ആകെ പ്രശ്നമായി. കേരളത്തിലെ അക്കാദമിക് ബുദ്ധി ജീവികൾ ദൈവം ഇല്ല എന്ന് സ്ഥാപിക്കുന്നതിനുള്ളനെട്ടോട്ടത്തിലാണ്. കഴിഞ്ഞ നൂറോളം വർഷങ്ങളിൽ ഉണ്ടായ ഭൗതിക ശാസ്ത്ര വളർച്ചയിൽ തുറന്നു കിട്ടിയകോസ്മോളജിയുടെ കാഴ്ച്ചക്കണ്ണുകൾ അറിയപ്പെടുന്ന പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ ( അഞ്ചു ശതമാനത്തിൽ ) ആഞ്ഞു തപ്പിയിട്ടും അവിടെയെങ്ങും ദൈവത്തെ കണ്ടെത്തിയില്ലത്രേ ! ഡി. സി. കിഴക്കേമുറി ഫൗണ്ടേഷൻസംഘടിപ്പിക്കുന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ചർച്ച ചെയ്ത ഒരു പ്രധാന വിഷയം തന്നെ ഗ്യാപ് ഓഫ്ഗോഡ്, അതായത് ഏതു വിടവിലാണ് ദൈവം ഒളിച്ചു കഴിയുന്നത് എന്നചോദ്യംഉയർത്തിക്കൊണ്ടുള്ളതായിരുന്നു.
കോളേജ് അധ്യാപക തലത്തിലും വൈദ്യ ശാസ്ത്ര തലത്തിലും പ്രവർത്തിക്കുന്ന ബുദ്ധിജീവികളായ പ്രഗത്ഭർ തലപുകഞ്ഞ് ചിന്തിച്ചിട്ടും ഒരു വിടവിലും അവർക്ക് ദൈവത്തെ കണ്ടെത്താനാവുന്നില്ല പോൽ ! ഇവർപരിശ്രമിക്കുന്നത് ഗോത്രങ്ങളും മതങ്ങളും രൂപപ്പെടുത്തിയ ദൈവ സങ്കൽപ്പങ്ങളെ ശാസ്ത്ര മുഴക്കോലുകൾകൊണ്ട് അളന്നു തിട്ടപ്പെടുത്തി അപഗ്രഥിക്കുന്നതിനാണ് എന്നതിനാൽ തന്നെ അത് അസാധ്യമായ അന്വേഷണംമാത്രമായിരിക്കും എന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
മാനത്ത് ചന്ദ്രനെ ഒട്ടിച്ചു വച്ചിരുന്ന ദൈവം ശാസ്ത്രം അതിന്റെ രഹസ്യം കണ്ടെത്തിയതോടെ പിൻവാങ്ങി അടുത്തവിടവിൽ ഒളിച്ചുവത്രെ ! ജെയിംസ് വെബ് സ്പേസ് ടെലസ്കോപ് പോലുള്ള വെള്ളെഴുത്ത് കണ്ണാടികളുമായിശാസ്ത്രം സമീപിക്കുമ്പോൾ പല വിദൂര വിടവുകളിൽ നിന്നും പലായനം ചെയ്യുന്ന ദൈവം ഇനിയിരിക്കാൻഇടമില്ലാതെ വിഷമിക്കുകയാണ് എന്നാണ് ഈ ജീനിയസ്സുകളുടെ പരിഹാസം.
ഒരു കൊലപാതകത്തിൽ കൊന്നയാളെ കണ്ടെത്താനാവാതെ വരുമ്പോൾ മാടൻ കൊന്നതാണ് എന്ന് പണ്ട്ആശ്വസിച്ചിരുന്ന ജനം ഫോറൻസിക് സയൻസിന്റെ വരവോടെ ഇനിയെങ്ങനെ വിശ്വസിക്കാൻ തയ്യാറല്ല എന്നത്വലിയ വളർച്ചയാണെന്ന് ഒരു മഹാൻ. ആശുപത്രികളിൽ എത്തിപ്പെട്ട് മരണം നേരിൽക്കാണുന്ന രോഗികളോട് : ഇനി പ്രാർത്ഥിച്ചോളൂ എന്നുപദേശിക്കുന്ന ഡോക്ടർമാർ അത് ആശുപത്രി അടിച്ചു തകർക്കാതിരിക്കാനുള്ളമുൻകൂർ ജാമ്യമാണെന്ന് ഒരു വൈദ്യശാസ്ത്ര വിശാരദൻ.
ഒന്നാലോചിക്കൂ ഇവരുടെയൊക്കെ ധാർമ്മിക നിലവാരം ? പാടത്തെ ചെളിയിലും പറമ്പിലെ അഴുക്കിലുംഅധ്വാനിച്ചു നികുതിയടക്കുന്ന സാധാരണക്കാരന്റെ നികുതിപ്പണം കൊണ്ട് സ്ഥാപിച്ച ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളിൽ നിന്ന് പഠിച്ചിറങ്ങി ചളിയും മണ്ണും പുരളാത്ത വൈറ്റ് കോളർ സ്റ്റാറ്റസിൽ ഞെളിഞ്ഞിരുന്നുകൊണ്ടാണ് ഈ മഹാന്മാരുടെ അപഗ്രഥനങ്ങൾ ! ഇവർ നേടിയെന്നു പറയുന്ന ശാസ്ത്ര വളർച്ച ക്ഷേത്രങ്ങളിലുംപള്ളികളിലും മോസ്ക്കുകളിലും മനുഷ്യൻ സ്ഥാപിച്ച ദൈവ പ്രതീകങ്ങളെ ദൈവം എന്ന് ചിത്രീകരിച്ചുവിമർശിക്കുമ്പോൾ ഈ വിഷയത്തിൽ ഇവർ ഒന്നാം ക്ലാസിലെ പിഞ്ചു കുട്ടികൾ മാത്രമാണെന്ന് വിവരമുള്ളവർ അറിയുന്നുണ്ടെന്ന് ഇവരെങ്കിലും തിരിച്ചറിഞ്ഞിരുന്നെങ്കിൽ ?
കട്ടില് മൂട്ടയുടെ കടിയേൽക്കുന്നവനെ സഹായിക്കാൻ ചുറ്റികയും പലകയുമായി വന്ന് മൂട്ടയെ പിടിച്ച് പലകയിൽവച്ച് അടിച്ചു കൊല്ലുന്ന പണിക്ക് ദൈവത്തെ കിട്ടില്ല എന്നറിയണം. കാടായ കാടുകളിലും മേടായ മേടുകളിലുംപള്ളികളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവിടെ അന്നം തേടുന്ന അതിന്റെ നടത്തിപ്പുകാരുടെ വയറ് നിറച്ചുകൊടുക്കണമെന്നതും ദൈവത്തിന്റെ അജണ്ടയേയല്ല.
ഇതെല്ലാം ചെയ്യുന്നത് മനുഷ്യനാണ്. ഏതെങ്കിലും ക്ഷേത്രത്തിലോ പള്ളിയിലോ രൂപമില്ലാത്ത ദൈവത്തിന്റെ രൂപംകല്ലിലോ മരത്തിലോ കൊത്തി വച്ച് അതിൽ നെയ്യും പാലും ഒഴുക്കണമെന്നോ നല്ല കദളിപ്പഴം തന്നെ കാഴ്ചവയ്ക്കണമെന്നോ ഒരുത്തനോടും ദൈവം ആവശ്യപ്പെട്ടിട്ടില്ല. അത് നടത്തിപ്പ് കാർക്ക് തിന്നാനുള്ളത് കൊണ്ടാണ്കാഞ്ഞിരപ്പഴത്തിൽ ദൈവം പ്രസാദിക്കില്ല എന്ന് മുന്നമേ പറഞ്ഞു വച്ചത് . ഇപ്പോൾ ഒട്ടും പേടിക്കാനില്ല. ഇ. പേയ്മെന്റ് വഴി ഏത് കുറ്റിക്കാട്ടിലെ നേർച്ചപ്പെട്ടിയിലും ആർക്കും കാണിക്കയർപ്പിക്കാം.
നിഭാഗ്യവശാൽ ഈ പരിസരങ്ങളിലാണ് നമ്മുടെ സാമൂഹ്യ പരിഷ്ക്കർത്താക്കൾ ദൈവത്തെ അന്വേഷിച്ചുപരാജയപ്പെടുന്നത് എന്നതാണ് ദയനീയം. അവരുടെ കാഴ്ചപ്പാട് ശാസ്ത്രം വരച്ചു കൊടുക്കുന്ന ‘ഠ’ വട്ടത്തിൽമാത്രം ഒതുങ്ങുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് അവർ പോലും അറിയുന്നില്ല എന്നതാണ് സത്യം.
അത്യഗാധവും അനന്ത വിസ്തൃതവുമായ പ്രപഞ്ച മഹാ സാഗരത്തിൽ നിന്ന് കാലാതിവർത്തിയായകാലസന്ധിയിൽ എന്നോ എവിടെയോ രൂപപ്പെട്ട ഒരു പ്രത്യേക കുഞ്ഞു തുള്ളിയാണ് സർ നിങ്ങൾ. അത് കൊണ്ട്തന്നെ നിങ്ങൾ ജലമാണ്, ഭൂമിയാണ്, സൂര്യനാണ്, ഗാലക്സിയാണ്, പ്രപഞ്ചമാണ്. എങ്കിലും പ്രപഞ്ച മഹാസാഗരത്തിൽ നിന്ന് നീയായി രൂപപ്പെട്ട നീയെന്ന തുള്ളിക്ക് നിന്റേതായ ഒരു ആസ്തിത്വമുണ്ട്. നിന്നെ നീയാക്കുന്നനിന്റെ അസ്തിത്വം. കുടം ശൂന്യമാണെന്ന് വാദിക്കുന്ന മൈത്രേയനും സ്റ്റീഫൻ ഹോക്കിങ്സിനെ സ്വന്തംവായിലൂടെ പുറത്തു വിടുന്ന വൈശാഖൻ തമ്പിയും ഈ തുള്ളിത്വം ഉൾക്കൊള്ളുന്നുണ്ട് എന്നതിനാൽ ശൂന്യംഎന്ന് നിങ്ങൾ നിരീക്ഷിക്കുന്ന നിങ്ങൾ എന്ന കുടത്തിലും അകത്തും പുറത്തുമായി നിറഞ്ഞു നിൽക്കുകയാണ്നിങ്ങൾക്ക് കാണാനാവാത്ത നിങ്ങൾ എന്ന പ്രപഞ്ചം!
ഈയൊരു സജീവമായ വർത്തമാന ബോധാവസ്ഥയിലാണ് നിങ്ങൾ എന്ന നക്ഷത്ര
പിണ്ഡം ചിന്താ ശേഷിയുള്ള നിങ്ങളായിരിക്കുന്നത് എന്നതു പോലെ നിങ്ങൾ എന്ന പ്രപഞ്ച കഷണത്തിന്റെവലിയ രൂപമായ മഹാ പ്രപഞ്ചത്തിലും ആനുപാതികമായി അത് ഉണ്ടായിരിക്കണമല്ലോ? അതല്ലേ യുക്തി- അതല്ലേ ശാസ്ത്രം ? അദ്വൈതാവസ്ഥയിൽ ഒന്നായിരുന്ന ഈ ശാക്തിക സംവിധാനത്തിന്റെ ഒരു കുഞ്ഞു ഭാഗംഉൾക്കൊള്ളുന്നു എന്നതിനാൽ തന്നെ നിങ്ങൾ പുറത്തേക്ക് പ്രസരിപ്പിച്ച ഊർജ്ജ സംഘാതങ്ങൾരൂപപ്പെടുത്തിയതല്ലേ നിങ്ങളുടെ ജീവിതം?
എങ്കിൽ പ്രപഞ്ച ബോധാവസ്ഥയുടെ ചിന്താ സരണിയിൽ എമർജിങ് എന്ന് വിശേഷിപ്പിക്കപ്പെടുന്നഅത്യതിശയകരമായ അസുലഭ മുഹൂർത്തത്തിൽ സംഭവിച്ച അത്ഭുത പ്രതിഭാസമല്ലേ ജീവൻ ? കേവലമായഒറ്റകളായി ഉണ്ടായിരുന്ന ആദിമ ആറ്റങ്ങൾക്ക് ഒന്ന് കൂടിച്ചേരണമെന്ന് തോന്നിയ ആ ചിന്താ രൂപത്തിൽ നിന്ന്തുടങ്ങുകയല്ലേ നമ്മുടെ ചരിത്രം ? മോളീക്യൂളായി, കോശങ്ങളായി, ബഹുകോശങ്ങളായി ഇന്ന് ഇവിടെയെത്തിനിൽക്കുകയല്ലേ നമ്മൾ?
ഇത് പ്രപഞ്ചത്തോടൊപ്പം എന്നെന്നും ഉണ്ടായിരുന്നതും ഇനിയും പ്രപഞ്ചത്തോടൊപ്പം എന്നെന്നുംഉണ്ടായിരിക്കുന്നതുമായ സജീവമായ ചിന്താ രൂപത്തിന്റെ പ്രായോഗിക പരിപാടി ആയി സ്വയം അനുഭവിച്ചറിയുന്ന ഏതെങ്കിലും അറിവില്ലാത്തവർ ഇതിനെ ദൈവം എന്ന് അർത്ഥം വരുന്ന ഏതെങ്കിലും ശബ്ദങ്ങളിൽവിശേഷിപ്പിച്ചു പോയെങ്കിൽ ദയവായി അവരോട് ക്ഷമിച്ചു കള പണ്ഡിതന്മാരെ ? കിഴക്കനേഷ്യൻ
ഭൂവിഭാഗങ്ങളിലെ സിന്ധു നദിയുടെ തീരങ്ങളിലും പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ നീല നദിയുടെ തീരങ്ങളിലുംജീവിച്ചിരുന്ന ജന പഥങ്ങളുടെ ചിന്താ ധാരയിൽ സംഭവിച്ചത് ഇതായിരുന്നു എന്ന് ചരിത്രം നമ്മോടു പറയുന്നു.
അനന്ത വിസ്തൃതമായ ഒരു മഹാ വനമാണ് പ്രപഞ്ചമെങ്കിൽ അതിന്റെ അരികിൽ നിൽക്കുന്ന ഒരു ചെറുചെടിയിലെ ഒരില മാത്രമാണ് നമ്മുടെ ഭൂമി. ആ ഇലയിലെ ഏതാനും പൊടികൾ മാത്രമാണ് മനുഷ്യൻ. ഈപൊടികളുടെ സ്തുതി ഗീതങ്ങൾ കൊണ്ട് മഹാവനത്തെ സ്വാധീനിക്കാനാവും എന്നത് മനുഷ്യ സങ്കൽപ്പമാണ്. ഈ സങ്കൽപ്പമാകട്ടെ അവൻ അവനു വേണ്ടി രൂപപ്പെടുത്തിയതാവണം എന്നതാണ് കൂടുതൽ ശരി. തനിക്ക്ഏറ്റവും വിലപ്പെട്ട തന്റെ ജീവിതം തന്റേതായ യാതൊരു പങ്കുമില്ലാതെ അനുഭവിക്കാനായപ്പോൾ അതിന്അനുകൂലമായി നില നിന്ന സാഹചര്യങ്ങളോട് അവനു തോന്നിയ നന്ദി പൂർവകമായ ഇഷ്ടം തന്നെയായിരുന്നുആദ്യത്തെ ആരാധന. കടുത്ത മഴയിൽ നിന്ന് തന്നെ ഒളിപ്പിച്ചു വച്ച പാറപ്പൊത്തിനോട്, ആനയ്ക്ക് കയ്യെത്താത്തവലിയ കല്ലിനോട്, കുടിച്ചും കുളിച്ചും സുഖം അനുഭവിച്ച കുളിരരുവിയോട്, മുഴുത്ത പഴങ്ങൾ പൊഴിച്ചു സമ്മാനിച്ചവലിയ മരത്തോട് !
കൃഷി ആരംഭിക്കുകയും ഗോത്രം രൂപപ്പെടുകയും ചെയ്തപ്പോൾ തങ്ങളുടെ ആരാധനാ മൂർത്തികളെയും ഒപ്പംകൂട്ടുവാൻ മനുഷ്യൻ മറന്നില്ല. അവർക്കു വേണ്ടി അവർ പണിഞ്ഞ ഇരിപ്പിടങ്ങളായിരുന്നു ഇന്നത്തെപള്ളികളുടെയും ക്ഷേത്രങ്ങളുടെയും മൂല രൂപങ്ങൾ. എഴുതപ്പെട്ട നിയമങ്ങളോടെ മത സംവിധാനങ്ങൾ വന്നപ്പോൾമതങ്ങളും ഗോത്രങ്ങളും പരസ്പ്പരം കലഹിക്കാതെ നില നിൽപ്പിനായുള്ള വിട്ടുവീഴ്ചകളോടെ ഒരുമിച്ച്തുഴഞ്ഞുണ്ടാക്കിയ മനുഷ്യ സംവിധാനങ്ങളാണ് ഇന്ന് ലോകത്തെങ്ങും നില നിൽക്കുന്ന മത സ്വരൂപങ്ങളുംഅവയുടെ ആചാര അനുഷ്ടാനങ്ങളും.
ഇവിടെ കടലും കടലാടിയും പോലുള്ള ബന്ധങ്ങളെ മതത്തിനും ദൈവത്തിനും തമ്മിലുള്ളൂ. എങ്കിലും കൊണ്ടുംകൊടുത്തുമുള്ള സാമൂഹിക ഇടപെടലുകളിൽ സാമൂഹ്യ സുരക്ഷിതത്വത്തിന്റേതായ ഒരു ഇടം മതങ്ങൾ മനുഷ്യന്സമ്മാനിക്കുന്നുണ്ട്. ഇതിനു പകരം വയ്ക്കാനുള്ള മാനസിക താക്കോലുകൾ സമ്മാനിക്കുവാൻ ഇതുവരെയുംശാസ്ത്രത്തിനു സാധിച്ചിട്ടില്ലാ എന്നതിനാൽ ഒരു സോഷ്യൽ ക്ലബ് എന്ന നിലയിൽ മതങ്ങളെ നില നിർത്തുന്നത്തന്നെയാവും കാലഘട്ടത്തിന്റെ ആവശ്യ്യം.
ഇവിടെ ചൂഷകന്മാർ രൂപപ്പെടുന്നുണ്ടെങ്കിൽ അവരെ പടിയടച്ച് പിണ്ഡം വയ്ക്കുക എന്നതായിരിക്കണം മനുഷ്യസ്നേഹികളായ മതാനുയായികളുടെ പ്രഥമ കർമ്മ പരിപാടി. ഏതൊരു സംവിധാനത്തിലും എന്ന പോലെശാസ്ത്രീയവും സത്യ സന്ധവുമായ അറിവുകൾ മനുഷ്യ വർഗ്ഗത്തെ മുന്നോട്ടു നയിക്കുകയും അവരുടെകാലുകളിലെ അവശേഷിക്കുന്ന ചങ്ങലകൾ കൂടി അഴിഞ്ഞു വീഴുവാൻ അതവരെ സഹായിക്കുകയും ചെയ്യുംഎന്നതാവും ഇനി സംഭവിക്കുക.
ചരിത്രവും ശാസ്ത്രവും സത്യവും സമന്വയിപ്പിക്കുന്ന സ്വതന്ത്ര ചിന്തകനാണ് മൈത്രേയൻ. അക്കാദമിക് ശാസ്ത്രദൈവങ്ങളുടെ ആക്രോശത്തിൽ അദ്ദേഹത്തിന്റെ ശബ്ദം മുങ്ങിപ്പോകുന്നു എന്നേയുള്ളു. തങ്ങളുടെ ഇസങ്ങളുടെകാവൽ ദണ്ഡുകൾ പേറുന്ന പത്മനാഭ ദാസന്മാരായ അടിപൊളിക്കാർ ആരെയും അംഗീകരിക്കുകയേയില്ല എന്നത്ആദ്യത്തെ സംഭവം ഒന്നുമല്ലല്ലോ ?
ആദിയന്തങ്ങൾക്ക് അതീതമായ അനന്തതയാണ് പ്രപഞ്ചം എന്ന ദാർശനിക കാഴ്ചപ്പാട് തന്നെയാണ്മൈത്രേയൻ ആവർത്തിക്കുന്നത്. അതിനെ 1380 കോടി കൊല്ലങ്ങൾക്ക് മുൻപുള്ള ബിഗ്ബാംഗിന്റെസർവ്വേക്കല്ലിൽ പിടിച്ചു കെട്ടാനാണ് വൈശാഖൻ തമ്പിയുടെ ശ്രമം. ഇതിനിടയിൽ രണ്ടു പേരും ഒരുപോലെ കൈകോർക്കുന്ന ഒരിടമുണ്ട്. അതാണ് ദൈവം ഇല്ല എന്ന പൊതു ഇടം.
ഭാര്യാവീട്ടിലേക്ക് യാത്ര ചെയ്യുന്ന മാന്യ ദേഹത്തിന് ഇടയ്ക്കു ചിന്ന വീട്ടിൽ ഒന്നിറങ്ങിയിട്ട് പോകണം എന്ന്തോന്നുന്നത് അയാളുടെ ചിന്തയിൽ രൂപം കൊള്ളുന്ന ഒരു പദ്ധതി ആയിരിക്കണമല്ലോ? ആ ഒരു ചിന്തതന്നെയല്ലേ ഒറ്റകളായി ഉണ്ടായിരുന്ന സ്വതന്ത്ര ആറ്റങ്ങൾക്ക് ഒന്ന് തമ്മിൽ ചേരണം എന്ന എമർജിങ്ഉണ്ടാവുന്നതും അവിടുന്നുള്ള പരിണാമത്തിലെ ഇന്നുകളിൽ നമ്മൾ നമ്മളായിരിക്കുന്നതും. ?
ഈ ചിന്ത രൂപം കൊള്ളുന്ന ഒരു പ്രചോദന കേന്ദ്രം സ്വഭാവികമായും ഉണ്ടായിരിക്കണമല്ലോ? ആ കേന്ദ്രം തന്നെആയിരിക്കണമല്ലോ ഈ കാര്യത്തിന്റെ മുൻ കാരണം ? ഇതിനും മുൻപ് മറ്റൊരു കരണമുണ്ടെങ്കിൽ ആ കാരണംതന്നെ പിന്നോട്ട് പോയിപ്പോയി അതിന്റെ ആദ്യ കാരണത്തിൽ എത്തുമല്ലോ ? ആ ആദ്യ കാരണം കാര്യമായിഭവിച്ചതാണ് പ്രപഞ്ചം എന്നതിനാൽ പ്രപഞ്ചത്തിനു പുറത്ത് കാരണം തേടുന്ന മൈത്രേയനും വൈശാഖനുംഇരുട്ടിൽ ഇല്ലാത്ത പൂച്ചയെ തപ്പുന്ന ദാർഷ്ട്യത്തിന്റെ പുറം കുപ്പായങ്ങൾ വെറുതേ എടുത്തണിയുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത് !
പ്രപഞ്ചം സത്യമാണെങ്കിൽ അതിന്റെ ആത്മ സത്തയുടെ ചിന്താ സ്വരൂപമായ ചൈതന്യവും സത്യം തന്നെയാണ്, ആയിരിക്കുമല്ലോ ? ലബോറട്ടറി വിശകലനങ്ങൾക്കു വിധേയമാവാത്ത ഈ സത്യം തിരിച്ചറിയാൻകഴിയണമെങ്കിൽ നിങ്ങളെ നിങ്ങളാക്കുന്ന നിങ്ങളുടെ ചേതനയെയും ലബോറട്ടറിയിൽ വച്ച്പരിശോധിച്ചറിയണം. താന്താങ്ങളുടെ സിദ്ധാന്തങ്ങളുടെ വാൾപ്പല്ലുകളാൽ അറുത്തു മുറിച്ച് പ്രദർശിപ്പിക്കുമ്പോൾപരമമായ സത്യത്തിന്റെ യഥാർത്ഥ രൂപം വികൃതമാവുന്നു. അത് കൊണ്ട് തന്നെ ആഴക്കാഴ്ചയില്ലാതെതൊലിപ്പുറത്ത് ചിന്തിക്കുന്ന പണ്ഡിത വേഷ ധാരികൾകക്ക് സത്യം കണ്ടെത്താൻ ഒരുപക്ഷേ അവരുടെജീവിതകാലം തന്നെ പോരാതെ വന്നേക്കാം എന്നതിനാൽ അത് തികച്ചും സ്വാഭാവികവും തന്നെആയിരിക്കുമല്ലോ ?