Image

ചരിത്ര രേഖകളില്‍ ഏറ്റവും ഉയര്‍ന്ന താപനില 2023-ല്‍(കോര ചെറിയാന്‍)

കോര ചെറിയാന്‍ Published on 15 January, 2024
ചരിത്ര രേഖകളില്‍ ഏറ്റവും ഉയര്‍ന്ന താപനില 2023-ല്‍(കോര ചെറിയാന്‍)
ഫിലാഡല്‍ഫിയാ, യു.എസ്.എ.: ലോകചരിത്ര രേഖകളില്‍ കഴിഞ്ഞ വര്‍ഷത്തെ താപനില ഏറ്റവും ഉയര്‍ന്നതായി യൂറോപ്യന്‍ ക്ലൈമറ്റ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് എന്‍വയര്‍മെന്റ് എക്‌സിക്യൂട്ടീവ് ഏജന്‍സി (സി.ഐ.എന്‍.ഇ.എ.) വെളിപ്പെടുത്തുന്നതായി വാഷിംങ്ഡണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 2023-ല്‍ അന്തരീക്ഷ മലിനീകരണംമൂലവും വിവിധ മെഷിനറിയില്‍നിന്നും വമിയ്ക്കുന്ന പൊലൂഷന്‍ മൂലവും ചൂട് 1.48 ഡിഗ്രി സെല്‍ഷ്യസ്  (34.664 ഡിഗ്രി ഫഹ്രെന്‍ഹിറ്റ്) ഉയര്‍ന്നതായി ക്ലൈമറ്റ് ചെയ്ഞ്ച് സര്‍വ്വീസ് (സി.ബി.എസ്) ന്റെയും പ്രസ്താവനയില്‍ പറയുന്നു.
 
ഫിലഡല്‍ഫിയ അടക്കം നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ മേഖലയില്‍ 714 ദിവസമായി ഒരു ഇഞ്ച് മഞ്ഞ് വീണിട്ടില്ല. 1996 ജനുവരി 7 ന്, ഞായറാഴ്ച ഒറ്റദിവസംമാത്രം 30.7 ഇഞ്ച് (78 സെന്റീമീറ്റര്‍) മഞ്ഞുവീഴ്ചയുണ്ടായതായി ഫിലഡല്‍ഫിയ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഒഫ്‌സര്‍വേറ്ററി രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായിട്ടുള്ള വനാന്തരങ്ങളിലെ കാട്ടുതീയും സമുദ്രത്തില്‍നിന്നും തുടര്‍ച്ചയായി അടിയ്ക്കുന്ന ചൂടുകാറ്റും ഭൂഗോളധ്രുവപ്രദേശങ്ങളായ നോര്‍ത്ത് പോളിലെയും സൗത്ത് പോളിലെയും മഞ്ഞുമലകള്‍ ഉരുകി എത്തുന്ന സമുദ്രജലത്തിലെ താപനിലവര്‍ദ്ധനവും ആഗോളതലത്തില്‍ ചൂട് ഉയരുവാന്‍ കാരണമായി. ക്രമവിരുദ്ധമായിട്ടുള്ള പൊള്ളുന്ന ശരത്കാലചൂടും മഞ്ഞുരുകി സമുദ്രത്തില്‍ എത്തിയ ജലപ്രവാഹവും വിവിധ രാജ്യങ്ങളില്‍ ഉണ്ടായ മഹാപ്രളയവുംമൂലം 2023 ചരിത്രരേഖകളില്‍ മായാത്ത ലിഖിതമായിമാറും.
 
ബാര്‍സിലോണ, സ്‌പെയിനിലെ സൗഡാം ജലസംഭരണി ശക്തമായ ചൂടുമൂലവും ജലദൗര്‍ലഭ്യം മൂലവും  വറ്റിയതിനാല്‍ ഉണങ്ങി വരണ്ട കൃഷി സ്ഥലം.
 
നമ്മള്‍ കണ്ട ക്രമവിരുദ്ധമായ താപനില വ്യതിയാനങ്ങള്‍ അവിശ്വസനീയമായും അമ്പരപ്പിയ്ക്കുന്നതായും അനുഭവപ്പെടുന്നതായി യൂറോപ്യന്‍ യൂണിയന്‍ എര്‍ത്ത് പ്രോഗ്രാം ഡയറക്ടര്‍ കാര്‍ലോ ബോണ്‍റ്റെമ്പോയുടെ പ്രഖ്യാപനത്തില്‍ പറയുന്നു. സൈന്റിസ്റ്റ് സമൂഹനിരീക്ഷണത്തില്‍ കഴിഞ്ഞ 8 വര്‍ഷമായി ആഗോളതലത്തില്‍ ചൂട് വര്‍ദ്ധിക്കുന്നതായി ഐക്യകണ്‌ഠേന അറിയിച്ചു.
 
ഐക്യരാഷ്ട്രസംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേഴ്‌സ് മുന്നറിയിപ്പായി ലോകരാജ്യങ്ങളോട് അന്തരീക്ഷ മലിനീകരണം തടയുവാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്ക്കുവാന്‍ മടിയ്ക്കുകയോ നിരസിയ്ക്കുകയോ ചെയ്താല്‍ കഠോരമായ മാറാരോഗങ്ങളും അസഹ്യമായ ആരോഗ്യപ്രശ്‌നങ്ങളുംമൂലം മനുഷ്യരാശിയെ നിത്യദുരിതത്തിലേക്ക് നയിയ്ക്കുമെന്ന് വ്യസനസമേതം അറിയിച്ചു.
കഴിഞ്ഞ വസന്തകാലഘട്ടം ഉണ്ടായ ചൂട് വര്‍ദ്ധനവ് 2024ന് ശേഷം ലോകവ്യാപകമായി വീണ്ടും താപനില വര്‍ദ്ധിയ്ക്കുവാനുള്ള അശുഭസൂചന ആണെന്ന് ശാസ്ത്രസമൂഹം പ്രവചിയ്ക്കുന്നു. 173 വര്‍ഷമായിട്ടുള്ള കോപ്പര്‍നിക്കസ് റെക്കാര്‍ഡ് പരിശോധനയില്‍ കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പസഫിക്ക് സമുദ്രത്തിലെ താപനില അത്യധികം ഉയര്‍ന്നതായി കണ്ടെത്തി. അന്റാര്‍ട്ടിക്ക് കടലിലെ മഞ്ഞുകട്ടകള്‍ ഉരുകി കടല്‍ ജലനിരപ്പ് ഉയരുകയും ചൂട്‌വര്‍ദ്ധനവ് ക്രമേണ ഉണ്ടാവുകയും ചെയ്യുമ്പോള്‍ മനുഷ്യജീവിതംതന്നെ വിദൂരഭാവിയില്‍ നിലനിര്‍ത്തുവാന്‍ ആസാദ്യമാകുമെന്ന് ശാസ്ത്രസമൂഹം നിഷ്പക്ഷ നീരീക്ഷണശേഷം മുന്‍കൂട്ടികൂട്ടി പറയുന്നു.
 
2023-ല്‍ ഭൂമിയുടെ മുന്നില്‍ രണ്ടുഭാഗമുള്ള സമുദ്ര ഉപരിതലത്തില്‍നിന്നും കീഴ്‌വഴക്കം ഇല്ലാതെ അനുഭവപ്പെട്ട 4.5 ഡിഗ്രി സെല്‍ഷ്യസ് (7.2-9 ഡിഗ്രി ഫഹ്രെന്‍ഹിറ്റ്) ചൂട് വര്‍ദ്ധനവ് മുഖ്യമായും ഇന്‍ഡ്യന്‍ മഹാസമുദ്രം മുതല്‍ ഗര്‍ഫ് ഓഫ് മെക്‌സിക്കോയും അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ തെക്ക് ദിശയിലും ആയിരുന്നതായി നാഷണല്‍ ഓഷനിക് ആന്റ് അറ്റ്‌മോസ്ഫിയര്‍ അഡ്മിനിസ്‌ട്രേഷന്‍ വിജ്ഞാപനത്തില്‍ പറയുന്നു. മത്സ്യങ്ങളടക്കമുള്ള കടല്‍ ജീവികളെയും സസ്യങ്ങളെയും  നേരിയ താപനില വര്‍ദ്ധനവുമൂലം നാശം സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല. പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തികുറവുമൂലം അറ്റ്‌ലാന്റിക് സമുദ്രനിരപ്പിലുണ്ടായ താപനിലവര്‍ദ്ധനവ് അഘാതയിലുള്ള കടലിന്റെ അടിത്തട്ടില്‍വരെ എത്തിയതായി സയന്റിസ്റ്റുകള്‍ വിശ്വസിക്കുന്നു.
 
അപ്രതീക്ഷിതമായി ന്യൂസിലാന്റിനും ഫിജിയ്ക്കും മദ്ധ്യേയുള്ള ഹംങ് റ്റോംങ്ങാ - ഹുഗാ ഹാപ്പി ദ്വീപിന് സമീപത്തായി ജനുവരി 2022-ല്‍ ഉണ്ടായ ഭീകരമായ അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ 1470 ഡിഗ്രി മുതല്‍ 2190 ഡിഗ്രി ഫഹ്രെന്‍ഹിറ്റ് (800 മുതല്‍ 1200 ഡിഗ്രി സെല്‍ഷ്യസ്)ല്‍ വിസര്‍ജ്ജിച്ച ലാവയുടെയും അന്തരീക്ഷത്തിലേക്ക് പുറപ്പെടുവിച്ച ചൂടേറിയ നീരാവിയുടെയും ഫോട്ടോകള്‍ നാസ സാറ്റലൈറ്റ് ഡാറ്റ വെളിപ്പെടുത്തി.
 
ലോക താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് (34.7 ഡിഗ്രി ഫഹ്രെന്‍ഹിറ്റ്) ലവലില്‍ നിന്നും പ്രതിവര്‍ഷം ഉയരാതിരിയ്ക്കുവാനുള്ള നിയന്ത്രണ നടപടികള്‍ സ്വീകരിയ്ക്കണമെന്നുള്ള തീരുമാനം 2015-ല്‍ പാരീസില്‍കൂടിയ ലോകരാജ്യ സമ്മേളനം ഐക്യകണ്ഠമായി അംഗീകരിച്ചു.
 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക