ഇല്ലപോലുമാർക്കു,മുലകിൽ
സമയമില്ലപോലുമാർക്കു,മുലകിൽ
സമയത്തെ ഹനിക്കുവാനേറെ-
യിന്നു നേരമുണ്ടേവർക്കുമെന്നാൽ!
അന്ത്യരഥത്തിന്റെയുരുളൊച്ചകൾ
ദിക്ക് നാലിലും മുഴങ്ങിക്കേൾക്കുമ്പോഴും
ധ്യാനിച്ചു കാലഭൈരവനെ സ്മരിക്കാൻ
നേരമില്ലത്രെ നര,നരക്ഷണം!
ചൂഷണത്തിനും പരദൂഷണത്തിനും
നേരമുണ്ടേറെയെന്നിരിക്കിലും
ഉപേക്ഷിതന്റെ തോളിൽ തലോടി,
കൂടെ രണ്ടു ചാൽ നടക്കുവാൻ സമയമില്ലത്രെ!
അന്ത്യകാലമടുത്തൊരച്ഛനെ,
വൃദ്ധസദനത്തിൽ ചെന്നു കാണ്മാൻ
പൊഴുതില്ലയോമനപ്പുത്രനും;
നോക്കണ,മയാൾക്കുപോൽ
വീട്ടിലെ വളർത്തു പാണ്ടനെ യഥാവിധി!
നേരംകെട്ട നേരത്തും വൃഥാ
നേരമ്പോക്കിനിറങ്ങിയാൽ
തെളിഞ്ഞു കാണില്ലൊരിക്കലും
നേരിന്റെ നേർമാർഗ്ഗം;
കാലവ്യഭിചാരത്തിലാസക്തി
പൂണ്ടവർ ശരിയല്ല
തങ്ങളുടെ സമയമെന്നറിയു-
മൊരു കാലം വരും
സുബോധത്തിൽ നിശ്ചയം.
കൽപ്പിക്കും ആപ്പീസിൽ
മേലാളർ ഡെഡ് ലൈൻ!
ഓൺലൈനിൽ കിട്ടാത്ത
കാഞ്ചീപുരം ഡിസൈനർ
സിൽക്കു ചേലയ്ക്കായി പിരി മുറുക്കത്തിൽ
വെപ്രാളം പൂണ്ട് പെരുപ്പിക്കും കീഴാളർ ബീപ്പി!
ബോസിന്റെയച്ചിക്ക് നീരസമെങ്കിലൊ
തല കുത്തിനിന്നാലും, യഥാകാലം
കിട്ടില്ല കട്ടായ, മുദ്യോഗക്കയറ്റം!
നേരം വൈകിയെത്തുന്ന കീഴാളർ
ഹർജിയില്ലാതെ മുങ്ങുന്ന മേലാളർ
നികുതിതീനികളിവർ നോക്കുകൂലികൾ
കേവലം ക്ലോക്കുനോക്കികൾ!
ചുവരിലെ ക്ലോക്കിലെ സൂചി മൂന്നും
നിശ്ചലമെങ്കിലുമെന്റെ നെഞ്ചിൻ
മിടിപ്പിലൂടെ പതുക്കെ ചരിക്കട്ടെ കാലം
മൃതിരേഖ തെല്ലും പരിഗണിക്കാതെ!
സമയാതീതത്തിൻ നിസ്സീമമാം
അത്യുന്നതങ്ങളിലേക്കുയരുവാൻ
പറത്തണം സമയമാം
കൊച്ചുപട്ടങ്ങൾ ഋതത്തിൻ
പൊട്ടാച്ചരടിൽ കെട്ടി നാം!