടിക്കൊണ്ട് ജുഡീഷ്യറി ഉൾപ്പെടെയുള്ള ജനാധിപത്യ സംവിധാനങ്ങളെ തുരങ്കം വയ്ക്കാൻ മോദി ഭരണകൂടം നടത്തുന്ന ശ്രമങ്ങൾ, സ്വേച്ഛാധിപത്യത്തിലേക്കുള്ള അപകടകരമായ പാതയിലേക്ക് രാജ്യത്തെ എത്തിക്കുമെന്ന് നിരവധി റിപ്പോർട്ടുകൾ സൂചന നൽകുന്നു.

അവകാശങ്ങൾ, മതസ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം എന്നിവ വിദേശനയത്തിൽ മുൻനിർത്തിക്കൊണ്ട് വളരെ ശ്രദ്ധിച്ച് മാത്രം ബന്ധങ്ങൾ കെട്ടിപ്പടുക്കുന്ന രീതിയാണ് അമേരിക്ക പിന്തുടരുന്നത്. സ്വാതന്ത്ര്യ ബോധത്തെ നെഞ്ചോടുചേർക്കുന്നവരുടെ ഈറ്റില്ലമായി തലയെടുപ്പുള്ള  രാജ്യമായി  തുടർന്നും അമേരിക്കയ്ക്ക് തിളങ്ങിനിൽക്കാൻ കഴിയണമെങ്കിൽ, പൊതുവായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രസിഡണ്ട് ബൈഡൻ പ്രധാനമന്ത്രി മോദിയോട് തുറന്നു സംസാരിക്കുകയും ആത്മാർത്ഥമായി ചർച്ച നടത്തുകയും വേണം. അതുകൂടാതെ, സുദൃഢവും വിശ്വാസയോഗ്യവുമായൊരു സൗഹൃദം ഒരിക്കലും നേടിയെടുക്കാൻ കഴിയില്ല.

മണിപ്പൂരിലെ സ്വന്തം ജനതയുടെ തുടർച്ചയായ രക്തച്ചൊരിച്ചിലിനെയും കഷ്ടപ്പാടുകളെയും കുറിച്ച് ജനനായകൻ എന്നനിലയിൽ എന്തുകൊണ്ടാണ്  ഇതുവരെ ഒരക്ഷരം മിണ്ടാത്തത് എന്ന് ബൈഡൻ ദയവായി തുറന്ന് ചോദിക്കണം. അത് ദയനീയമായ കാഴ്ചയാണ്. ഇന്ത്യൻ അമേരിക്കക്കാരിൽ നല്ലൊരു പങ്കും മണിപ്പൂരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഒട്ടും കരുണ കാണിക്കുന്നില്ല. ആർതർ ഷോപ്പൻഹോവർ പറഞ്ഞതുപോലെ, അനുകമ്പയാണ് ധാർമികതയുടെ അടിസ്ഥാനം. നാം അനുകമ്പയെ നിയന്ത്രിക്കുമ്പോൾ, നമ്മുടെ ധാർമ്മിക വ്യക്തിത്വമാണ് അടിയറവയ്ക്കേണ്ടി വരുന്നത്. ആർദ്രതയുടെയും  മനുഷ്യത്വത്തിന്റെയും അഭാവം, ജനാധിപത്യരാജ്യമെന്ന നിലയിൽ ഇന്ത്യയുടെ വിജയത്തെ ഗുരുതരമായി ബാധിക്കപ്പെടുന്നുണ്ടെന്നത് ഗൗരവത്തോടെ ചിന്തിക്കേണ്ട സമയമാണിത്.

ദുർബലരായ ന്യൂനപക്ഷങ്ങളോടുള്ള ഇന്ത്യയുടെ സമീപനം, ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യക്കാർക്ക് ഗുണകരമല്ല.ഈ രീതി തുടർന്നാൽ, ഇന്ത്യക്കാർക്ക് മറ്റൊരു രാജ്യത്ത് ചെന്ന് ന്യായവും സമത്വവും നീതിയും ആവശ്യപ്പെടാൻ സാധിക്കാതെവരും.

#manipurviolence

Join WhatsApp News
independent 2023-06-23 03:06:29
You write as if day one Mody started all problems started and before that under your secular Congress it was a tranquil land. Come on Mr George. You have a penchant for picking local incidents happening in projecting as if the whole of India that is what is happening. We have seen it during your beef reporting. Where is the beef issue now? There are cults in Hindus and Christians. Just because some cross bearing Christian cult is attacked by some Thrisul holding idiot HIndu cults in some part of the country, or vice versa, it doesn't mean there is Christian oppression or Hindu oppression or Modi behind all that. You just want an opportunity to bad mouth Modi for your party to have some chance.
സുരേന്ദ്രൻ നായർ 2023-06-23 03:15:32
ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലെ പ്രശ്നങ്ങൾ മോദിയുടെയോ അദ്ദേഹത്തിന്റെ പാർട്ടിയുടേയോ സൃഷ്ടിയല്ല. ചൈനയും പാകിസ്താനും ചേർന്ന് ആ ഭാഗങ്ങൾ ഇവിടെ നിന്നും വേർപെടുത്താൻ ശ്രമങ്ങൾ ആരംഭിച്ചിട്ട് പതിറ്റാണ്ടുകളായി. അതിൽ 80% വും പരിഹരിച്ചു അവിടങ്ങളിലെ ജനങ്ങളിൽ രാജ്യസ്നേഹവും സമാധാനവും സ്ഥാപിക്കാൻ മോദിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ മണിപ്പൂരിൽ നടക്കുന്ന പ്രശ്നങ്ങളിൽ ഇരുവിഭാഗം ഗോത്രവിഭാഗങ്ങളിൽ സംവരണത്തിന്റെ പേരിൽ ഉടലെടുത്ത പ്രശ്നങ്ങളാണ് അക്രമാസക്തമായതു, അവിടെ നിന്നും പിടിച്ചെടുത്ത ആയുധങ്ങൻ മുഴുവൻ വിദേശ നിർമ്മിതമായിരുന്നു, അവിടെ നേരിട്ടെത്തി പ്രശ്നങ്ങളിൽ ഇടപെട്ടു പരിഹാരത്തിന് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ശ്രമിക്കുന്നത് കാണുന്നില്ല എന്നുണ്ടോ. പ്രശ്നത്തെ വളരെ ലാഘവമായി വർഗീയവൽക്കരിച്ചു അതിലെന്തെങ്കിലും തടയട്ടെ എന്നതാകാം ഈ ലേഖനത്തിനാധാരം. മോദിക്ക് നൽകുന്ന ആദരം ഇൻഡ്യക്കാർക്കാകെ അഭിമാനം പകരുന്നതാണെന്നു തിരിച്ചറിയാൻ എല്ലാ ഇന്ത്യക്കാർക്കും കഴിയണം
christaan 2023-06-23 04:12:24
who is responsible for the riots. the highcourt ordered the reservation which one community doesnot like it and they came in the street with arson.that is what happening
Indian 2023-06-23 12:58:09
മനുഷ്യനെ കൊല്ലുകയും അതിനെ ന്യായീകരിക്കുകയും ചെയ്യാൻ സംഘപരിവാർ അനുകൂലികൾക്കെ പറ്റു.
ഫിലിപ്പുകുട്ടി 2023-06-23 18:36:57
നായരു പറഞ്ഞതുപോലെ ചൈനയും പാകിസ്ഥാനും ആണ് മണിപ്പൂരിലെ പ്രശ്നങ്ങൾക്കു കാരണം എങ്കിൽ മോദി ഭരണം എത്രയോ പരാജയം ആണ്. എന്നാൽ അതൊന്നുമല്ല അവിടെ കൊല്ലപ്പെടുന്നത് ക്രിസ്താനികൾ ആണ്. ആ പ്രശ്‍നം പരിഹരിക്കാൻ മോദി ഇപ്പോൾ ഇന്ത്യയിൽ ആയിരിക്കേണ്ട സമയം അമേരിക്കയിൽ വന്നു അഭ്യാസങ്ങൾ കാണിക്കുന്നതുകാണുമ്പോൾ. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ദുഃഖം തോന്നുന്നു. പിന്നെ നായർ ഇവിടെ സന്തോഷമായി കഴിയുന്നല്ലോ അതിൻ്റെ കാരണം മറ്റുള്ളവരെ സ്നേഹിക്കാൻ പഠിപ്പിച്ച ക്രിസ്തുവചനം തന്നെ.ജാതിയുടെയും മതത്തിൻറെയും പേരിൽ ആരെയും വേദനിപ്പിക്കാതിരിക്കുക. എല്ലാത്തിനും കണക്കു പറയേണ്ട ഒരു ദിവസം വരുന്നുണ്ട്.
Antham kammi 2023-06-24 01:20:08
മണിപ്പുർ കത്തുമ്പോൾ മോദിയുടെ ചവിട്ടു നാടകം അമേരിക്കയിൽ!
അഭ്യാസി 2023-06-24 04:51:32
കൊല്ലുന്നവനും കൊല്ലിക്കുന്നവനും കൊല്ലപ്പെടുന്നവൻറെ വേദന അറിയുന്നില്ല. അതറിയണമെങ്കിൽ മനുഷ്യത്വം വേണം. ഭരണാധിപൻമാർ നീതിയും ന്യായവും സമ്മാനിക്കുന്നവർ ആയിരിക്കണം.സ്വന്തം ജീവിതത്തിൽ ഈ അവസ്ഥ വരുമ്പോൾ സഹിക്കുവാൻ കഴിയുമോ. കണ്ണടച്ചു അഭ്യാസം കാണിച്ചു മനുഷ്യരെ പറ്റിക്കാൻ കഴിയും.
benoy 2023-06-24 13:13:56
ശ്രീ ജോർജ് എബ്രഹാം, താങ്കളുടെ ഈ ലേഖനം വായിച്ചപ്പോൾ ഒരുകാര്യം താങ്കളെ ഓര്മിപ്പിക്കണമെന്നെനിക്കു തോന്നുന്നു. അതായതു "കഥയറിയാതെ ആട്ടം കാണരുത്" എന്ന പഴമൊഴിയാണ്. മണിപ്പൂരിൽ ഇന്ന് സംഭവിക്കുന്ന കാര്യങ്ങളുടെ കാരണം മനസ്സിലാക്കണമെങ്കിൽ മണിപ്പൂരികളുടെ ചരിത്രമറിയണം. എവിടെയും സംഭവിക്കുന്ന സംഘർഷങ്ങളുടെ പിന്നിലൊരു ചരിത്രമുണ്ടാകുമെന്ന സാമാന്യ തത്വം ഇത്രയൊക്കെ എഴുതികൂട്ടുന്ന താങ്കൾക്കില്ലാതെപോയതിൽ താങ്കളോട് സഹതാപം തോന്നുന്നു. മണിപ്പൂരിൽ ഇന്ന് നടക്കുന്നത് ഒരു വർഗീയ കലാപമാണ്. മണിപ്പൂർ എന്ന സംസ്ഥാനത്തെ തൊണ്ണൂറു ശതമാനം ഭൂമിയും പട്ടികവർഗമായതിന്റെ പേരിൽ സ്വന്തമാക്കിയ 40 ശതമാനത്തോളമുള്ള ക്രിസ്ത്യാനികളായ കുക്കികളും ബാക്കിയുള്ള പത്തു ശതമാനത്തോളം ഭൂമി സ്വന്തമായുള്ള 53 ശതമാനത്തോളമുള്ള ഹിന്ദു, മുസ്ലിം, ബുദ്ധ മതക്കാരായ മൈതികളും തമ്മിൽ ഒരു ഹൈ കോടതി ജഡ്ജിന്റെ ശുപാർശയെ ചൊല്ലിയുള്ള കുക്കികൾ തുടങ്ങിവച്ച സംഘർഷത്തിന്റെ തുടർച്ചയാണിന്നു വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന മണിപ്പൂർ കത്തുന്നു എന്ന തലക്കെട്ട്. 53 ശതമാനത്തോളമുള്ള ഒരു ജനതയ്ക്കു ഒരു പ്രവിശ്യയുടെ പത്തു ശതമാനം മാത്രം അവകാശപ്പെട്ടതായി ഒരു നിയമം വന്നാൽ സ്വാഭാവികമായി ആരും പ്രതികരിക്കും. ഇവിടെ അങ്ങിനെപോലും സംഭവിച്ചില്ല. ക്രിസ്ത്യാനികളായ, തൊണ്ണൂറു ശതമാനം ഭൂമിയും സ്വന്തമായുള്ള കുക്കികളാണ് വെറും പത്തു ശതമാനം ഭൂമി കൈവശമുള്ള മൈതികളെയും അവരുടെ ആരാധനാലയങ്ങളെയും ആദ്യം ആക്രമിച്ചത്. താങ്കൾ പറയുന്നതുപോലെ ഏതാണ്ട് 300 ക്രിസ്തീയ ദേവാലയങ്ങൾ മെയ്തികൾ തകർത്തിട്ടുണ്ട്. ദേവാലയങ്ങൾ തകർത്തവർക്കറിയില്ല കുക്കികളുടെ ദേവാലയവും പെന്തകൊസ്തു ദേവാലയവും തമ്മിലുള്ള വ്യത്യാസം.അത് കുക്കികളുടെ ചെയ്തികളുടെ പ്രത്യാഘാതമാണ്. കുക്കികൾ മറ്റു ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയും ബുദ്ധമതക്കാരുടെയും ആരാധനാലയങ്ങളും നശിപ്പിച്ചിട്ടുണ്ട് എന്നസത്യം അധികമൊന്നും നാമറിയില്ല. യഥാർത്ഥത്തിൽ ഇതൊക്കെയാണ് മണിപ്പൂരിൽ നടക്കുന്ന സംഘർഷത്തിന്റെ കരണമെങ്കിലും താങ്കളെപ്പോലുള്ള ബി ജെ പി/ മോഡി വിരുദ്ധർ ഇതിനെയെല്ലാം ഒരു സംഘപരിവാർ അജണ്ടയുടെ ഭാഗമായി ചിത്രീകരിക്കുന്നു, എല്ലാം മഞ്ഞയായിക്കാണുന്ന മഞ്ഞപ്പിത്ത രോഗിയെപോലെ. താങ്കൾ ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ ഏതു ജുഡീഷ്യറി സംവിധാനത്തെയാണ് മോഡി തുരങ്കം വെക്കുന്നത്. താങ്കൾ വായിച്ചിട്ടുണ്ടോ എന്നറിയില്ല, മീഡിയ വൺ എന്ന ടി വി ചാനൽ മോഡി ഗവണ്മെന്റ് നിരോധിച്ചപ്പോൾ കേരള ഹൈ കോടതി അത് ശരിവച്ചപ്പോൾ ഇന്ത്യൻ സുപ്രീം കോടതി ആ നിരോധനം പിൻവലിച്ചു. ആലോചിച്ചുനോക്കൂ എവിടെയാണ് മോഡി ജുഡീഷ്യറിയെ തുരങ്കം വച്ചതെന്ന്. താങ്കളുടെ ലേഖനത്തിലുള്ള ഓരോ പോയിന്റിനും അഭിപ്രായമെഴുതുകയാണെങ്കിൽ അത് നീണ്ടുപോകുമെന്നതിനാൽ തല്ക്കാലം ഇതുമതി. വായിക്കുക, പഠിക്കുക എഴുതുക.
നിരീശ്വരൻ 2023-06-24 16:31:44
ജോർജ് അബ്രാഹം താങ്കൾ ഇയാൾ പറയുന്നത് കേൾക്കണ്ട . മണിപ്പൂരിൽ ജീവിച്ച ഒരാളാണ് ഞാൻ. മതം അടിച്ചേൽപ്പിച്ച അജ്ഞതയിൽ വളർന്നതും വളർന്നു വരുന്നതുമായ ഒരു സമൂഹം അവിടെയുണ്ട്. 42 % മണിപ്പൂരികളും ഹിന്ദുക്കൾ ആണ് . ഇവരുടെ തലയ്ക്കകത്ത് മോദിയും അയാളുടെ കള്ളന്മാരും മത വിഷം കയറ്റി വിട്ടിട്ട്, അയാൾ ഗുജറാത്തിൽ കാണിച്ച അതെ പരിപാടി കാണിക്കുകയാണ്, തീവെപ്പ്! അന്ന് മുസ്ലീങ്ങൾ ആയിരുന്നെങ്കിൽ ഇന്ന് ക്രിസ്ത്യാനികൾ . എന്താണ് ഇതിന്റെ അടിസ്ഥാന കാരണം . മതമെന്ന വിഷം ശരീരത്തിൽ കയറിയാൽ പിന്നെ രക്ഷയില്ല. അവന്റെ കാലിലും കഴുത്തിലും ബ്രയിനിലും എല്ലാം മാരകവിഷം സംക്രമിച്ചു കഴിഞ്ഞു . ഇയാൾ ഒരു യന്ത്ര മനുഷ്യനാണ്. ആരുടെയോ കമാന്റിലാണ് .
Antham Kammi 2023-06-24 17:58:14
ന്യാ യീകരണവുമായി ഏതോ ഒരു ബിനോയ് സങ്കി! കഷ്ടം. ഇവനൊക്കെ ഏതു ലോകത്താണോ ജീവിക്കുന്നത്! കൂപമഡൂകം!!!
വിമർശകൻ കുട്ടപ്പൻ 2023-06-24 18:39:27
തലയിൽ ആൾ താമസം ഉള്ളവർക്കറിയാം യോഗ്യഭാസി ചെയ്യുന്ന തട്ടിപ്പുകൾ. അധികാരം കയ്യിൽ ഉള്ളതുകൊണ്ട് എല്ലാം വെള്ള പൂശുന്നു. കയ്യിൽ ഇ ഡി യും ഉണ്ടല്ലോ . പിന്നെ ലേഖകൻ ബിനോയിയോടു ചോദിച്ചിട്ടു വേണം ഇനിയും എഴുതാൻ. അതുപോലെ അഭ്യസിയെ വിമർശിക്കുകയും ചെയ്യരുത്. ആരുടെയും കണ്ണുനീർ വീഴാതെ ഭരിക്കാൻ ഭരണാധികാരിക്കു കഴിയണം. അതാണ് ഇൻഡ്യയിലെ ന്യൂനപക്ഷങ്ങൾ ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക