Image

സ്വീഡനും നാറ്റോ അംഗത്വപദവിയിലേക്ക് എത്തുന്നു

കോര ചെറിയാന്‍ Published on 03 January, 2024
സ്വീഡനും നാറ്റോ അംഗത്വപദവിയിലേക്ക് എത്തുന്നു

ഫിലാഡല്‍ഫിയാ,യു.എസ്.എ.: 1949, ഏപ്രില്‍ 4ന് രണ്ടാം ലോകമഹായുദ്ധാനന്തരം യൂറോപ്യന്‍ രാജ്യങ്ങളേയും നോര്‍ത്ത് അമേരിക്കയേയും ഉള്‍പ്പെടുത്തി രൂപീകരിച്ച മിലിട്ടറി സംഖ്യമായ നോര്‍ത്ത് അറ്റ്‌ലാന്റിക്ക് ട്രീറ്റി ഓര്‍ഗനൈസേഷനിലേയ്ക്ക് സ്വീഡനേയും ചേര്‍ക്കുന്നു. ഇപ്പോള്‍ നാറ്റോയില്‍ സ്വീഡന്‍ ഒഴികെ 31 രാജ്യങ്ങള്‍ ഉണ്ട്. പല വര്‍ഷങ്ങളായി സ്വീഡന്‍ അംഗത്വത്തിന് വിരുദ്ധമായി വോട്ട് രേഖപ്പെടുത്തിയിരുന്ന ടര്‍ക്കിയുടെ പാര്‍ല മെന്റും ഏകകണ്ഠമായി കഴിഞ്ഞ ഡിസംബര്‍ 26ന് അനുമതി നല്‍കി.
    
ടര്‍ക്കിയിലെ കുര്‍ദിഷ് രാജ്യദ്രോഹ സായുധ കലാപകാരികള്‍ക്ക് മൗനപ്രോത്സാഹനം സ്വീഡന്‍ നല്‍കുന്നതായ ധാരണയുടെയോ തെറ്റിദ്ധാരണയുടെയോ പശ്ചാത്തലമായിരുന്നു നാറ്റോ അംഗത്വത്തെ എതിര്‍ത്തിരുന്നത്. അനേക വര്‍ഷങ്ങളായി ഫിന്‍ലാന്റ് അനുകരിച്ച നിഷ്പക്ഷ മനോഭാവം റഷ്യയുടെ യുക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന് ഉപേക്ഷിച്ചശേഷം നാറ്റോ അംഗത്വം കഴിഞ്ഞ ഏപ്രില്‍ 4 ന് സ്വീകരിച്ചു. 

ലോകവ്യാപകമായ യുദ്ധഭീഷണിയുടേയും അസ്വസ്തതയുടേയും ഭീകരതയില്‍ ഭദ്രാകാളിയെ പ്രീതിപ്പെടുത്തുവാന്‍വേണ്ടി നടത്തുന്ന അനുഷ്ഠാനകലയായ 'കാളിനാടകം' നടത്തുന്ന പ്രവണതയിലുള്ള രാജ്യങ്ങളും ഇപ്പോള്‍ കുറവല്ല. നിഷ്പക്ഷതയിലുള്ള നിരുപദ്രവികളായ സ്ത്രീകളും കുട്ടികളും അടക്കമുള്ള പതിനായിരക്കണക്കിന് ജനതയെ വെട്ടി വീഴ്ത്തിയും വെടിവെച്ചും മൃഗീയമായി കൊല്ലുന്ന രണഭൂമിയായി ഭൂതലം മാറിക്കൊണ്ടിരിക്കുന്നു.
    
അടുത്ത നാളുകളില്‍ നാറ്റോ അംഗത്വം സ്വീകരിച്ച സ്വീഡനും ഫിന്‍ലാന്‍ഡും വന്‍ ലോകശക്തികളില്‍നിന്നുമുള്ള ആക്രമണത്തിനും ഭീഷണിയ്ക്കും തടങ്കല്‍ ഇടുവാനുള്ള ഉദ്യമത്തിലാണ്. യുക്രെയ്‌നിന്റെ ദാരുണാവസ്ഥയ്ക്കുള്ള മുഖ്യകാരണം, ശക്തമായ രാജ്യങ്ങളുമായിട്ടുള്ള മിലിട്ടറി അലൈയന്‍സോ നാറ്റോ സമമായ യു.എസും ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും അടങ്ങുന്ന അന്‍സുസ് ട്രീറ്റിയിലോ ചേരാതെ നിഷ്പക്ഷത ദൗത്യം പുലര്‍ത്തിയതിലുള്ള വന്‍ വീഴ്ചയാണ്.
    
2002, ജൂണ്‍ 28ന് ടര്‍ക്കിയും ഫിന്‍ലാന്‍ഡും സ്വീഡനും ചേര്‍ന്നു ഭീകര പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കും സഹായിക്കുന്നവര്‍ക്കും 8 വര്‍ഷത്തെ സുദീര്‍ഘമായ ജയില്‍ ശിക്ഷ നല്‍കണമെന്നും രാഷ്ട്രങ്ങളിലെ സുരക്ഷിതത്വം ശക്തമാക്കണമെന്നുമുള്ള ഉടമ്പടി സ്വീകരിച്ച് നാറ്റോ അംഗത്വത്തിനു സ്വീഡനുവേണ്ടിയുള്ള സപ്പോര്‍ട്ട് നല്‍കി.


    
കഴിഞ്ഞ ജൂലൈ മാസത്തിലെ നാറ്റോ രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബര്‍ഗിന്റെ പരസ്യ പ്രസ്താവനയില്‍ നവാഗതനായ സ്വീഡന്‍, ടര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയനിലേക്കുള്ള പ്രവേശനത്തിനു ഊര്‍ജ്ജസ്വലമായ പിന്തുണ നല്‍കുമെന്നും ടര്‍ക്കിഷ് ജനതയ്ക്കു വിസ ഫ്രീയായി യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള അനുമതിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നുള്ള വാഗ്ദാനം നല്‍കി. ജനായത്ത ഭരണവീഴ്ചയും മനുഷ്യാവകാശ ലംഘനവും മൂലം 2018 ലെ ടര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം സ്തംഭനാവസ്ഥയിലായിരുന്നു.
    
സ്വീഡന്റെ നാറ്റോ അംഗത്വത്തിനു അനുകൂലമായ നിലപാടു സ്വീകരിക്കുന്നതിനു പ്രത്യുപകാരമായി ടര്‍ക്കിഷ് പ്രസിഡന്റ് റീസെപ് ടായ്പ് എഡോഗനിന്റെ അമ്പരപ്പിക്കുന്ന ആവശ്യങ്ങളാണ് ഉന്നയിച്ചത്. കാനഡയും നാറ്റോ കൂട്ടുരാജ്യങ്ങളും ശക്തമായ നിരോധനാഞ്ജ പ്രഖ്യാപിച്ച അമേരിക്കന്‍ നിര്‍മ്മിത എഫ്-16 യുദ്ധവിമാനമടക്കം യുദ്ധോപകരണങ്ങള്‍ വാങ്ങുവാനുള്ള അനുമതി ആവശ്യപ്പെട്ടു.
    
ശക്തമായ ജനായത്ത ഭരണം ഇല്ലാതെ പ്രസിഡന്റ് നിയമിത പ്രാതിനിധ്യം വഹിക്കുന്ന ഭരണകര്‍ത്താക്കള്‍ ഉള്ള സര്‍ക്കാര്‍ സംവിധാനമുള്ള രാജ്യങ്ങളിലേക്കു അതീവ സങ്കീര്‍ണ്ണമായ യുദ്ധോപകരണങ്ങള്‍ എത്തിക്കുന്നത് അശേഷം അനിവാര്യമല്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക