മകൾ അമ്മയോട് ചോദിച്ചു:
ജീവിച്ചിരുന്നപ്പം ആ മനുഷന്
സമാധാനം കൊടുത്തിരുന്നൊ?
അമ്മ പറഞ്ഞു:
നിനക്കറിയാഞ്ഞിട്ടാ. ഉള്ളിൽ എനിക്ക്
നല്ല വാത്സല്യായിരുന്നു
അത് ഇത്തിരി പുറത്തെടുത്തിരുന്നെങ്കിൽ
അച്ഛൻ ഇത്ര പെട്ടെന്ന്.........
ഓർക്ക് അപകടം പറ്റിയത് എന്റെ കുറ്റമാണൊ? വിധിയാണെന്നു കരുതി സമാധാനിച്ചോളാം. ഈ ഭൂമിയിൽ നിനക്കെന്നല്ല ആർക്കും എന്നെ മനസ്സിലാവില്ല, മോളെ!
പോകുമ്പം അഞ്ച് പേർ
മടങ്ങി വന്നപ്പം നാല് പേർ
പരേതനൊപ്പം പ്രഭാത സവാരിക്കിറങ്ങിയ
അവശേഷിക്കുന്ന നാല് വരിൽ മൂന്നാമൻ ഓർത്തു:
വാട്ട് എ ടെറിഫിക് കാർ ആക്സിഡന്റ്!
എ സാഡ് എൻഡ് ഫോർ എ വാർ
വെറ്ററൻ!
എന്റെ സ്ഥാനത്ത് പാവത്തെ.......
മൂന്നാമൻ ഇത്തിരി ആശ്വാസത്തോടെ കുണ്ഠിതപ്പെട്ടു:
മരിക്കേണ്ടത് ഞാനായിരുന്നു. ഒരു കണക്കിനു എന്റെ സമയമായിട്ടുണ്ടാകില്ല.
മകൻ അമ്മയോട് ദ്വേഷ്യപ്പെട്ടു:
ബലിമുണ്ട് കീറണൊന്ന് ചോദിച്ചപ്പം
വായിൽ അപ്പമായിരുന്നൊ.
ഇപ്പം പറയ്ന്ന് ബലിയിട്ടാലെ ആത്മാവിനു ശാന്തി കിട്ടൂന്ന്. ശാന്തി ഒലക്ക മണ്ണാങ്കട്ട!
അച്ചച്ച പാടിത്തരാറുള്ള ആ
നഴ്സറി റൈം ഓർക്കുന്നുണ്ടൊ?
അനിയത്തി ചേട്ടനോട് സൂചിപ്പിച്ചു: അതൊന്ന് പാട്യാലൊ. ഇന്ന് അച്ചച്ചയുടെ നാൽപ്പതാ പോലും.
മരിച്ച വീട്ടിൽ ആരും പാടാറില്ല, പൊട്ടത്തീ!
ഇത് അച്ചച്ചയ്ക്കുള്ള എന്റെ ഡഡിക്കേഷനാ ബ്രോ.
എന്നാൽ പതുക്കെ നി തുടങ്ങിക്കൊ; ഞാൻ താളം പിടിക്കാം. അമ്മമ്മ കേൾക്കാതെ സൂക്ഷിച്ചോണം.
അനിയത്തിപ്രാവ് പാടി:
മോട്ടു സേട്ട്
സഡക് പെ ലേട്ട്
ഗാഡി ആയി
ഫട് ഗയ പേട്ട്
ഗാഡി ക നമ്പർ 88
ഹം നെ ദേഖാ ഇന്ത്യ ഗേറ്റ്!
താങ്കൾ ഒരു അപ്പക്കാളയാണെന്ന്
മനസ്സിലാക്കുന്നു.
കൂട്ടിലെ കാളയോട് ബഹുമാനപ്പെട്ട
കോടതി പറഞ്ഞു:
തിരക്കുള്ള ഹൈവേയിൽ ഒരു ചുവന്ന സിൽക്ക് ഷർട്ട് കണ്ടതിന്റെ പേരിൽ വൈകാരികമായി പെരുമാറരുതായിരുന്നു. നോക്കൂ,
നിങ്ങൾ കാരണം നാടിനു നഷ്ടപ്പെട്ടത് റോഡിൽ ഒരു വാർ ഹീറോയെ .....
മനുഷ്യരുടെ കോടതിയിൽ നീതി
കിട്ടുമെന്ന് ഞാൻ കരുതുന്നില്ല, യുവർ
ഓണർ!
അപ്പക്കാള പറഞ്ഞു:
എന്നെ വിസ്തരിക്കേണ്ടത് മൃഗങ്ങളുടെ
കോടതിയിലാ. അവിടെ
സത്യം സത്യമായി ബോധിപ്പിച്ചോളാം .
മൃഗക്കോടതിയൊ!മൃഗാസ്പത്രിന്നൊക്കെ കേട്ടിട്ടുണ്ട്.
ജഡ്ജി ചിരിച്ചു കൊണ്ട്
പറഞ്ഞു.
ലോകത്തെവിടെയെങ്കിലും ആ സംഭവം ഉണ്ടോന്ന് ഗൂഗിളിച്ച് നോക്കേണ്ടി വരും.
കോടതി അന്നത്തേക്ക് പിരിഞ്ഞു.
വീട്ടിലേക്കുള്ള വഴിയിൽ ഉടമ
കാളയോട് പറഞ്ഞു:
ന്നാ സത്യം താൻ എന്നോട് പറ.ഞാനാണ് തന്റെ മാലിക്. ഊരായ ഊരൊക്കെ തന്നെയും കൊണ്ട് കറങ്ങുന്ന ഫക്കീർ!
യജമാൻ, അന്ന് അപകടം സംഭവിച്ച
കാർ ഓടിച്ചിരുന്നത് ചുവന്ന സിൽക്ക്
ഷർട്ട് ധരിച്ച ഒരു റിട്ടയേർഡ് പ്രൊഫസറായിരുന്നു. ഭാര്യയെ എയർപോർട്ടിൽ വിട്ടിട്ട് അയാൾ
നൂറ്റിരുപത് കി മി സ്പീഡിൽ കാമുകിയുടെ ഫ്ലാറ്റിലേക്ക് കുതിക്കുകയായിരുന്നു. അപ്പഴാ
കഷ്ടകാലത്തിനു റോഡിനു കുറുകെ
ചാടാൻ തോന്നിയത്!
കഷ്ടകാലത്തിന് അമർത്തിയത്
ആക്സിലേറ്റർ !
ജാമ്യത്തിൽ കഴിയുന്ന റിട്ടയർഡ് പ്രൊഫസർ പെട്ടെന്ന് ഓർത്തു:
പിടിക്കേണ്ടത് ബ്രെയിക്കായിരുന്നു.
അപ്പക്കാള തല കുലക്കി പാടി:
ഗാഡി ആയി
ഫട് ഗയ പേട്ട്
ഗാഡി ക നമ്പർ 88
ഹം നെ ദേഖാ ഇന്ത്യ ഗേറ്റ്!
അപ്പക്കാളയുടെ ഉടമയായ ഫക്കീർ വിധി പ്രസ്താവിച്ചു:
റിട്ടയർഡ് പ്രൊഫസർ എത്രയും
വേഗം ഡിമെൻഷ്യക്കുള്ള മരുന്ന്
കഴിക്കണം! ബ്രെയിക്കിനു പകരം
ആക്സിലേറ്റർ ചവിട്ടിയതല്ല വിഷയം.
മണിക്കൂറിൽ നൂറ്റിയിരുപത്
കി മി വേഗത്തിൽ അന്ന് അയാൾ വണ്ടിയോടിച്ചത് രണ്ട് വർഷം മുമ്പ് ഫാനിൽ കെട്ടിത്തൂങ്ങി
ജീവിതം അവസാനിപ്പിച്ച സ്വന്തം കാമുകിയെ കാണാനായിരുന്നു!
മണ്ടൻ!!