നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്ന പ്രവാസികൾക്കു വിസ സൗകര്യങ്ങൾ നിഷേധിക്കുന്നതായി ഹ്യൂമൻ റൈറ്സ് വാച്ച് (എച് ആർ ഡബ്ലിയു) ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ മുഖത്തു "കരിതേക്കുന്നവർ" എന്നു ബിജെപി വിശേഷിപ്പിക്കുന്ന വിമർശകരെയാണ് ലക്ഷ്യമിടുന്നത്. "ബിജെപി യുടെ വിവേചന നയങ്ങളെയും അധികാര ദുർവിനിയോഗത്തെയും വിമർശിക്കുന്നവർക്കെതിരെ പ്രത്യാക്രമണ നടപടികൾ നടക്കുകയാണ്. വിമർശനത്തോടും ചർച്ചയോടും അധികൃതരുടെ വർധിച്ചു വരുന്ന എതിർപ്പാണ് അതു തെളിയിക്കുന്നത്," എച് ആർ ഡബ്ലിയു ഏഷ്യ ഡയറക്‌ടർ എലൈൻ പിയേഴ്‌സൺ പറയുന്നു.
"രാഷ്ട്രീയ ലക്‌ഷ്യം വച്ചുള്ള അടിച്ചമർത്തലിനു രാജ്യത്തു ആക്ടിവിസ്റ്റുകളെയും ഉന്നത വിദ്യാഭ്യാസം നേടിയവരെയും കൂടുതലായി ഇരകളാക്കുന്നു. പുറമെ, വിദേശത്തു ജീവിക്കുന്ന ഇന്ത്യക്കാർക്കെതിരെയും ഈ മുറകൾ ഉപയോഗിക്കാൻ അധികൃതർ ഉറച്ച മട്ടാണ്."
2021ൽ 45 ലക്ഷം ഒ സി ഐ കാർഡ് ഉടമകളുടെ ആനുകൂല്യങ്ങളിൽ സർക്കാർ വെള്ളം ചേർത്തതു അവരെ 'വിദേശ പൗരന്മാർ' എന്നു തരം മാറ്റിയാണ്. ഗവേഷണം, മാധ്യമ പ്രവർത്തനം എന്നിവയിൽ ഏർപ്പെടാനും ഇന്ത്യയിൽ 'സുരക്ഷ' നടപ്പാക്കിയ ഇടങ്ങൾ സന്ദർശിക്കാനും അവർ പ്രത്യേക അനുമതി വാങ്ങണം.
ഒ സി ഐ കാർഡുള്ള വിദ്യാസമ്പന്നരെ ഇന്ത്യയിൽ പ്രവേശിക്കുന്നതിൽ നിന്നു തടഞ്ഞിട്ടുമുണ്ടെന്നു എച് ആർ ഡബ്ലിയു ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി 23നു ലണ്ടൻ വെസ്റ്റമിൻസ്റ്റർ യൂണിവേഴ്സിറ്റി പ്രഫസറായ നിടാഷാ കൗളിനെ ഇന്ത്യയിൽ ഭരണഘടനാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ തടഞ്ഞു. കൗൾ സംഘപരിവാറിന്റെ കടുത്ത വിമർശകയാണ്. ജമ്മു-കശ്മീരിലെ മനുഷ്യവകാശ ലംഘനത്തെ കുറിച്ച് അവർ 2019ൽ യുഎസ് ഹൗസിന്റെ വിദേശകാര്യ സമിതിക്കു മുൻപാകെ മൊഴി നൽകിയിരുന്നു.
ഇന്ത്യയിലെ ഒരു കമ്പനിയുടെ ക്രിമിനൽ നടപടികളെ കുറിച്ച് എഴുതിയ അമേരിക്കൻ മാധ്യമ പ്രവർത്തകനു 2023ൽ ഇന്ത്യയിൽ പ്രവേശിക്കാൻ അനുമതി നിഷേധിച്ചു. അദ്ദേഹം എച് ആർ ഡബ്ലിയുവിനോട് പറഞ്ഞു: "എനിക്കെതിരെ വ്യക്തമായ ആരോപണങ്ങൾ ഒന്നും അവർ ഉന്നയിച്ചില്ല. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരു തെളിവു പോലും നൽകിയിട്ടുമില്ല."
എച് ആർ ഡബ്ലിയു പറഞ്ഞു: "ഇന്ത്യയുമായി വ്യാപാര-സുരക്ഷാ പങ്കാളിത്തം ആഗ്രഹിക്കുന്ന വിദേശ ഭരണകൂടങ്ങൾ ശ്രദ്ധിക്കണം: ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾ ഇല്ലാതാവുന്നതു മറയ്ക്കാൻ സർക്കാർ അടിച്ചമർത്തൽ കൂടുതൽ രൂക്ഷമാക്കുകയാണ്. പരിഷ്കരണം സാധ്യമാക്കാൻ വിമർശകരുമായി ചർച്ച നടത്താൻ ഈ വിദേശ ഗവൺമെന്റുകൾ ഇന്ത്യയുടെ മേൽ സമമർദം ചെലുത്തണം."
HRW decries increasing repression in India