Image

കാലാവസ്ഥാ വ്യതിയാനം തുടർന്നാൽ മനുഷ്യകുലം ഇനി എത്രനാൾ? (അശോകൻ വേങ്ങശ്ശേരി)

Published on 17 March, 2024
കാലാവസ്ഥാ വ്യതിയാനം തുടർന്നാൽ മനുഷ്യകുലം ഇനി എത്രനാൾ? (അശോകൻ വേങ്ങശ്ശേരി)

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷമലിനീകരണവും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അതീവഗുരുതരമായ വിപത്തുകളെ  സംബന്ധിക്കുന്ന വാർത്തകളും നിരീക്ഷണങ്ങളും പഠനങ്ങളും ലോകവ്യാപകമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. വികസിത രാജ്യമെന്നൊ വികസ്വരരാജ്യമെന്നൊ ഉള്ള  വേർതിരിവുകൾ ഇല്ലാതെ ഏതാണ്ട് എല്ലാ നാടുകളിലും ഉള്ള മാധ്യമങ്ങളിൽ മുഖ്യചർച്ചാവിഷയമായി ഇവയൊക്കെ മാറിക്കഴിഞ്ഞു.  മനുഷ്യകുലം അതിന്റെ നീണ്ട ചരിത്രത്തിലെ അതിനിർണായകവും വെല്ലുവിളികൾ നിറഞ്ഞതുമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.   മനുഷ്യൻ ഉൾപ്പെടെയുള്ള  ജീവജാലങ്ങളുടെയും അവയുടെ ആവാസവ്യവസ്ഥകളുടെയും നിലനിൽപ്പിന് ഭീഷണി ഉയർത്താൻ ആഗോളതാപനവും അതിന്റെ പരിണിതഫലങ്ങളും ഇടയാക്കിയിരിക്കുന്നു.

അന്തരീക്ഷമലിനീകരണം രൂക്ഷമായതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും അടച്ചിടാനും ഗതാഗതം വലിയതോതിൽ നിയന്ത്രിക്കുവാനും നിർബന്ധിതമാകുന്ന സാഹചര്യമാണ് രാജ്യതലസ്ഥാനമായ ഡൽഹിയിൽ  നിലനിൽക്കുന്നത് എന്നുള്ള വാർത്തകൾ ഏതാനും ആഴ്ചകൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.   അന്തരീക്ഷ മലിനീകരണ സൂചികയിൽ ലോകത്ത് ഒന്നാമത് നിൽക്കുന്ന ഡൽഹിക്ക് പുറമേ മുംബൈ ഉൾപ്പെടുന്ന മറ്റുപല  നഗരങ്ങളിലും സമാനമായ സ്ഥിതിവിശേഷം നിലനിൽക്കുന്നു എന്നത് ഈ മഹാവിപത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. നമ്മുടെ രാജ്യത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ പകുതിയോളവും ഉണ്ടാവുന്നത്  എണ്ണമറ്റ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കാറുകളും ബസ്സുകളും ലോറികളും ട്രക്കുകളും ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്നാണ്.  ഡീസലിൻ്റെയും പെട്രോളിൻ്റെയും ഉപഭോഗം കുറയ്ക്കുവാൻ കഴിഞ്ഞാൽ അന്തരീക്ഷ മലിനീകരണത്തെ വലിയ അളവിൽ പ്രതിരോധിക്കുവാൻ കഴിയും. ഇലക്ട്രിക്, സോളാർ,  ബയോ ഫ്യുവൽസ് തുടങ്ങിയ പുതിയ  ഇന്ധനസ്രോതസ്സുകൾ ഉപയോഗിച്ചുകൊണ്ട് വാഹന ഗതാഗത രംഗത്ത് സമൂലവും സമ്പൂർണ്ണവുമായ ഒരു മാറ്റം ഉണ്ടാക്കുവാൻ അനതിവിദൂര ഭാവിയിലെങ്കിലും കഴിയുമെന്ന് പ്രത്യാശിക്കാം.
കാലം തെറ്റി പെയ്യുന്ന മഴയും  അതിപ്രളയങ്ങളും കടുത്ത വേനലും ലോകത്തെവിടെയും ആവർത്തിക്കപ്പെടുന്ന പ്രതിഭാസമായി മാറിക്കഴിഞ്ഞു. പരമ്പരാഗതമായി ശൈത്യ രാജ്യങ്ങൾ എന്നറിയപ്പെടുന്ന ദേശങ്ങളിൽ കഠിനമായ വേനലും വരൾച്ചയും അനുഭവപ്പെടുന്നതായി വാർത്തകൾ എത്തുന്നത് പതിവായിരിക്കുന്നു "ശൈത്യമേഖലയിൽപെട്ട  ഇറ്റലിയുടെ വടക്കൻ ദേശങ്ങൾ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെപ്പോലെ അതിരൂക്ഷമായ വരൾച്ചയുടെ പിടിയിലായിരിക്കുന്നു,"  ദി ഗാർഡിയൻ കഴിഞ്ഞ നവംബറിൽ റിപ്പോർട്ടുചെയ്തു. 

അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും ഒക്കെ ആവർത്തിക്കപ്പെടുന്ന ചക്രവാതചുഴികളുടെ ഫലമായി ചെന്നൈയിലും മധുരയിലും പ്രളയമുണ്ടായത് ഏതാനും ആഴ്ചകൾക്കു മുൻപാണ്. അതിനു തൊട്ടുമുൻപ് നമ്മുടെ തിരുവനന്തപുരം നഗരവും പ്രളയ ജലത്തിൽ മുങ്ങുകയുണ്ടായി. ചിലയിടങ്ങളിൽ അമിതമായ മഞ്ഞുവീഴ്ച ഉണ്ടാവുമ്പോൾ മറ്റ് ഇടങ്ങളിൽ നദികളും തടാകങ്ങളും വറ്റിവരളുന്നു.

വേനൽക്കാലങ്ങളിൽ ആമസോൺ മേഖലയിലും ആസ്ട്രേലിയയിലും കാലിഫോർണിയയിലും വനങ്ങൾ മാസങ്ങളോളം കത്തിപ്പടരുന്നത് പതിവായിരിക്കുന്നു. വൈവിധ്യമാർന്ന അനേകം സസ്യങ്ങളും ജീവികളും കാട്ടുതീയിൽ വംശനാശത്തിന് ഇരയായിത്തീരുന്നു. 
ആഗോള അന്തരീക്ഷ ഊഷ്മാവിനെ നിയന്ത്രിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന മഞ്ഞുപാളികൾ അതിവേഗത്തിൽ  ഉരുകി നഷ്ടപ്പെടുന്നു  ഹിമാലയത്തിൽ  മഞ്ഞുപാളികൾ ഉരുകി പ്രളയവും മണ്ണൊലിപ്പും ഉണ്ടാവുന്നത് പതിവായിരിക്കുന്നു. 2013 ജൂണിലുണ്ടായ ഉത്തരാഖണ്ഡ് പ്രളയത്തിൽ ഏതാണ്ട് മൂന്നാഴ്ചയോളം ഹിമാലയത്തിൽ കുടുങ്ങിപ്പോയത് ഓർമ്മിക്കുന്നു. ഭാഗ്യംകൊണ്ടു മാത്രമാണ് അന്നു രക്ഷപെട്ടത്.

ഐസ്ലാൻഡിലും ഗ്രീൻലാൻഡിലും അന്റാർട്ടിക്കയിലും മഞ്ഞുപാളികൾ അതിവേഗത്തിൽ ഉരുകുകയാണ്. ഇക്കഴിഞ്ഞ നവംബറിൽ ദുബായിൽ നടന്ന ആഗോള കാലാവസ്ഥ ഉച്ചകോടിക്കു തൊട്ടുമുൻപ് അന്റാർട്ടിക്ക സന്ദർശിച്ച യുഎൻ സെക്രട്ടറി ജനറൽ അവിടുത്തെ മഞ്ഞുരുകലിന്റെ വ്യാപ്തി നേരിൽ കാണുകയുണ്ടായി.  മഞ്ഞുപാളികളുടെ നാടായ  അന്റാർട്ടിക്കയിൽ പൂച്ചെടികളുടെ സാന്നിധ്യം വർദ്ധിക്കുന്നതായുള്ള വിചിത്രമായ വാർത്തകൾ ഈയിടെ വായിച്ചത് ഓർമിക്കുന്നു. മഞ്ഞുരുകലിന്റെ അനന്തരഫലമായി കടൽ ജലനിരപ്പ് ഉയരുകയും പല തീരദേശങ്ങളും  ദ്വീപുരാജ്യങ്ങളും കടലിൽ അലിഞ്ഞുചേരുന്ന അവസ്ഥയും സംജാതമായിക്കൊണ്ടിരിക്കുന്നു.  അങ്ങനെ കാലാവസ്ഥാ വ്യതിയാനത്തിന്റെ നിരവധി നേർക്കാഴ്ചകൾ ആഗോളതാപനത്തിന്റെ ഭീതിദമായ ഓർമ്മപ്പെടുത്തലുകൾ ആയി നമ്മെ ഇന്ന് വേട്ടയാടുന്നു. മനുഷ്യരാശി ആകമാനം പങ്കുവയ്ക്കുന്ന നമ്മുടെ പൊതുസ്വത്തായ  ഭൂമി  ആഗോളതാപനത്തിന്റെ ഫലമായി മനുഷ്യൻ ഉൾപ്പടെയുള്ള പല ജീവജാലങ്ങൾക്കും താമസയോഗ്യം അല്ലാതെയാവുന്ന കാലം വിദൂരമല്ല.   

ഇപ്പോഴത്തെ നില തുടർന്നാൽ കഷ്ടിച്ച് ഒരു നൂറു കൊല്ലം കഴിയുമ്പോൾ ഭൂമിയുടെ രൂപവും ഭാവവും ഏറെ വ്യത്യസ്തമായിരിക്കും  എന്നാണ് ശാസ്ത്രജ്ഞൻമാർ പറയുന്നത്  ഒരുപക്ഷേ മനുഷ്യനും പക്ഷിമൃഗാദികൾക്കും വാസയോഗ്യമല്ലാത്ത അവസ്ഥ സംജാതമായേക്കാം. അതുമല്ലെങ്കിൽ ജീവജാലങ്ങൾക്കു തന്നെ അപരിചിതമായ ഭാവമാറ്റങ്ങൾക്ക് വിധേയമാകേണ്ടി വന്നേക്കാം.
സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി പ്രകൃതിയെ ചിലർ അമിതമായി ദ്രോഹിക്കുന്നതിന്റെ തിക്ത ഫലങ്ങൾ മനുഷ്യരാശി ഒന്നിച്ച് അനുഭവിക്കേണ്ടിവരും  എന്നുള്ളത് ഏറെ ദൗർഭാഗ്യകരമാണ്. പരിസ്ഥിതി ലോലപ്രദേശങ്ങളായ പശ്ചിമഘട്ടത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഏതാനും വർഷങ്ങൾക്കുമുൻപ് തയ്യാറാക്കപ്പെട്ട ഗാഡ്ഗിൽ റിപ്പോർട്ടും പിന്നീട് വന്ന  കസ്തൂരിരംഗൻ  റിപ്പോർട്ടും പുരോഗമനത്തിന് റെയും ആധുനികതയുടെയും കുത്തക അവകാശപ്പെടുന്ന കേരളത്തിലെ ചില സ്ഥാപിത താല്പര്യക്കാരും അവരെ പിന്താങ്ങിയ അന്നത്തെ ഭരണാധികാരികളും എങ്ങനെയാണ് സ്വീകരിച്ചത് എന്നുള്ളത് നമ്മുടെ ഓർമ്മയിലുണ്ട്‌. അതിന്റെ തിക്തഫലങ്ങൾ 2018 മുതൽ പലതവണ കേരളമൊട്ടാകെ അനുഭവിക്കുകയും ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും ആഗോളതാപനത്തെ പ്രതിരോധിക്കുന്നതിനും നിയമങ്ങൾ എവിടെയും ഉണ്ടെങ്കിലും അവ കൃത്യമായി പരിപാലിക്കുന്നതിൽ ഗുരുതരമായ  ഉദാസീനതയും അനാസ്ഥയും നിലനിൽക്കുന്നു എന്നതാണ് ദൗർഭാഗ്യകരം.

പ്രധാനമായും യൂറോപ്പിലും അമേരിക്കയിലും പത്തൊൻപതാം  നൂറ്റാണ്ടിലും അതിനുശേഷവും ഉണ്ടായ വ്യവസായവത്കരണത്തിന്റെ ഫലമായി അന്തരീക്ഷത്തിലേക്കു തള്ളിയ കാർബൺ ഡൈ ഓക്‌സൈഡ് ഉൾപ്പെടെയുള്ള "ഗ്രീൻഹൗസ്സ് ഗ്യാസ്സസ്സിന്റെ" അമിതമായ സാന്നിധ്യമാണ് ഗ്ലോബൽ വാമിംഗ് എന്ന  പ്രതിഭാസത്തിന്റെ ഹേതു. "ഫോസ്സിൽഫ്യൂവൽസ് " എന്നുപൊതുവേ അറിയപ്പെടുന്ന ഓയിലും നാച്ചുറൽ ഗ്യാസും കൽക്കരിയും ഇന്ധനമായി ഉപയോഗിക്കുന്തോറും അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് കൂടുന്നു.  കാർബണിന്റെ ഉപഭോഗം കുറക്കാതെ ആഗോളതാപനത്തെ പിടിച്ചുനിർത്താനോ ലഘൂകരിക്കാനോ കഴിയുകയില്ല.  

പ്രകൃതിയുടെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു പ്രവൃത്തിയും പരിസ്ഥിതിക്കും ആവാസവ്യവസ്ഥയുടെ നാശത്തിനും ആഗോളതാപനത്തിനും കാരണമായിത്തീരും എന്നു വ്യക്തം. ആഗോളവ്യാപകമായി കാർബൺ ഉപഭോഗം കുറയ്ക്കുവാനുള്ള ആസൂത്രിതമായ പ്രവർത്തനങ്ങൾ സമാരംഭിച്ചിട്ടു മൂന്നു പതിറ്റാണ്ടുകൾ ആവുമ്പോഴും കാര്യമായ പുരോഗതി ഇക്കാര്യത്തിൽ കൈവരിക്കാനായിട്ടില്ല. കാർബൺ അടിസ്ഥാനമല്ലാത്ത ഊർജ്ജസ്രോതസ്സുകൾ പരക്കെ ഉപയോഗിക്കപ്പെടുകയും അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കപ്പെടുകയും പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്‌താലല്ലാതെ നാം നേരിട്ടുകൊണ്ടിരിക്കുന്ന വിപത്തിനെ നേരിടാനാവുകയില്ല. അതിന് ലോകത്തെ വൻകിട ഉല്പാദനശക്തികൾ ഉൾപ്പെടെ നാം ഓരോരുത്തരുടെയും സംഭാവനകളും അത്യന്താപേക്ഷിതമാണുതാനും. .അതിൽ നാം പരാജയപ്പെട്ടാൽ അനന്തര തലമുറകൾ മാപ്പുനൽകുകയില്ല. ആഗോളതാപനം ഏറിയാലും കാലാവസ്ഥ എത്ര മാറിയാലും ഭൂമി അതിനനുസരിച്ചു പരിവർത്തിക്കപ്പെടും എന്നുള്ളത് ബോധ്യപ്പെടാൻ അതിന്റെ ചരിത്രം  പഠിച്ചാൽ മതി. നിർഭാഗ്യവശാൽ, അങ്ങനെയൊരു പരിവർത്തിക്കപ്പെട്ട ഭൂമിയിൽ കാണപ്പെടാൻ സാധ്യതയില്ലാത്ത ഒരു ജീവി മനുഷ്യനായിരിക്കും.

*****
(അനേകായിരങ്ങളുടെ മരണത്തിനും വലിയ നാശനഷ്ടങ്ങൾക്കും കാരണമായ 2013 ജൂണിലെ ഹിമാലയ പ്രളയത്തെത്തുടർന്ന് ആ മേഖലയിൽ മൂന്നാഴ്ചയോളം കുടുങ്ങിയതിന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നതോടൊപ്പം ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും പ്രകൃതിസംരക്ഷണ വിഷയങ്ങളും ചർച്ച ചെയ്യുന്ന "ദി റെജിങ് ഹിമാലയാസ് ആൻഡ് എ വാമിങ് പ്ലാനറ്റ്" എന്ന ഇംഗ്ളീഷ് കൃതിയുടെ കർത്താവാണ് ലേഖകൻ. 2023 ഒക്ടോബർ 27നു ഡൽഹി ഇന്റർനാഷണൽ സെന്ററിൽ ഡോക്ടർ കരൺസിംഗ് പ്രസ്തുത പുസ്തകം പ്രകാശനം ചെയ്തിരുന്നു )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക