ഒഴിഞ്ഞ വീടുകളുടെ
വാട്സാപ്പ് ഗ്രൂപ്പിൽ
ആ വീടും
അംഗമാക്കപ്പെട്ടു.
ഒച്ചയനക്കങ്ങളില്ലാത്ത
ഏറെയൊന്നും
തുറന്നടയലുകളില്ലാത്ത
ആ വീട് ഒഴിഞ്ഞ വീടിനു
സമമായിരുന്നു.
അവിടെ പാർത്തവർ
ചുമ്മാ ആത്മാവിനെ
പേറുന്ന രണ്ടു
ശരീരങ്ങളായിരുന്നു.
ഭാര്യ ,ഭർത്താവ്
തുടങ്ങിയ ലേബലുകൾ
അടർന്നു
പോയവരായിരുന്നു.
അച്ഛൻ, അമ്മ
അടയാളങ്ങൾ
മാഞ്ഞു
തുടങ്ങിയവരായിരുന്നു.
മുഖത്തോട്മുഖം
നോക്കാതെ
കണ്ണിൽ കണ്ണുടക്കാതെ
തൊലികൾ
പരസ്പരം
സ്പർശമറിയാതെ
അപരിചിതരേക്കാൾ
അപരിചിതരായി
ശ്വസിക്കുന്ന
മാംസപിണ്ഡങ്ങളായി
അവരാവീടിനെ
വർഷങ്ങളായി
ശ്വാസം
മുട്ടിയ്ക്കുകയായിരുന്നു
ജീവിതം മടുത്ത്
മരിക്കാൻ പുറപ്പെട്ട
വീടിനെ
ആരോ കണ്ടെത്തി
ഒഴിഞ്ഞ വീടുകളുടെ
വാട്സാപ്പ് ഗ്രൂപ്പിൽ
ചേർക്കുകയായിരുന്നു.
തന്നെ സ്വയം
പരിചയപ്പെടുത്തുമ്പോൾ
എന്തോ ഓർത്ത്
വീടിന് കരച്ചിൽ
വരുന്നുണ്ടായിരുന്നു.( കവിത : കുമാരി എൻ കൊട്ടാരം )