Image

അഞ്ചും മൂന്നും എട്ട് (5+3=8.) - ലേഖനം: സാം നിലംപളളില്‍

Published on 15 January, 2024
അഞ്ചും മൂന്നും എട്ട് (5+3=8.) - ലേഖനം: സാം നിലംപളളില്‍

എലിമെന്ററി സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുപോലും അറിയാവുന്ന കണക്കാണ് അഞ്ചിനന്റെകൂടെ മൂന്നുകൂട്ടിയാല്‍ എട്ടെന്നത്. എന്നാല്‍ നാലില്‍മൂന്ന് ഭൂരിപക്ഷത്തില്‍ ഇന്‍ഡ്യഭരിച്ചിരുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ഈ കണക്ക് പിടികിട്ടിയിട്ടില്ല. ഇന്‍ഡ്യാമുന്നണിയുടെ ഭാഗമായ നിതീഷ് കുമാര്‍ കോണ്‍ഗ്രസ്സിന് ഔദാര്യപൂര്‍വ്വം ബീഹാറില്‍ വച്ചുനീട്ടിയിരിക്കുന്നതാണ്  അഞ്ചുസീറ്റുകള്‍. അതിനുപിന്നാലെ ബംഗാളില്‍ മമതാ ബാനര്‍ജ്ജി മൂന്നുസീറ്റുകള്‍കൂടി നല്‍കി. ഇതില്‍ ജയസാധ്യതയുള്ളത് എത്രയെന്ന് കണ്ടറിയണം. അങ്ങനെ വടക്കേ ഇന്‍ഡ്യയിലെ പ്രധാനപ്പെട്ട രണ്ടുസംസ്ഥാനങ്ങളില്‍ എട്ടുസീറ്റുമായി കോണ്‍ഗ്രസ്സ് മുന്നേറുകയാണ്. ഇനി ഏതാനും സീറ്റുകള്‍ കിട്ടാനുള്ള സാധ്യത കേരളത്തില്‍ നിന്നാണ്. കഴിഞ്ഞപ്രാവശ്യം ഇരുപതില്‍ പതിനാറുസീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ്സ്  ഇപ്രാവശ്യം പത്രണ്ടോ പതിന്നാലോ വരെയെത്താം. എങ്ങനെയായാലും കഴിഞ്ഞപ്രാവശ്യം കിട്ടിയ 52 സീറ്റുകള്‍ എന്ന ലക്ഷ്യത്തിലേക്കെത്താനുള്ള സാധ്യത വിദൂരത്താണ്. 

ഇന്‍ഡ്യയില്‍ വേറെയും സംസ്ഥാനങ്ങള്‍ ഇല്ലേയെന്ന് ചോദിച്ചേക്കാം. അവിടെയെങ്ങും കച്ചിതൊടാന്‍ കോണ്‍ഗ്രസ്സിന് ആകില്ലെന്നതാണ് സത്യം. കര്‍ണാടകയില്‍ ബഹുഭൂരിപക്ഷംനേടി  കോണ്‍ഗ്രസ്സല്ലേ ഭരിക്കുന്നത്. പക്ഷേ, ലോക്‌സഭാഇലക്ഷനില്‍ കളി വ്യത്യസ്തമാകും. മോഹനസുന്ദര വാഗ്ദാനങ്ങളൊന്നും അവിടെ വിലപ്പോകില്ല., അതിലൊന്നും വീഴുന്നവരല്ല രാജ്യത്തെ വിദ്യാസമ്പന്നരായ യുവജനത. നരേന്ദ്ര മോദിയുടെ ഭരണത്തിന്‍കീഴില്‍ രാജ്യം അതിവേഗം പുരോഗമിക്കുന്നത് അവര്‍ കാണുന്നുണ്ട്.

രാഹുല്‍ ഗാന്ധി രണ്ടാംവട്ട നടപ്പ് ആരംഭിച്ചിട്ടുണ്ട്. ഇപ്രാവശ്യം വടക്കുകിഴക്കന്‍ സംസ്ഥാനമായ മണപ്പൂരില്‍നിന്നാണ് തുടക്കം. നടന്നുനടന്ന് അവസാനം ഗുജറാത്തില്‍ സമാപിക്കും. ഇങ്ങനെ നടന്ന് കോണ്‍ഗ്രസ്സിനെ പാതാളത്തില്‍നിന്ന് കരകയറ്റാമെന്നാണ് പാവം വിചാരിക്കുന്നത്. തെക്കുവടക്കും കിഴക്കുപടിഞ്ഞാറും നടന്നാല്‍  ചെരുപ്പ് തേയുമെന്നല്ലാതെ വേറെഗുണമൊന്നും ഉണ്ടാകില്ല. കോണ്ഗ്രസ്സ് രക്ഷപെടണമെങ്കില്‍ പാര്‍ട്ടിയില്‍ കാതലായ മറ്റങ്ങള്‍ വരുത്തേണ്ടതായിട്ടുണ്ട്. നേതത്വമാറ്റമാണ് അതില്‍ പ്രധാനം. ഗാന്ധികുടുംബം രാഷ്ട്രീയത്തില്‍നിന്ന് പിന്‍മാറണം. രാഹുല്‍ ഗാന്ധി ഒരു വിവഹമൊക്കെ കഴിച്ച് സ്വസ്തമായ കുടംബജീവിതം നയിക്കട്ടെ. രാഷ്ട്രീയം അദ്ദേഹത്തിനുചേര്‍ന്ന പണിയല്ല. സോണിയ ഗാന്ധി കൊച്ചുമക്കളെനോക്കി വീട്ടിലിരിക്കയോ ഇറ്റലിയിലേക്ക് മടങ്ങിപോകുകയോ ചെയ്യട്ടെ. ബോഫോര്‍സ് കുംഭകോണത്തില്‍ ആങ്ങള അടിച്ചുമാറ്റിയ കോടികള്‍ ഇറ്റലിയിലെ ബാങ്കില്‍ കിടപ്പില്ലേ. ശിഷ്ടകാലം സുഹമായി  ജീവിക്കാന്‍ അത് മതിയാകുമല്ലോ.

 മമതാ ബാനര്‍ജ്ജി കോണ്‍ഗ്രസ്സില്‍ തിരികെയെത്തി പാര്‍ട്ടിയെ നയിക്കട്ടെ. സച്ചിന്‍ പൈലറ്റിനെപ്പോലുള്ള ചെറുപ്പക്കാര്‍ വന്നാലും യുവജനങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കും. തെലുങ്കാനയിലത് കണ്ടതാണ്. സോണിയയുടെയോ രാഹുലിന്റെയോ നേതൃത്വഗുണമല്ല തെലുങ്കാനയിലെ കോണ്‍ഗ്രസ്സ് വിജയത്തിന് കാരണം. രേവന്ത് റെഡ്ഡിയെന്ന ചെറുപ്പക്കാരന്റെ നേതൃത്തമാണ് കോണ്‍ഗ്രസ്സിനെ വിജയിപ്പിച്ചത്. പരസഹായമില്ലാതെ എഴുന്നേറ്റുനടക്കാന്‍ സാധിക്കാത്ത ഖാര്‍ഗെയെപ്പോലുള്ള പടുകിഴവന്മാര്‍ റിട്ടയര്‍ചെയ്ത് വീട്ടില്‍പോയിരിക്കട്ടെ. ശശി തരൂര്‍ നേതൃത്ത്വം ഏറ്റെടുത്താല്‍ കോണ്‍ഗ്രസ്സ് പുനര്‍ജീവിക്കും എന്ന് ചില ശുദ്ധാത്മാക്കള്‍ വിചാരിക്കുന്നതില്‍ അര്‍ഥമില്ല. അദ്ദേഹം ജീവിതത്തില്‍ പരാജയപ്പെട്ട വ്യക്തിയാണ്. യു എന്‍ സെക്രട്ടറിജനറലാകാന്‍ മത്സരിച്ച് പരാജയപ്പെട്ടപ്പോള്‍ മരുപച്ചതേടി ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലേക്ക് വന്നതാണ്. രാജ്‌മോഹന്‍ ഉണ്ണിത്താനെപ്പോലെ ഒരു എം പി ആകാനല്ലാതെ മറ്റൊന്നും കൈവരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. മണ്ടന്‍ മലയാളിക്കല്ലാതെ മറ്റാര്‍ക്കും തരൂര്‍ ഒരു ഹീറോയല്ല.

കോണ്‍ഗ്രസ്സിലെ നേതൃമാറ്റം നടക്കാന്‍പോകുന്ന കാര്യമല്ല. ഒരിക്കല്‍ കോണ്‍ഗ്രസ്സുകാരനായിരുന്നതിന്റെ പേരില്‍ പറഞ്ഞെന്നുമാത്രം. കിനാവള്ളിപോലെ പാര്‍ട്ടിയെ അള്ളിപിടിച്ചിരിക്കുന്ന ഗാന്ധികുടുംബം കോണ്‍ഗ്രസ്സിന്റെ അന്ത്യംകണ്ടട്ടേ പിന്‍തിരികയുള്ളു.

എം ടിയുടെ ഒളിയമ്പുകള്‍.

തൊണ്ണൂറാം വയസിലൂടെ സഞ്ചരിച്ചുകൊണടിരിക്കുന്ന മലയാളത്തിന്റെ അഭിമാനമായ എം. ടി. വാസുദവന്‍ നായര്‍ക്ക് എല്ലാവിധ ആയുരാരോഗ്യങ്ങള്‍ നേരുന്നു. കഴിഞ്ഞദിവസം കോഴിക്കോട്ടുനടന്ന ഒരു സമ്മേളനിത്തില്‍വച്ച് കേരരളമുഖ്യമന്ത്രി പിണറായി വിജയനെ മുന്നിലിരുത്തിക്കൊണ്ട് അദ്ദേഹം നടത്തിയ ചിലപരാമര്‍ശങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ജനാധിപത്യം നല്‍കുന്ന അധികാരങ്ങള്‍ ജനസേവനത്തിനുള്ളതാകണമെന്നും അധികാരം അമിതാധികാമായിപ്പോകരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇത് പിണറായി വജയനെ സൂചിപ്പിച്ചാണ് അദ്ദേഹം പറഞ്ഞതെന്ന് കോണ്‍ഗ്രസ്സുകാരും പ്രതിപക്ഷത്തുള്ള മറ്റുള്ളവരും പറഞ്ഞു. അതല്ല കേന്ദ്രംഭരിക്കുന്ന നരേന്ദ്രമോദിയെ പറ്റിയാണന്ന് കമ്മ്യൂണിസ്റ്റ് ജയരാജനും ദേശാഭിമാനി പത്രവും. രണ്ടുപേരെയും ഉദ്ദേശിച്ചാണന്ന് ശശി തരൂരും അതുമല്ല ഡൊണ്‍ള്‍ഡ് ട്രംപിനെപറ്റിയാണന്ന് സി എന്‍ എന്നും പറയുന്നു. ഒരു എല്ലിന്‍കഷണം ഇട്ടുകൊടുത്തിട്ട് എം ടി ഒന്നുമറിയാത്തതുപോലെ ഇരിക്കുന്നു.   അദ്ദേഹത്തിന് പ്രത്യേക രാഷ്ടീയമൊന്നും ഇല്ലെന്നാണ് അറിയുന്നത്. കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ അദ്ദേഹത്തിന് അനുഭപ്പെട്ട ശ്വാസംമുട്ടല്‍ പുറത്തുപ്രകടിപ്പിച്ചതാകാം.

ഈയെമ്മസ്സ് അദ്ദേഹത്തിന്റെ ആദര്‍ശ്ശ പുരുഷനാകാം.  താങ്കളുടെ  അഭിപ്രായത്തോട് എല്ലാവര്‍ക്കും യോജിക്കാന്‍ സാധ്യമല്ല. പിണറായിയെ മുന്നിലിരുത്തിക്കൊണ്ട് ഈയെമ്മസ്സിനെ പുകഴ്ത്തിയത് നരേന്ദ്ര മോദിയെ ഇകഴ്ത്താനല്ല. അത് കിരീടംവച്ച് സ്വയംരാജാവായി ഭാവിക്കുന്ന പിണറായിയെതന്നെയാണ് ഉന്നംവയ്ക്കുന്നത്.

എം ടി അഭിപ്രായം പറഞ്ഞസ്ഥിതിക്ക് താനും എന്തെങ്കിലും പറ—ഞ്ഞില്ലെങ്കില്‍ ആളുകള്‍ എന്തുവിചാരിക്കുമെന്ന് ചിന്തിച്ച് എം മുകുന്ദനും എല്ലാവര്‍ക്കും അറിയാവുന്ന ചില ജനാധിപത്യസത്യങ്ങള്‍ വിളിച്ചുപറഞ്ഞു. ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയായ മുകുന്ദന്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങളെപറ്റി പറയുന്നതുകേട്ടപ്പോള്‍ ചെകുത്താന്‍ വേദമോതുന്നതുപോലെ തോന്നി.

samnilampallil@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക