വനിതാ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത ശമ്ബളത്തോടെയുള്ള ആര്‍ത്തവ അവധി എന്ന ആശയത്തിനെതിരെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി.
രാജ്യസഭയില്‍ എംപി മനോജ് കുമാര്‍ ഝായുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ആര്‍ത്തവം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണ്. പ്രത്യേക അവധി ആവശ്യമുള്ള ഒരു ശാരീരിക പ്രശ്നമായി കണക്കാക്കരുതെന്നും ഇറാനി പറഞ്ഞു.
ആര്‍ത്തവമുള്ള സ്ത്രീ എന്ന നിലയില്‍, ആര്‍ത്തവവും ആര്‍ത്തവചക്രവും ഒരു ശാരീരിക പ്രശ്നമല്ല, അത് സ്ത്രീകളുടെ ജീവിതയാത്രയുടെ സ്വാഭാവിക ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. ആര്‍ത്തവ ദിവസങ്ങളില്‍ പ്രത്യേക അവധി നല്‍കുന്നത്. തൊഴില്‍ മേഖലയില്‍ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്.
അതേസമയം, ആര്‍ത്തവ ശുചിത്വത്തിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കരട് ദേശീയ നയം രൂപീകരിക്കുമെന്ന് ഇറാനി പ്രഖ്യാപിച്ചു.
രാജ്യത്തുടനീളമുള്ള ശരിയായ ആര്‍ത്തവ ശുചിത്വ പരിപാലന രീതികളിലേക്കുള്ള അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നയം രൂപപ്പെടുത്തുക. 10 മുതല്‍ 19 വയസ് വരെയുള്ള കൗമാരക്കാരായ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള നിലവില്‍ 'പ്രമോഷൻ ഓഫ് മെൻസ്ട്രല്‍ ഹൈജീൻ മാനേജ്‌മെന്റ് (എംഎച്ച്‌എം) പദ്ധതിയുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.