1
പാതിരാവിൽ ഒരു സ്വപ്നമായി
ഉൾപ്പൂവിലേക്കു
ഒരപരിചിതൻ കടന്നു വരും
നിന്നെയുണർത്താൻ
കോൾമയിർ കൊള്ളിക്കാൻ
പിന്നെ നില കിട്ടാത്ത
ആനന്ദാബ്ധിയിൽ
നിങ്ങളിരുവരും
ഒരുമിച്ച് മുങ്ങി മരിക്കും!
2
കവി പൂമ്പാറ്റയെ സ്വപ്നം കണ്ടു
കവി പൂമ്പാറ്റയായി
പൂമ്പാറ്റ പൂവെന്ന കവിതയെ
സ്വപ്നം കണ്ടു
പൂമ്പാറ്റ പൂവായി
മരണം കവിയെ പൂമ്പാറ്റയെ
സ്വപ്നമായി കണ്ടു
കവിയും പൂമ്പാറ്റയും
യാഥാർത്ഥ്വമായി!
3
സ്വപ്നത്തിൽ നിന്നുണർന്നപ്പോൾ
ഉണർവ്വ് പോലും വേറിട്ടൊരു സ്വപ്നം
രണ്ടാം സ്വപ്നത്തിൽ മയങ്ങിയപ്പോൾ
മയക്കവും മറ്റൊരു സ്വപ്നം
സ്വപ്നങ്ങളെയെല്ലാം
ഉപേക്ഷിക്കുന്ന മരുഭൂമിയുടെ ഇരുളിൽ
നിശ്ചയമായും ഒരാൾ
കുഴഞ്ഞു വീണു പോകും
അപ്പോൾ അത്യുന്നതങ്ങളിലെ മേഘ പാളികൾക്കിടയിലൂടെ
ഊർന്നിറങ്ങുന്ന പൊൻവെളിച്ചം
അയാളെ ചുംബിച്ചുണർത്താതിരിക്കില്ല:
എഴുന്നേൽക്കൂ, മരണത്തേക്കാൾ
വിരൂപമാണ് മരുഭൂമിയിലെ
നിന്റെയുറക്കം!
4
ശൈശവത്തിലെ സ്വപ്നം
വേറിട്ടു നിൽക്കാനറിഞ്ഞു കൂടാത്ത
നിഷ്കളങ്കത
ആ നിഷ്കളങ്കതയിലേക്ക്
ഇനിയൊരു
മടങ്ങിപ്പോക്കുണ്ടാവില്ല
രണ്ടാം ശൈശവത്തിലെ സ്വപ്നം
വേറിട്ടതിന്റെ വേദനാസമാഹാരം
ഇവിടെ വേദന തന്നെ
വേദനസംഹാരി!
5
ഉണരുമെന്ന ഉറപ്പില്ലെങ്കിലും
ഇനിയും ഉറങ്ങാം
ശരീരത്തിനകത്തല്ല
ശരീരത്തിൽ നിന്നും
വളരെ അകലെ
ആർക്കും അന്വേഷിച്ചാൽ കിട്ടാത്ത
അജ്ഞേയമായ
ആ ക്ഷീരപഥത്തിൽ!
6
സ്വപ്നങ്ങളെല്ലാം
മുറിയുമെന്ന്
മുന്നെ അറിയാമെങ്കിലും
ഇരുളിൽ ഇനിയും
കണ്ണടച്ച് കാത്തിരിക്കാം
യാഥാർത്ഥ്യത്തിനു നിരക്കാത്ത
നിന്റെ നനുത്ത കാലൊച്ചകൾക്കായി!
7
എന്നെങ്കിലും നി തിരിച്ചു വരികയാണെങ്കിൽ
എന്നെ തിരിച്ചറിയാൻ
നി വല്ലാതെ പണിപ്പെടും
ഭ്രാന്തിന്റെ വന്യമായ
ഏകാകിതയിൽ
നിന്നെക്കുറിച്ചുള്ള
ഓർമ്മകളുടെ സ്വപ്നച്ചങ്ങലയിൽ
ദൈവം എന്നെ ബന്ധിച്ചിരിക്കയാണ്!